'ഞങ്ങളെ ബെഡിൽ കിടത്തി മണി നിലത്ത് കിടക്കും, നിങ്ങൾ കിടക്കെന്ന് പറയും; മരണശേഷം ചിലർ മുതലെടുക്കുകയാണ്!'
മലയാളി പ്രേക്ഷകർ അതിരറ്റ് സ്നേഹിച്ച കലാകാരനാണ് കലാഭവൻ മണി. വിടപറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും മലയാളികളുടെ മനസ്സിൽ മണിയുണ്ട്. നടനായും മിമിക്രി താരമായും ഗായകനായുമെല്ലാം തിളങ്ങിയ നടൻ മലയാള സിനിമയിലെ പകരക്കാരില്ലാത്ത താരമാണ്. തന്നെ സ്നേഹിക്കുന്നവരിലൂടെ മണി ഇപ്പോഴും ജീവിക്കുകയാണ്.
വലിയ സിനിമ താരമായിരിക്കെ തന്നെ ഓഫ് സ്‌ക്രീനിൽ തീർത്തും സാധാരണക്കാരനെ പോലെ ജീവിച്ചിരുന്ന നടനാണ് മണി. നാടിനും നാട്ടുകാർക്കും എല്ലാം കൂട്ടത്തിൽ ഒരാളായിരുന്നു മണി, കേരളത്തിലെ എല്ലാ സിനിമ പ്രേമികൾക്കും തങ്ങളുടെ ആരൊക്കെയോ ആയിരുന്നു നടൻ. സിനിമയ്ക്ക് അകത്ത് നിന്നും മണിയെ സ്നേഹിച്ചവർ നിരവധിയാണ്.

മണിയെ കുറിച്ച് പറയുമ്പോഴെല്ലാം സഹപ്രവർത്തകർക്ക് നൂറ് നാവാണ്. മണിയുടെ അവസാന നാളുകളിൽ പോലും നടനൊപ്പം ഉണ്ടായിരുന്ന സുഹൃത്താണ് ജാഫർ ഇടുക്കി. ഒരിക്കൽ മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ ജാഫർ മണിയുമായുള്ള സൗഹൃദത്തെ കുറിച്ച് മനസ് തുറന്നിരുന്നു. മണിയെ ആദ്യമായി കണ്ടതും മണിയുടെ നല്ല മനസിനെ കുറിച്ചുമൊക്കെയാണ് നടൻ സംസാരിച്ചത്.

മണിയെ ജാഫർ ആദ്യമായി കാണുന്നത് ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിന് ഇടയിലാണ്. കലാഭവൻ റഹ്മാൻ, രാജൻ ഇടുക്കി, രാജേഷ് കെ. പുതുമന എന്നിവർക്കൊപ്പം അങ്കമാലിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറായ മണി സ്വയം പരിചയപ്പെടുത്തി അവസരം ചോദിച്ചു വരുകയായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം മണിയുടെ ഫോട്ടോ സല്ലാപം സിനിമയുടെ പോസ്റ്ററിൽ കണ്ടപ്പോൾ അന്ന് കൂടെയുണ്ടായിരുന്ന രാജൻ ആളെ മനസിലാക്കി തന്നെന്നും ജാഫർ പറയുന്നു.
'പിന്നീട് ഞാൻ മണിയെ കാണുന്നത് അദ്ദേഹം പത്ത് മുപ്പത് പടമൊക്കെ കഴിഞ്ഞ ശേഷമാണ്. അന്ന് അങ്കമാലിയിൽ വെച്ച് കണ്ട കഥയൊക്കെ പറഞ്ഞ് അന്ന് തുടങ്ങിയ ആ ബന്ധം മരിക്കുന്നതിന്റെ തലേദിവസം രാത്രി വരെയുണ്ടായിരുന്നു. അന്നെന്റെ കവിളിൽ ഒരു കടിയും തന്നുവിട്ടതാണ്,' ജാഫർ ഇടുക്കി പറഞ്ഞു.

എവിടെച്ചെന്നാലും എപ്പോൾ ചെന്നാലും എന്നെപ്പോലെ കുറച്ചുപേരെ മണി മുറിയിൽ കയറ്റി താമസിപ്പിക്കും. ഞങ്ങളെ ബെഡിൽ കിടത്തി അയാൾ നിലത്തു കിടക്കും, നിങ്ങൾ കിടക്കെന്ന് പറയും അങ്ങനെ ഒരു വ്യക്തി ആയിരുന്നു മണിയെന്നും ജാഫർ ഓർക്കുന്നു. മണിക്കൊപ്പം തൃശ്ശൂരിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടായ ഒരു സംഭവവും നടൻ പറയുന്നുണ്ട്.
റോഡിൽ വീണ ഒരു അമ്മച്ചിയെ മണി ഇറങ്ങിച്ചെന്ന് സഹായിച്ചതും. അവരുടെ മകൾക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ പണം കൊടുത്ത് സഹായിച്ചതിനെ കുറിച്ചുമാണ് നടൻ പറഞ്ഞത്. പള്ളിയിൽ നിന്ന് സഹായം വാങ്ങാൻ പോയ അവരോട് ഇനിയെങ്ങും പോകണ്ട എന്ന് പറഞ്ഞ് അവരെ സഹായിക്കുകയായിരുന്നു. എത്ര പൈസയാണ് മണി അവർക്ക് കൊടുത്തതെന്ന് എനിക്കു പോലുമറിയില്ലെന്നും ജാഫർ പറയുന്നു.

'കലാഭവൻ മണിയെക്കുറിച്ച് അറിയാത്ത, അദ്ദേഹത്തെ കണ്ടിട്ടില്ലാത്ത ഒരുപാട് നടന്മാരും മിമിക്രി കലാകാരന്മാരും അദ്ദേഹത്തിന്റെ മരണശേഷം അഭിപ്രായങ്ങൾ പറയുന്നത് കണ്ടു. 'ഞങ്ങളും മണിച്ചേട്ടനും ഭയങ്കരമായിരുന്നു എന്ന മട്ടിൽ'. മരിച്ചുപോയ ഒരാൾ വന്ന് ഇനി ഇതിനൊന്നും മറുപടി പറയില്ലല്ലോ, അത് മുതലെടുക്കുകയാണ്,'

'അവരാരും മണിയുടെ പാഡി കണ്ടിട്ടില്ല, വീടു കണ്ടിട്ടില്ല. മണിയെ അടുപ്പിക്കാത്ത ചില ഡയറക്ടർമാർ വരെയുണ്ട്. മണി മരിച്ചു കഴിഞ്ഞപ്പോൾ അവരൊക്കെ ചാനൽ ചർച്ചയിൽ വന്നിരുന്ന് അതായിരുന്നു, ഇതായിരുന്നു എന്നൊക്കെ പറഞ്ഞു കണ്ടു. മണിയെ കാണാൻ ഇവരാരും വന്നത് ഞാൻ കണ്ടിട്ടില്ല.
അദ്ദേഹത്തിന്റെ ഊണിലും ഉറക്കത്തിലും സാധാരണക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളെ പോലുള്ളവർക്കേ അദ്ദേഹത്തെ അറിയൂ. ഒന്നിച്ചു യാത്ര ചെയ്തും ഒറ്റമുറിയിൽ കെട്ടിപ്പിടിച്ചുറങ്ങിയും കഴിഞ്ഞവരാണ് ഞങ്ങൾ,' ജാഫർ ഇടുക്കി പറഞ്ഞു.


Click it and Unblock the Notifications











