ഷോട്ട് കഴിഞ്ഞതും മമ്മൂക്ക കൊച്ചുകുട്ടിയെ പോലെയിരുന്ന് പൊട്ടിക്കരയുന്നു; അനുഭവം പറഞ്ഞ് ജയറാം
മമ്മൂട്ടി, ആ പേരിന് ഒന്നല്ല് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. ഒരുപാട് രൂപങ്ങളും ഭാവങ്ങളും. മലയാള സിനിമ ഉള്ളിടത്തോളം കാലം മമ്മൂട്ടിയെന്ന പേര് മാറ്റി നിര്‍ത്തിയൊരു ചര്‍ച്ചയും സാധ്യമല്ല. മലയാള സിനിമയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയിരക്കുകയാണ് മമ്മൂട്ടി ഇന്ന്. തങ്ങളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂക്കയുടെ അഭിനയ ജീവിതത്തിന് 50 വര്‍ഷമാകുമ്പോള്‍ ആരാധകരും സിനിമ ലോകവുമെല്ലാം ആശംസകളുമായി എത്തുകയാണ്.
ഇതിനിടെ ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചുള്ള നടന്‍ ജയറാമിന്റെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മമ്മൂട്ടി പുറമെ എല്ലാവരും കാണുന്ന പോലയല്ലെന്നാണ് ജയറാം പറുന്നത്. വളരെ സെന്‍സിറ്റീവായ പാവം മനുഷ്യനാണ് മമ്മൂട്ടിയെന്നാണ് ജയറാം പറയുന്നത്. ഇതേക്കുറിച്ച് വിവരിക്കാനായി അര്‍ത്ഥം സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു സംഭവും ജയറാം വെളിപ്പെടുത്തുന്നുണ്ട്. ഒരു ചാനല്‍ പരിപാടിയിലായിരുന്നു ജയറാം മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

''ഭയങ്കര സെന്‍സിറ്റീവാണ്. എല്ലാ കാര്യത്തിലും സെന്‍സിറ്റീവാണ്. പെട്ടെന്ന് ഓര്‍മ്മ വരുന്നൊരു കാര്യമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ അര്‍ത്ഥം എന്നൊരു സിനിമയുണ്ട്. ആ സിനിമയില്‍ ഞാന്‍ ട്രെയിനിന് തലവെച്ച് ആത്മഹത്യ ചെയ്യാന്‍ പോകുമ്പോള്‍ മമ്മൂട്ടി വന്ന് എന്നെ രക്ഷപ്പെടുത്തുന്നൊരു രംഗമുണ്ട്. ഇന്നൊക്കെയാണെങ്കില്‍ ഗ്രീന്‍ മാറ്റൊക്കെ വച്ച് ചെയ്യാമായിരുന്നു. അന്ന് അതിനുളള സൗകര്യങ്ങള്‍ കുറവായത് കൊണ്ട്, അത് റിയലായിട്ട് എടുക്കണം എന്നുണ്ടായിരുന്നു''.

അങ്ങനെ സത്യന്‍ അന്തിക്കാട് വന്ന് സീന്‍ വിവരിച്ചു തന്നു. ഞാന്‍ ട്രാക്കില്‍ കിടക്കുകയാണ്. അപ്പോള്‍ മമ്മൂക്ക് വന്ന് എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഒരു അടിപിടിയുണ്ടാക്കി വലിച്ച് ഒരു വശത്തേക്ക് ചാടണം. തൊട്ടടുത്ത് ട്രെയിന്‍ എത്തുമ്പോഴാണ് ചാടേണ്ടത്. ഞാന്‍ പറഞ്ഞു, മമ്മൂക്ക എന്റെ ജീവന്‍ നിങ്ങളുടെ കൈയ്യിലാണെന്ന്. കാരണം എനിക്ക് ട്രെയിന്‍ കാണാന്‍ പറ്റില്ല. ഞാന്‍ പുറം തിരിഞ്ഞാണ് നില്‍ക്കുന്നത്. എനിക്ക് ശബ്ദം കേള്‍ക്കാം എന്നു മാത്രമേയുള്ളൂ. കൃത്യസമയത്ത് മാറ്റിയില്ലെങ്കില്‍ എന്റെ പരിപാടി തീരും.

