'നമുക്കൊന്നും അവിടെ ഒരു റോളുമില്ലെന്ന് മനസ്സിലായി; ഞാൻ കാരവനിൽ ഇരുന്ന് കരഞ്ഞു': ജയസൂര്യ
മലയാള സിനിമയിലെ മിന്നും താരങ്ങളിൽ ഒരാളാണ് ജയസൂര്യ. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ വർഷങ്ങളോളം സിനിമയ്ക്ക് പിന്നാലെ അലഞ്ഞ് ഇന്ന് മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളായ താരമാണ് അദ്ദേഹം. സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ എല്ലാം നിരന്തരം ആഘോഷിക്കപ്പെടുമ്പോൾ വലിയ ബഹളങ്ങളൊന്നുമില്ലാതെ ഒരു അരിക് പിടിച്ച് മുൻനിരയിലേക്ക് കയറി വന്ന നടനാണ് ജയസൂര്യ.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി മലയാള സിനിമയിൽ അങ്ങിങ്ങായി മുഴങ്ങി കേൾക്കുന്ന പേരാണ് ജയസൂര്യ എന്നത്. നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായും മറ്റും വേഷമിട്ട ശേഷമാണു നല്ലൊരു കഥാപാത്രം ജയസൂര്യയെ തേടി എത്തിയത്. സിനിമ സ്വപ്‌നം കാണുന്ന ഓരോരുത്തർക്കും വലിയ പ്രചോദനമാകുന്ന കഥയാണ് നടന്റെത്.

വലിയ ഒരു ആരാധക വൃന്ദമോ ഫാൻസ് അസോസിയേഷനുകളോ ഒന്നും ഇലാതിരുന്നിട്ട് കൂടി മലയാള സിനിമയിലെ പ്രധാന താരങ്ങളുടെ നിരയിലേക്ക് ഉയർന്ന് വരാൻ ജയസൂര്യക്ക് സാധിച്ചു എന്നുള്ളതാണ്. അതിന് ബലമായത് നടൻ സ്‌ക്രീനിൽ അവതരിപ്പിച്ച ശക്തമായ കഥാപാത്രങ്ങളാണ്.
നായകനായി വന്ന ആദ്യ ചിത്രത്തിൽ തീർത്തും വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ ആയിരുന്നു ആ ചിത്രം. സംസാരശേഷി ഇല്ലാത്ത ഭിന്നശേഷിക്കാരന്റെ വേഷം അതിഗംഭീരമായാണ് ജയസൂര്യ അവതരിപ്പിച്ചത്.
ആ യാത്ര ഇപ്പോൾ ഈശോ എന്ന ചിത്രത്തിലാണ് എത്തിനിൽക്കുന്നത്.
ജയസൂര്യയുടെ കരിയറിൽ ഉടനീളം വ്യത്യസ്തത നിറഞ്ഞ ധാരാളം വേഷങ്ങൾ കാണാൻ കഴിയും. അതിൽ ഒന്നാണ് ഞാൻ മേരിക്കുട്ടി എന്ന സിനിമയിലെ മേരിക്കുട്ടി എന്ന കഥാപാത്രം. രഞ്ജിത്ത്ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു ട്രാൻസ്‌ജെൻഡർ സ്ത്രീയായാണ് ജയസൂര്യ വേഷമിട്ടത്. തന്റെ കരിയറിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടിയ വേഷമായി പിന്നീട് ജയസൂര്യ ഈ കഥാപത്രത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
അടുത്തിടെ ഒരു അഭിമുഖത്തിൽ ആ കഥാപാത്രം ചെയ്യാൻ കഴിയാതെ പാക്കപ്പ് പറയാൻ പോയതിനെ കുറിച്ച് നടൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ, ജയസൂര്യയുടെ ആ വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്. ക്യാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യം പറഞ്ഞത്. ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.

'നമ്മൾ നമ്മുടെ ഉള്ളിലെ സ്ത്രീയെ തിരിച്ചറിഞ്ഞ മൊമന്റ് ആയിരുന്നു അത്. നമ്മളെ ഉടച്ചു കളയുക എന്നൊക്കെ പറയില്ലേ. അതായിരുന്നു ആ സിനിമ. നമ്മുക്കൊന്നും, അതായത് ജയസൂര്യക്ക് ഒന്നും ഒരു റോളുമില്ലെന്ന് പറയില്ലേ. അങ്ങനെ ഒന്ന്. നിന്റെ ശരീരം ഇങ്ങ് തന്നേക്ക് എന്ന് പറയുന്ന ഒരു അവസ്ഥ ആയിരുന്നു,'
'പരകായപ്രവേശമോ എന്താണ് അതിന്റെ വാക്ക് എന്നൊന്നും അറിയില്ല. എന്തായാലും നമ്മുക്കൊന്നും അവിടെ ഒരു റോളുമില്ലെന്ന് മനസ്സിലായി. മൂന്ന് ദിവസം എനിക്ക് ആ കഥാപാത്രം ചെയ്യാൻ പറ്റുന്നില്ലായിരുന്നു. അങ്ങനെ ഒരു ക്യാരക്ടറിലേക്ക് എത്താനോ ഒന്നും പറ്റിയില്ല. ഞാൻ കാരവനിൽ ഇരുന്ന് കരച്ചിലായിരുന്നു,'
'നമ്മുക്ക് ചെയ്യാൻ പറ്റുമെന്ന കോൺഫിഡൻസിന് പോലും അവിടെ സ്ഥാനമില്ലാതായി. മൂന്ന് ദിവസം പെട്ട് പണ്ടാരമടങ്ങി പോയി. ഞാൻ പാക്കപ്പ് ചെയ്യാമെന്ന് തന്നെ വിചാരിച്ചതാണ്. എനിക്ക് കഴിയില്ലെന്ന് പറഞ്ഞ് കൈകൂപ്പി നിൽക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തി. പക്ഷെ എന്തോ ദൈവത്തിന്റെ വലിയ സഹായമുണ്ടായി. അത് അങ്ങനെ സംഭവിച്ചതാണ്,' ജയസൂര്യ പറഞ്ഞു.
അതേസമയം, എന്താടാ സജി ആണ് ജയസൂര്യയുടെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയായ കത്തനാരിന്റെ ഷൂട്ടിങ്ങും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനൂതന സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രത്തിനായി കൊച്ചിയിൽ വലിയ സെറ്റ് ഒരുക്കിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാകും അതെന്നാണ് ആരാധകരുടെ പ്രതീക്ഷ.


Click it and Unblock the Notifications