'45 രൂപയുടെ ഒറ്റമുറിയിൽ കിടന്നാണ് ഞാൻ കരിയർ ആരംഭിക്കുന്നത്; ഇന്ന് പലരും ആദ്യം ചോദിക്കുന്നത്...'; ജഗതി പറഞ്ഞത്
മലയാള സിനിമയിലെ പകരക്കാരില്ലാത്ത നടനാണ് ജഗതി ശ്രീകുമാർ. ഹാസ്യ സാമ്രാട്ടായിട്ടാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. അത്രയധികം ഹാസ്യകഥാപാത്രങ്ങളാണ് അദ്ദേഹം അനശ്വരമാക്കിയിട്ടുള്ളത്. ഹാസ്യത്തിന് പുറമെ വില്ലൻ വേഷങ്ങളും അഭിനയപ്രാധാന്യമുള്ള ക്യാരക്ടർ റോളുകളും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. എന്നാൽ വാഹനാപകടത്തെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വർഷത്തോളമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് അദ്ദേഹം.
ജഗതി ശ്രീകുമാറിനെ പോലൊരു പ്രതിഭയുടെ അസാന്നിധ്യം മലയാള സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും. അതേസമയം സിനിമയിലെന്നത് പോലെ ഓഫ് സ്ക്രീനിലും ആരാധകർക്ക് പ്രിയപ്പെട്ട നടനായിരുന്നു ജഗതി. എന്തും വെട്ടിത്തുറന്നു പറയുന്ന അദ്ദേഹത്തിന്റെ ശീലമാണ് പലരെയും ആകർഷിച്ചിരുന്നത്. അഭിമുഖങ്ങളിലൊക്കെ അദ്ദേഹം നടത്തിയിട്ടുള്ള തുറന്നു പറച്ചിലുകൾ പലപ്പോഴും ശ്രദ്ധനേടിയിട്ടുണ്ട്.

ഒരിക്കൽ കൈരളി ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ മലയാള സിനിമയിലെ പുതുതലമുറ സിനിമയെ സമീപിക്കുന്ന രീതിയെ അദ്ദേഹം വിമർശിച്ചിരുന്നു. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. 'നസീർ സാർ മുതൽ വിനീത് ശ്രീനിവാസൻ വരെ ഉള്ളവരോടൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്. ഇവരുടെ എല്ലാവരുടെയും സ്വഭാവ സവിശേഷതകളും നമുക്കറിയാം', എന്ന് പറഞ്ഞാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്.
'പണ്ട് ജീവിതത്തിന്റെ പരുപരുത്ത വശം നല്ല വ്യക്തമായി അറിയുന്നവരായിരുന്നു സിനിമയിലേക്ക് വന്നിരുന്നത്. അവർക്ക് വിശപ്പിന്റെയും അധ്വാനത്തിന്റെയും വില നല്ലത് പോലെ അറിയാമായിരുന്നു. അതെല്ലാം അറിയേണ്ടതല്ലാത്ത പ്രായത്തിൽ അറിഞ്ഞവരാണ്. അവർക്കെല്ലാം ജീവിത ഉപാധി ആയിരുന്നു സിനിമ. ഇന്നത് സുഖ ഉപാധിയാണ്',
'ആർഭാടവും സുഖവും തേടിയാണ് ഇന്ന് പലരും വരുന്നത്. സിനിമയിലെ ഗ്ലാമർ മാത്രമേ അവർ കാണൂ. എന്നാൽ പണ്ട് അങ്ങനെയല്ല. പ്രതിഫലത്തെ കുറിച്ച് പോലും ചിന്തിക്കാറില്ല. നസീർ സാറാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന താരം. അദ്ദേഹത്തിന്റെ പ്രതിഫലം എത്രയാണെന്ന് അറിയാമല്ലോ. അദ്ദേഹം ഒരിക്കൽ പോലും ഡിമാൻഡ് ചെയ്തിട്ടില്ല. ഇന്ന് വ്യക്തിപരമായ കംഫർട്സിനാണ് പലരും പ്രാധാന്യം നൽകുന്നത്. ഞാൻ പഴയ നടനാണ്',
'ഇന്ന് ഒരു കഥാപാത്രം വന്നാൽ പലരും ചോദിക്കുന്നത്, എവിടെയാണ് താമസം എന്നാണ്. ഞാൻ അത് ഇതുവരെ ചോദിച്ചിട്ടില്ല. എനിക്ക് കിടക്കാൻ ഒരു ഇടവും പ്രഭാത കർമ്മങ്ങൾ നിർവ്വഹിക്കാനുള്ള ഒരു സ്ഥലവും മാത്രമാണ് വേണ്ടത്. ഇതിനോട് എതിരഭിപ്രായം ഉള്ളവർ ഉണ്ടാകാം. എന്നാൽ 45 രൂപയുടെ മുറിയിൽ കിടന്നാണ് ഞാൻ എന്റെ സിനിമാ കരിയർ തുടങ്ങുന്നത്. അങ്ങനെയൊരു ഒറ്റമുറിയിൽ ഇനിയും കിടക്കേണ്ടി വന്നാൽ എനിക്ക് അതിൽ ബുദ്ധിമുട്ടില്ല. മറ്റു പലർക്കും അങ്ങനെയല്ല. അവർ ഇതിന്റെ ഗ്ലാമർ വശമാണ് കൂടുതൽ ശ്രദ്ധിക്കു', ജഗതി ശ്രീകുമാർ പറയുന്നു.