മമ്മൂക്ക ഭയങ്കര കോണ്‍ഫിഡന്റായി അതൊന്നുമില്ലെടാ എല്ലാം ഓക്കെയാകും എന്നൊക്കെ പറഞ്ഞു നില്‍ക്കുകയാണ്. കുറച്ച് കഴിഞ്ഞ് എഞ്ചിന്‍ ഡ്രൈവര്‍ വന്നു. ട്രെയിനിന്റെ ഒരു പ്രശ്‌നം എന്താണെന്നു വച്ചാല്‍, പകലായിരുന്നുവെങ്കില്‍ കുഴപ്പമില്ലായിരുന്നു, ഇരുട്ടായത് കൊണ്ട് ഹെഡ്‌ലൈറ്റ് മാത്രമേയുണ്ടാകൂ. ഈ ഹെഡ്‌ലൈറ്റ് മാത്രം നോക്കി ട്രെയിന്‍ എത്രയടുത്താണെന്ന് ഒരു മനുഷ്യന് കാല്‍്ക്കുലേറ്റ് ചെയ്യാനാകില്ല. ചിലപ്പോള്‍ ശബ്ദവും കേള്‍ക്കും പക്ഷെ തൊട്ടടുത്ത് എത്തിയിരിക്കും, അപ്പോഴായിരിക്കും അറിയുക പോലും. ഫുള്‍ സ്പീഡിലായിരിക്കും വരിക എന്നൊക്കെ പറഞ്ഞു.

ഇത് കേട്ടതോടെ മമ്മൂക്ക ടെന്‍ഷന്‍ ആകാന്‍ തുടങ്ങി. നേരത്തെ ഞാന്‍ നോക്കാം എന്നൊക്കെ ഭയങ്കര ആത്മവിശ്വാസത്തോടെ പറഞ്ഞ ആ പാവത്തിന്റെ കൈവിറയ്ക്കാന്‍ തുടങ്ങി. ഞാന്‍ ചോദിച്ചു എന്താ മമ്മൂക്ക എന്ന്. അതൊന്നുമില്ലെടാ നീ നിന്നോണേ എന്ന് പറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ ആദ്യമായിട്ട് അഭിനയിക്കാന്‍ വന്നയാളെ പോലെ നിന്ന് വിറയ്ക്കുകയാണ്. ആകെ ടെന്‍ഷനടിച്ച് നില്‍ക്കുകയാണ്. അങ്ങനെ ട്രെയിന്‍ വരുന്ന സമയമായി. ആകെ ബഹളം. ട്രെയിന്‍ വരലും എന്നെയും കൊണ്ട് ഒരുവശത്തേക്ക് ചാടി മമ്മൂക്ക. ഫ്രാക്ഷന്‍ ഓഫ് സെക്കന്റിലാണ്.
ജനങ്ങളൊക്കെ കൈയ്യടിയാണ്. എല്ലാം കഴിഞ്ഞ് ഞാന്‍ നോക്കുമ്പോള്‍ ഈ പാവം കൊച്ചു കുഞ്ഞുങ്ങളെ പോലെയിരുന്ന് പൊട്ടി കരയുകയാണ്. ടെന്‍ഷന്‍ കാരണം. അതാണ് അയാളുടെ മനസ് എന്ന് പറയുന്നതെന്ന് പറഞ്ഞാണ് ജയറാം തന്റെ കഥ അവസാനിപ്പിക്കുന്നത്.

