'എന്റെ ചങ്ക് പൊട്ടിയാണെങ്കിലും ഞാൻ അങ്ങനെയുള്ള ചിത്രങ്ങൾ ചെയ്തിരിക്കും! എന്ത് അപകടമുണ്ടായാലും': മണി പറഞ്ഞത്
മലയാളികൾക്ക് എന്നെന്നും പ്രിയപ്പെട്ട നടനാണ് കലാഭവൻ മണി. വിടപറഞ്ഞിട്ട് ആറ് വർഷത്തിലേറെ ആയെങ്കിലും നടനെ സംബന്ധിച്ച ഓർമ്മകളെല്ലാം ഇന്നും പുത്തനായി നിലനിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ആ ചിരിയും പാട്ടുകളുമെല്ലാം പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നവയാണ്.
നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം തിളങ്ങിയിട്ടുള്ള മണിക്ക് പകരക്കാരനായി മറ്റൊരു നടനും മലയാളത്തിൽ ഇല്ലെന്നതാണ് സത്യം. കൈവെച്ച എല്ലാ മേഖലകളിലും തൻറേതായ ഒരു വിലാസം ഉണ്ടാക്കാൻ മണിയിലെ കലാകാരന് സാധിച്ചിട്ടുണ്ട്. കൊച്ചുകുട്ടികൾ മുതിർന്നവർക്ക് വരെ ഒരുപോലെ പ്രിയങ്കരനായിരുന്നു അദ്ദേഹം.

നാടിനെ മറക്കാത്ത നടൻ കൂടി ആയിരുന്നു മാണി. ഇന്നും മണിയെ കുറിച്ച് ഓർക്കാനും പറയാനും ചാലക്കുടിക്കാർക്കും സിനിമയിലെ സുഹൃത്തുക്കൾക്കുമെല്ലാം നൂറ് നാവാണ്. മിമിക്രി വേദികളിൽ നിന്നാണ് മണി സിനിമയിലെത്തുന്നത്. ആദ്യം കോമഡി വേഷങ്ങളിൽ തിളങ്ങിയ നടൻ പിന്നെ ക്യാരക്ടർ റോളുകളിലേക്കും വില്ലൻ വേഷങ്ങളിലേക്കും നായക വേഷങ്ങളിലേക്കും എത്തുകയായിരുന്നു.
നിരവധി ഹിറ്റുകളാണ് മണി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മണിയുടെ ഹിറ്റായ സിനിമകളിൽ ഒന്നായിരുന്നു വിനയൻ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. കാഴ്ച ശേഷിയില്ലാത്ത ആളുടെ വേഷമാണ് നടൻ സിനിമയിൽ അവതരിപ്പിച്ചത്. വലിയ രീതിയിൽ പ്രേക്ഷക നിരൂപക പ്രശംസ നേടാൻ ആ കഥാപാത്രത്തിലൂടെ മണിക്ക് സാധിച്ചിരുന്നു.

നടന് മികച്ച നടനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ ലഭിക്കുമെന്ന് പോലും പറഞ്ഞ വേഷമായിരുന്നു അത്. എന്നാൽ സ്പെഷ്യൽ ജൂറി അവാർഡ് മാത്രമാണ് നടന് ലഭിച്ചത്. മണിയെ ഒരുപാട് വിഷമിപ്പിച്ച സംഭവമായിരുന്നു ഇതെന്ന് പലരും പിൽകാലത്ത് പറഞ്ഞിട്ടുണ്ട്. അടുത്തിടെ ശാന്തിവിള ദിനേശ് ഉൾപ്പെടെ മണി പൊട്ടിക്കരഞ്ഞ സംഭവം പറഞ്ഞിരുന്നു.
മണിയുടേത് അഭിനയമല്ല മിമിക്രിയാണെന്നതടക്കമുള്ള പ്രചാരണങ്ങളും ആ സമയത്ത് ഉണ്ടായിരുന്നു. അതിനോട് മാണിയും പല വേദികളിലും പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ, മണിയുടെ അക്കാലത്തെ ഒരു പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

'ഇനി എനിക്ക് അങ്ങനത്തെ ഒരു അവാർഡും വേണ്ട ബെവാർഡും വേണ്ട. പിന്നെ, വന്ന് കിട്ടിയാൽ മിണ്ടാത്തേലും നല്ലത് കൊഞ്ഞപ്പ്. കിട്ടിക്കോട്ടെ. ഒരു കുഴപ്പവുമില്ല,' എന്ന് മണി വീഡിയോയിൽ പറയുന്നുണ്ട്. ഒരു വേദിയിൽ സിനിമയിലെ കഥാപാത്രത്തിനെ അവതരിപ്പിക്കുന്നതിനിടയിലാണ് മണി ഇക്കാര്യം പറയുന്നത്.

'വിനയൻ സാറിന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ കലാഭവൻ മണി എന്നയാൾ ആ അന്ധനെ കാണിച്ചപ്പോൾ കുറെ ബുദ്ധിജീവികൾ പറഞ്ഞു അത് മിമിക്രിയാണെന്ന്. ആ കഥാപാത്രത്തെ വിജയിപ്പിച്ചെടുത്തത് നിങ്ങളെ പോലുള്ള സാധാരണക്കാരാണ്, വിദ്യാർത്ഥികളാണ്. ആ ചിത്രം 100, 150 ഓടിയതിന് കാരണം അത് അവർ പറഞ്ഞ പോലൊരു ചിത്രം അല്ലാത്തത് കൊണ്ടായിരുന്നു,'

'എനിക്ക് വല്ലപ്പോഴും ആണ് ഇങ്ങനെയുള്ള കഥാപാത്രങ്ങൾ വീണു കിട്ടുന്നത്. അത്തരം വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ആ ചിത്രം തീർച്ചയായും നിങ്ങൾക്ക് കാണാം. എന്റെ ചങ്ക് പൊട്ടിയാണെങ്കിലും ഞാൻ അങ്ങനെയുള്ള ചിത്രങ്ങളിൽ എന്തെങ്കിലും ചെയ്തിരിക്കും. അതെന്ത് അപകടമുണ്ടായാലും ശരി,' മണി പറയുന്നു.


Click it and Unblock the Notifications