മുലപ്പാൽ പോലും തന്നില്ലെന്ന് മകൾ; കവിയൂർ പൊന്നമ്മയുടെ ജീവിതത്തിലെ അമ്മവേഷം
മലയാളിയുടെ അമ്മ മുഖമാണ് കവിയൂര്‍ പൊന്നമ്മ. ആ ഭാവത്തിലല്ലാതെ അവരെ ഓര്‍ക്കുക മലയാളിയ്ക്ക് സാധ്യമല്ല. നല്ല ചെറിയ പ്രായത്തില്‍ തന്നെ അമ്മ വേഷങ്ങള്‍ കവിയൂര്‍ പൊന്നമ്മയെ തേടി വന്നു. അത് പിന്നെ വിട്ടു പോയതുമില്ല. തന്റെ സമകാലികരായ സുകുമാരിയും കെപിഎസി ലളിതയുമൊക്കെ വ്യത്യസ്ത ഷേഡുകളുള്ള കഥാപാത്രങ്ങളെ തേടി പോകുമ്പോഴും പരാതികളില്ലാതെ അവര്‍ അമ്മ വേഷങ്ങളില്‍ അഭിനയിച്ചു പോന്നു.
ഗ്രേ ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ കവിയൂര്‍ പൊന്നമ്മ ചെയ്തിട്ടുണ്ടോ എന്ന് പോലും മലയാളിയ്ക്ക് ഓര്‍മ്മയില്ല. മലയാളികള്‍ക്ക് അവര്‍ എന്നും സ്‌നേഹനിധിയായ അമ്മയാണ്. അതുപോലെ തന്നെ അവരെ അവര്‍ സ്‌നേഹിക്കുകയും ചെയ്തു പോന്നു. പക്ഷെ ജീവിതത്തിലെ അമ്മ വേഷം കവിയൂര്‍ പൊന്നമ്മയ്ക്ക് സമ്മാനിച്ചത് വേദനകളായിരുന്നു. ഓണ്‍ സ്‌ക്രീനിലെ സ്‌നേഹനിധിയായ അമ്മയ്ക്ക് ഓഫ് സ്‌ക്രീനില്‍ സ്‌നേഹം പലപ്പോഴും അന്യമായിരുന്നു.

നന്നേ ചെറുപ്പത്തില്‍ തന്നെ കുടുംബത്തനായി അഭിനയത്തിലേക്ക് ഇറങ്ങിയതാണ് കവിയൂര്‍ പൊന്നമ്മ. വീട്ടിലെ ആവശ്യങ്ങളും ആവശ്യക്കാരും കൂടുന്നതിന് അനുസരിച്ച് സിനിമാ സെറ്റുകളിലേക്കുള്ള അവരുടെ ഓട്ടവും കൂടി വന്നു. ഈ കാലത്ത് പലപ്പോഴും വീടിനെ ബോധപൂര്‍വ്വം തന്നെ രണ്ടാം പ്രയോരിറ്റിയാക്കേണ്ടി വരികയും ചെയ്തു. അതിന്റെ വിഷമത്തില്‍ ഏക മകള്‍ ബിന്ദു തന്നെ കവിയൂര്‍ പൊന്നമ്മയോട് അകല്‍ച്ച കാണിക്കുകയും ചെയ്തിട്ടുണ്ട്. മുമ്പൊരിക്കല്‍ ജെബി ജം?ഗ്ഷനില്‍ അതിഥിയായെത്തിയപ്പോള്‍ നടി തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
മകള്‍ ബിന്ദുവുമായി താന്‍ സംസാരിച്ചിരുന്നെന്നും അവര്‍ക്ക് നിങ്ങളോടിപ്പോഴും പിണക്കമുണ്ടെന്നും ഷോയുടെ അവതാരകന്‍ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. പിന്നാലെ അതിന്റെ കാരണങ്ങളെക്കുറിച്ച് കവിയൂര്‍ പൊന്നമ്മയും സംസാരിച്ചു. ''മകള്‍ അമേരിക്കയില്‍ സെറ്റില്‍ഡ് ആണ്. എന്റെ രണ്ടാമത്തെ നാത്തൂന്റെ മകന്‍ തന്നെയാണ് കല്യാണം കഴിച്ചത്. അവര്‍ക്ക് മകനും മകളുമുണ്ട്. സ്‌നേഹം കൊടുത്തില്ലെന്നാണ് മകളുടെ പരാതി. ഒപ്പമുണ്ടായിരുന്ന സമയത്ത് വളരെയധികം സ്‌നേഹിച്ചിരുന്നു'' എന്നാണ് അവര്‍ പറയുന്നത്.
'എല്ലാവര്‍ക്കും ഭക്ഷണം കഴിക്കണമെങ്കില്‍ ഞാന്‍ ജോലിക്ക് പോവണമായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ അറിയില്ലെന്ന് വെക്കാം. മുതിര്‍ന്നപ്പോഴെങ്കിലും മനസ്സിലാക്കണമല്ലോ. ഭയങ്കര ശാഠ്യമായിരുന്നു. ഉള്ള സമയത്ത് അത് പോലെ സ്‌നേഹം വാരിക്കോരി കൊടുത്തിട്ടുമുണ്ട്. ആ ശാഠ്യം ഇപ്പോഴുമുണ്ട്. ആ പരിഭവം മാറില്ല. ദുഃഖമില്ല. നോക്കാനെനിക്ക് ചിലപ്പോള്‍ പറ്റിയിട്ടില്ല. അവള്‍ പറഞ്ഞതിലും കാര്യമുണ്ട്' എന്നാണ് ആ അമ്മ അന്ന് പറഞ്ഞത്.