'അതുപോലെ നായികമാർ സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ. അവർ ഏറ്റവും വലിയ നടനെയും സംവിധായകനെയും മാത്രമേ ഇഷ്ടമുള്ളവരായി പറയൂ. ഇത് പറഞ്ഞില്ലെങ്കിൽ ചാൻസ് കിട്ടില്ല എന്ന ഭയമാണ്. അതിലൊന്നും ഒരു സത്യസന്ധതയുമില്ല. നിർമ്മാതാക്കൾ ഇല്ലെങ്കിൽ ഈ പറയുന്ന ഒന്നും ഉണ്ടാകില്ല. നമ്മുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങാം. പക്ഷെ അത് സിനിമയെ തളർച്ചയിലേക്ക് കൊണ്ടുപോകുന്ന രീതിയിൽ ആകരുത്. നാളെയും എസി റൂം നിർമാതാവിനോട് ചോദിക്കണമെങ്കിൽ അയാൾക്ക് ലാഭമുണ്ടായിരിക്കണം. അതുകൊണ്ട് നിർമാതാവിന്റെ നിലനിൽപ്പിനെ കരുതി വേണം ആവശ്യങ്ങൾ പറയാൻ',
'പിടിച്ചുവാങ്ങുന്നതും തരുന്നതും വിനയത്തോടെ ചോദിച്ചു വാങ്ങുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പറഞ്ഞ ശമ്പളം പിടിച്ചു വാങ്ങാം. അത് അവകാശമാണ്. അല്ലാതെയുള്ളത് അങ്ങനെയല്ല. അടുത്തിടെ ഒരു യുവനടൻ ഫ്‌ളൈറ്റ് എടുത്ത് കൊടുക്കാൻ ആവശ്യപ്പെട്ടു. അവസരം പോയി. ഞാനൊന്നും ഒരിക്കലും ചോദിച്ചിട്ടില്ല. അത്യാവശ്യമുണ്ടെങ്കിൽ അതനുസരിച്ച് അവർ എത്തിച്ചോളും, അതാണ് രീതി. ഇനി ഡിമാൻഡുകൾ കൂടുതലാണ്. നിർമ്മാതാവിനെ തളർത്തുന്ന രീതിയിലേക്ക് ഡിമാന്റുകൾ വരുന്നു. അതാണ് യഥാർത്ഥ പ്രതിസന്ധി', ജഗതി ശ്രീകുമാർ പറഞ്ഞു.


Click it and Unblock the Notifications