എന്റെ മകൻ ഞാൻ എന്ത് പറഞ്ഞാലും കേൾക്കും, പക്ഷേ അനുസരിക്കില്ല; ഷെയിൻ നിഗത്തെ കുറിച്ച് അബി പറഞ്ഞത്
യുവാക്കൾക്കിടയിലും കുടുംബ പ്രേക്ഷകർക്ക് ഇടയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഷെയിൻ നിഗം. യുവതാരങ്ങളില്‍ പ്രധാനിയാണ് താരമിന്ന്. ബാലതാരമായാണ് ഷെയിനിന്റെ മലയാള സിനിമയിലേക്കുള്ള എൻട്രി. 2010 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ താന്തോന്നി എന്ന ചിത്രത്തിലൂടെയാണ് ഷെയിൻ സിനിമയില്‍ എത്തുന്നത്. 2016 ല്‍ പുറത്തിറങ്ങിയ കിസമത്ത് എന്ന ചിത്രത്തിലൂടെ നായകനുമായി. അവിടെ നിന്ന് അങ്ങോട്ട് നായകനും സഹനടനായുമെല്ലാം അഭിനയിച്ച ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ഷെയിൻ മലയാള സിനിമാ പ്രേക്ഷകരുടെ മനസ് കീഴടക്കുകയായിരുന്നു.
അകാലത്തിൽ വിടപറഞ്ഞ നടൻ അബിയുടെ മകനെന്ന നിലയിലും ഷെയിൻ ആരാധകർക്ക് പ്രിയങ്കരനാണ്. കോമഡി, മിമിക്രി തരാമെന്ന നിലയിലാണ് അബി മലയാള സിനിമയിൽ പേരെടുത്തതെങ്കിൽ ഷെയിൻ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ചെയ്ത് ഫലിപ്പിക്കാൻ കഴിവുള്ള നടൻ എന്ന വിശേഷണമാണ് ആരാധകർക്കിടയിൽ നേടിയെടുത്തത്.

ഷെയിൻ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിനിടയിൽ ആയിരുന്നു അബിയുടെ അപ്രതീക്ഷിത വിയോഗം. മലയാള സിനിമയിൽ മികച്ച അവസങ്ങളും നേട്ടങ്ങളും ഷെയിനെ തേടിയെത്തുമ്പോൾ അത് കാണാൻ അബി ഉണ്ടായിരുന്നില്ല. എന്നാൽ മിക്ക വേദികളിലും അബിയെ കുറിച്ച് ഷെയിൻ ഓർക്കുകയോ പറയുകയോ ഒക്കെ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, ഷെയിനെ കുറിച്ച് അബി ഒരിക്കൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ഗിന്നസ് പക്രു അവതാരകനായ ഒരു ടെലിവിഷൻ പരിപാടിയിലാണ് നടനും മിമിക്രി കലാകാരനുമായ അബി ഷെയിനെ കുറിച്ച് സംസാരിക്കുന്നത്. ' എന്റെ മകൻ ഡിഗ്രിയിൽ ആണെങ്കിലും അവനു തടിയൊക്കെ വന്നു, ഒരു പുരുഷനായി. എന്നേക്കാള്‍ പൊക്കമൊക്കെയുണ്ട്. എന്നാലും ഞാന്‍ എന്തു പറഞ്ഞാലും കേള്‍ക്കും.. പക്ഷെ അനുസരിക്കില്ല' എന്നാണ് അബി തമാശയായി പറയുന്നത്. അബി ഇത് പറഞ്ഞതിന് പിന്നാലെ ഗിന്നസ് പക്രു ഇത് പുതിയ തലമുറ പിള്ളേരുടെ രീതിയകാമല്ലേ എന്നും ചോദിക്കുന്നുണ്ട്. ഷെയിൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വീഡിയോ പങ്കുവച്ചത്. 'വാപ്പച്ചി യൂ ആര്‍ ദി ബെസ്റ്റ് ' എന്ന അടിക്കുറിപ്പു നല്‍കി കൊണ്ടാണ് ഷെയിൻ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തിൽ ഷെയിൻ അബിയെ കുറിച്ച് സംസാരിച്ചിരുന്നു. വാപ്പച്ചി മരിച്ച ശേഷമാണ് അദ്ദേഹത്തെ കുറിച്ച് തനിക്ക് കൂടുതൽ അറിയാൻ കഴിഞ്ഞതെന്നാണ് ഷെയിൻ പറഞ്ഞത്. വാപ്പിച്ചിയുടെ സൗഹൃദങ്ങളും അതിന്റെ വ്യാപ്തിയും എല്ലാ മനസിലാകുന്നത് അപ്പോഴാണെന്ന് ഷെയിൻ പറഞ്ഞിരുന്നു.

'വാപ്പച്ചി മരിച്ച ശേഷമാണ് വാപ്പച്ചി എന്ന വ്യക്തിയെ കുറിച്ച് കൂടുതൽ അറിയുന്നത്. ഇത്ര അധികം സുഹൃത്തുക്കൾ. അത്രയും അധികം സ്ഥലങ്ങളിൽ പോയി പരിപാടികൾ അവതരിപ്പിച്ചത്. അതിന്റെ ആഴവും വ്യാപ്‌തിയുമെല്ലാം സത്യം പറഞ്ഞാൽ വാപ്പിച്ചി മരിച്ച ശേഷമാണ് എനിക്ക് മനസിലാകുന്നത്. എവിടെ പോയാലും വാപ്പിച്ചിക്ക് സുഹൃത്തുക്കളാണ്. അത്രയും വലിയ ക്രിയേറ്റീവ് ജിനിയസാണ്. അങ്ങനെ വേറെ ഒരു റൂട്ടിൽ സഞ്ചരിച്ച വ്യക്തി തന്നെ ആയിരുന്നു', എന്നാണ് ഷെയിൻ പറഞ്ഞത്.
അതേസമയം, ജീവന്‍ ജോജോ സംവിധാനം ചെയ്ത ഉല്ലാസം ആണ് ഷെയിനിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന് അത്ര മികച്ച പ്രതികരണമല്ല തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. ബര്‍മുഡ, വേല എന്നിവയാണ് ഷെയ്‌നിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.


Click it and Unblock the Notifications