പിന്നാലെ മുലപ്പാല്‍ പോലും തനിക്ക് തന്നില്ലെന്ന് മകള്‍ ആരോപിച്ചെന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നുണ്ട്.. 'പറയാന്‍ പാടില്ല എങ്കിലും പറയുകയാണ്. എട്ട് മാസം വരെയേ പാല് കൊടുത്തുള്ളൂ.'' എന്നായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ മറുപടി. പിന്നാലെ അക്കാലത്തുണ്ടായൊരു സംഭവവും അവര്‍ പങ്കുവെക്കുന്നുണ്ട്.
''ശിക്ഷ എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നു. സത്യന്‍ സാറും ഞാനുമാണ് ജോഡി. ഒരു കട്ടിലിന് അപ്പുറത്തും ഇപ്പുറത്തുമിരുന്ന് സംസാരിക്കുന്ന സീനാണ്. സംവിധായകന്‍ സത്യന്‍ മാഷുടെ ചെവിയിലെന്തോ പറഞ്ഞു. പൊന്നീ നമുക്കീ സീന്‍ നാളെയെടുത്താലോ എന്ന് ചോദിച്ചു. എന്താണ് സാര്‍ എന്ന് ഞാന്‍ ചോദിച്ചു. ഇന്ന് വേണ്ട പൊന്നി പൊയ്‌ക്കോ എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. ഞാന്‍ ചെയ്തത് ശരിയായില്ലേ എന്നാല്‍ അത് പറയേണ്ടെ എന്ന് ഞാന്‍ വിചാരിച്ചു.
പട്ടു സാരിയാണ് ഞാനുടുത്തത്. റൂമില്‍ വന്ന് പട്ടുസാരി മാറാന്‍ കണ്ണാടിയുടെ മുന്നില്‍ നിന്നപ്പോള്‍ മുലപ്പാല്‍ വീണ് ആകെ നനഞ്ഞിരിക്കുകയായിരുന്നു. ഞാന്‍ സ്‌നേഹിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ എനിക്കത് സഹിക്കാന്‍ പറ്റില്ല' 'എന്റെ അമ്മയെ പറ്റി പറഞ്ഞാല്‍ എനിക്കിപ്പോഴും കരച്ചില്‍ വരും. അത്ര സ്‌നേഹിച്ചാണ് അച്ഛനും അമ്മയും ഞങ്ങളെ വളര്‍ത്തിയത്. അങ്ങനെയൊരു കുടുംബത്തില്‍ നിന്ന് വന്നിട്ട് ഇങ്ങനെ കേള്‍ക്കുമ്പോള്‍ സഹിക്കാന്‍ പറ്റില്ല,' എന്നാണ് അന്ന് കവിയൂര്‍ പൊന്നമ്മ പറഞ്ഞത്.


Click it and Unblock the Notifications