പിന്നാലെ മമ്മൂട്ടി ഭയങ്കര സെന്‍സിറ്റീവ് മനുഷ്യനാണെന്ന് അവതാരകനായ സിദ്ധീഖും പറഞ്ഞു. ആരെങ്കിലും സങ്കടം പറഞ്ഞാല്‍ മമ്മൂടി കരയും. എന്നാല്‍ അതുപോലെ തന്നെ പെട്ടെന്ന് ദ്യേഷം വരുമെന്നും സിദ്ധീഖ് പറയുന്നു. പക്ഷെ പെട്ടെന്നു തന്നെ ആ ദേഷ്യം മറക്കുകയും എന്തിനാണ് ദേഷ്യപ്പെട്ടതെന്ന് പോലും മറന്നു പോകുമെന്നും സിദ്ധീഖ് പറയുന്നു.
1971 ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്. ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞ് പുറത്തിറങ്ങിയ കാലചക്രത്തിലെ വേഷവും അണ്‍ക്രെഡിറ്റഡായിരുന്നു. ഏഴ് വര്‍ഷം കഴിഞ്ഞ് 1980 ല്‍ പുറത്തിറങ്ങിയ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തിലെ മാധവന്‍കുട്ടിയാണ് ആദ്യമായി പേര് കിട്ടിയ കഥാപാത്രം. പിന്നേയും വര്‍ഷങ്ങള്‍ വേണ്ടി വന്നു മമ്മൂട്ടിയിലെ നടന് ഒരു താരമായി വളരാന്‍.

ഇന്ന് മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയ ഒരുപാട് സിനിമകള്‍ ആ സമ്പന്നമായ ഫിലിമോഗ്രഫിയിലുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിക്കുകയും ഹിറ്റുകള്‍ ഒരുക്കുകയും ചെയ്തു. ഇന്നും തന്റെ താരസിംഹാസനത്തിന് യാതൊരു ഇളക്കവും വരാതെ സൂക്ഷിക്കുന്നു. പേരെടുത്ത് സംവിധായകരുടെ സിനിമകള്‍ മാത്രം ചെയ്യാതെ, നിരവധി പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കാനും അവരുടെ കരിയറിന് ശക്തമായൊരു തുടക്കം നല്‍കാനും മമ്മൂട്ടിയ്ക്ക് സാധിക്കുന്നുണ്ട്.
Recommended Video

ലോക്ക്ഡൗണിനിടെ തീയേറ്റുകള്‍ തുറന്നപ്പോള്‍ രണ്ട് മമ്മൂട്ടി ചിത്രങ്ങളായിരുന്നു തീയേറ്ററിലെത്തിയത്. മഞ്ജു വാര്യര്‍ക്കൊപ്പം ആദ്യമായി അഭിനയിച്ച ദ പ്രീസ്റ്റും വണ്ണും. ബിലാല്‍, ഭീഷ്മ പര്‍വ്വം തുടങ്ങിയ സിനിമകളാണ് ഇനി അണിയറയിലൊരുങ്ങുന്നത്. ഇതിനിടെ തെലുങ്കിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏജന്റ് എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്ക് മടങ്ങി വരുന്ന മമ്മൂട്ടി വില്ലനായാണ് അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഞങ്ങള്‍ക്ക് പറയാനുള്ളത്
നമുക്ക് കാത്തിരിക്കാം, ഇനിയും ഒരുപാട് നാള്‍ മമ്മൂട്ടിയെന്ന ഇതിഹാസം നമ്മളെ ആവേശം കൊള്ളിക്കുന്നതിനും കരയിപ്പിക്കുന്നതും ചിരിപ്പിക്കുന്നതിനും ചിന്തിപ്പിക്കുന്നതുമൊക്കെയായി. മലയാളത്തിന്റെ മമ്മൂക്കയ്ക്ക്, ഒരേയൊരു മമ്മൂട്ടിയ്ക്ക് എല്ലാവിധ ആശംസകളും.


Click it and Unblock the Notifications