'അടൂര്‍ ഭാസി അട്ട കടിക്കും പോലെ ജീവിതത്തില്‍ വേദനിപ്പിച്ചു, അടുപ്പിക്കാന്‍ കൊള്ളില്ല'; കെപിഎസി ലളിത പറഞ്ഞത്
മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളാണ് കെപിഎസി ലളിത. ലളിതാമ്മയ്ക്ക് സാധിക്കാത്തതായോ, ചെയ്യാത്താതായോ ഒന്നുമില്ലെന്നതാണ് വസ്തുത. ആ ശബ്ദമൊന്നിടറിയാല്‍ നമ്മളുടെ നെഞ്ചും പിളരും. ആ മുഖത്ത് ചിരി വിടരുമ്പോള്‍ നമ്മളുടെ മുഖത്തും ചിരി വിടരും. കെപിഎസി ലളിതയുടെ വിടവ് മലയാള സിനിമയില്‍ ഒരിക്കലും നികത്താന്‍ സാധിക്കാത്ത ഒന്നു തന്നെയാണ്.
തന്റെ പ്രതിഭ കൊണ്ട് അവര്‍ മനോഹരമാക്കിയ കഥാപാത്രങ്ങള്‍ നിരവധിയാണ്. മണിച്ചിത്രത്താഴിന്റെ ആത്മാവ് തന്നെയായി മാറിയ അവരുടെ കഥ പറച്ചിലും ശബ്ദം കൊണ്ട് മാത്രം വിസ്മയം തീര്‍ത്ത മതിലുകളും തമാശയുമായി വന്ന് ഒടുവില്‍ നെഞ്ചില്‍ കത്തികുത്തിയിറക്കി പോകുന്ന കനല്‍ക്കാറ്റുമൊക്കെ എങ്ങനെ മലയാളി മറക്കും. ബ്ലാക്ക് ആന്റ് വൈറ്റ് മുതല്‍ ഒടിടി വരെയുള്ള മലയാള സിനിമയുടെ വളര്‍ച്ചയോടൊപ്പം കെപിഎസി ലളിതയുണ്ടായിരുന്നു.

എന്നാല്‍ സിനിമയിലെ കെപിഎസി ലളിതയുടെ യാത്ര ഒട്ടും സുഖകരമായിരുന്നില്ല. കരിയറിലും വ്യക്തി ജീവിതത്തിലും വലിയ പ്രതിസന്ധിഘട്ടങ്ങള്‍ അവര്‍ക്ക് താണ്ടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ ജെബി ജങ്ഷനില്‍ അതിഥിയായി വന്നപ്പോള്‍ നടന്‍ അടൂര്‍ ഭാസിയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ച് കെപിഎസി ലളിത തുറന്ന് പറഞ്ഞിട്ടുണ്ട്.
''ഇതുപോലൊരു കലാകാരന്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ എന്റെ അഭിപ്രായത്തില്‍ ഇല്ല. രണ്ടേ രണ്ട് അക്ഷരമേയുള്ളൂ, ഇല്ല. ഇന്നുള്ള എല്ലാ കലാകാരന്മാരും ഇദ്ദേഹത്തിന്റെ പിന്നിലെ വരൂവെന്നേ ഞാന്‍ പറയുകയുള്ളൂ. പക്ഷെ അതേപോലെ നേരെ തിരിച്ചാണ് സ്വഭാവം. ഒട്ടും അടുപ്പിക്കാന്‍ പറ്റില്ല. എന്റെ ജീവിതത്തില്‍ അട്ട കടിക്കുന്നത് പോലെ വേദനിപ്പിച്ച വ്യക്തിയാണ്.'' എന്നാണ് കെപിഎസി ലളിത പറയുന്നത്.
പുള്ളിയ്ക്ക് കീഴ്‌പ്പെട്ട് ജീവിക്കണം എന്നായിരുന്നല്ലേ ആഗ്രഹം എന്ന് പിന്നാലെ ജോണ്‍ ബ്രിട്ടാസ് ചോദിക്കുന്നുണ്ട്. ''അങ്ങനെയായിരുന്നുവെങ്കില്‍ എന്നെ അങ്ങ് ആകാശത്തിലൂടെ പറത്താമെന്നാണ് പറഞ്ഞത്. വേണ്ട താഴത്തൂടെ പറന്നാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. ആ സമയത്തൊക്കെ എന്നെ സഹായിച്ചിട്ടുള്ള ആളാണ് ബഹദൂര്‍ക്ക. സിനിമയിലും നല്ലോണം പാര പണിതു. എത്ര പടത്തില്‍ നിന്നും എന്നെ പുറത്താക്കിയിട്ടുണ്ടെന്ന് അറിയാമോ?'' എന്നും ലളിത പറയുന്നുണ്ട്.
''ഷോട്ടിലൊക്കെ ഓരോന്ന് കാണിക്കും. അപ്പോള്‍ നമ്മള്‍ ചിരിക്കും. ചിരിക്കുമ്പോള്‍ ഇദ്ദേഹത്തിന് ദേഷ്യം വരും. ഞാനാണെങ്കില്‍ അന്ന് തുടക്കകാലമല്ലേ. ഇപ്പോഴും ഞാന്‍ അങ്ങനെയാണ്. എന്തെങ്കിലും കണ്ടാല്‍ അപ്പോള്‍ ചിരി വരും. റിഹേഴ്‌സലില്‍ കാണിക്കാത്ത എന്തെങ്കിലും ടേക്കില്‍ കാണിച്ചാല്‍ ഞാന്‍ ചിരിക്കും. ഇദ്ദേഹം എന്തെങ്കിലുമൊക്കെ കാണിച്ച് നമ്മളെ കുഴപ്പത്തിലാക്കും'' എന്നും കെപിഎസി ലളിത പറയുന്നു.

''മരിക്കുന്നതിന് മുമ്പ് പോയി കണ്ടിരുന്നു. കണ്ടപ്പോള്‍ എന്നോട് ചോദിച്ചത് എന്തിനാണ് വന്നത് എന്നാണ്. ദേവകി ഹോസ്പിറ്റലിലാണ് പോയി കണ്ടത്. എന്തിനാണ് വന്നതെന്ന് ചോദിച്ചു, വെറുതെ വന്നതാണെന്ന് ഞാന്‍ പറഞ്ഞു. ചേട്ടന്റെ സിനിമയായ ഓര്‍മ്മയ്ക്കായില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം അതൊന്നും വിഷയമാക്കിയിട്ടില്ല'' എന്നും കെപിഎസി ലളിത കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
2022 ഫെബ്രുവരിയിലാണ് കെപിഎസി ലളിത മരണപ്പെടുന്നത്. നാടകത്തില്‍ നിന്നും സിനിമയിലെത്തിയ കെപിഎസി ലളിതയെ തേടി രണ്ട് തവണ ദേശീയ പുരസ്‌കാരവും നാല് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമെത്തിയിട്ടുണ്ട്. അമരം, ശാന്തം എന്നീ സിനിമകളിലെ പ്രകടനത്തിനാണ് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡുകള്‍ അവരെ തേടിയെത്തി.


Click it and Unblock the Notifications











