കാശ് തന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞിട്ട് അച്ഛന്‍ തിരിച്ച് പോകും; അച്ഛന്റെ സ്വഭാവം തന്നെ ഭരതേട്ടനും!
മലയാളത്തിന് തങ്ങളുടെ അഭിനയ വിസ്മയത്തെ തന്നെയാണ് നഷ്ടമായിരിക്കുന്നത്. സ്‌ക്രീനില്‍ വരുമ്പോള്‍ മാത്രമല്ല, ശബ്ദമായി മാത്രം വന്ന് കാഴ്ചക്കാരെ വിവിധ ഭാവതലങ്ങളിലൂടെ കൊണ്ടു പോകാന്‍ സാധിച്ചിരുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായൊരു പ്രതിഭയായിരുന്നു കെപിഎസി ലളിത. തന്റെ ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി കെപിഎസി ലളിത തിരിച്ചുവരാത്തൊരു യാത്ര പോയിരിക്കുകയാണ്. എങ്കിലും ചെയ്ത വച്ച് പോയെ കഥാപാത്രങ്ങളിലൂടേയും മുഹൂര്‍ത്തങ്ങളിലൂടേയും കെപിഎസി ലളിത മലയാളമുള്ളിടത്തോളം കാലം ഓര്‍മ്മിക്കപ്പെടുമെന്നുറപ്പാണ്.
മലയാളം കണ്ട മറ്റൊരു മഹാപ്രതിഭയായിരുന്ന ഭരതന്‍ ആണ് കെപിഎസി ലളിതയുടെ ജീവിത പങ്കാളി. ഭര്‍ത്താവിന്റെ വിയോഗമടക്കം പലം പ്രതിസന്ധികളെ നേരിട്ടാണ് കെപിഎസി ലളിത തന്റെ അഭിനയ ജീവിതം മുന്നോട്ട് കൊണ്ടു പോയത്. ഒരിക്കല്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ അച്ഛനും ഭര്‍ത്താവിനുമുള്ള സ്വഭാവത്തിലെ സാമ്യതകളെക്കുറിച്ച് കെപിഎസി ലളിത മനസ് തുറന്നിരുന്നു. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

താന്‍ ഒര കലാകാരിയായപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് തന്റെ അച്ഛന്‍ ആയിരുന്നുവെന്നാണ് കെപിഎസി ലളിത പറഞ്ഞത്. 'പക്ഷേ, അച്ഛന്‍ എന്റെ കലാജീവിതം മുഴുവനായി കണ്ടിട്ടില്ല. 'അമര'ത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ സമയത്താണ് അച്ഛന്‍ മരിക്കുന്നത്. അവാര്‍ഡ് കിട്ടിയപ്പോഴൊന്നും അച്ഛനില്ല. വലിയ കലാകാരനായിരുന്നു അച്ഛന്‍. ഫൊട്ടോഗ്രാഫറായിരുന്നു. നല്ല ചിത്രകാരനായിരുന്നു. അച്ഛന്റെയും എന്റെയും നിര്‍ബന്ധത്തിനാണ് ഞാനീ രംഗത്തു വന്നത്' എന്നാണ് കെപിഎസി ലളിത പറഞ്ഞത്.

അതേസമയം, എന്റെ അമ്മയ്ക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു. അമ്മ എതിര്‍ത്തപ്പോഴും കലാരംഗത്ത് ഞാന്‍ പിടിച്ചു നിന്നത് അച്ഛനുളളതുകൊണ്ടായിരുന്നു എന്നും അവര്‍ പറയുന്നു. അച്ഛന്‍ അധികം സംസാരിക്കില്ലായിരുന്നു. അമ്മ ചീത്ത പറഞ്ഞാലും മിണ്ടാതിരിക്കുകയായിരുന്നു അച്ഛന്‍ ചെയ്തിരുന്നതെന്നാണ് താരം പറയന്നത്. അമ്മയോട് വഴക്കിട്ട് അച്ഛന്‍ ഇടയ്ക്ക് വീടു വിട്ട് ഇറങ്ങി പോകുമായിരുന്നു. രണ്ടു ദിവസത്തേക്ക് വീട്ടിലോട്ട് വരില്ല. പിന്നെ വേലിപ്പടര്‍പ്പിനപ്പുറത്ത് എവിടെയേലും വന്നു നിന്നിട്ട് എന്നെ വിളിക്കും. ചെലവിനുളള കാശ് തന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ് അങ്ങു തിരിച്ച് പോകും. ഇന്നും എനിക്ക് എന്റെ അച്ഛനെ ഇടയ്ക്കിടെ ഓര്‍മ വരും. എന്നും കെപിഎസി ലളിത അച്ഛനെ ഓര്‍ത്തു കൊണ്ട് പറഞ്ഞിരുന്നു.

അതേസമയം തന്റെ അച്ഛന്റെ സ്വഭാവം തന്നെയായിരുന്നു ഭരതനെന്നാണ് കെപിഎസി ലളിത അഭിപ്രായപ്പെടുന്നത്. 'ഏതാണ്ട് അച്ഛന്റെ സ്വഭാവമായിരുന്നു ഭരതേട്ടനും. ഒന്നും മിണ്ടില്ല. നമ്മള്‍ എന്തു തെറ്റു ചെയ്താലും എന്തു കുരുത്തക്കേടു കാണിച്ചാലുമൊന്നും മിണ്ടില്ല. 'രണ്ടെണ്ണം വിട്ടാല്‍' പിന്നെ ഓക്കെ. എന്റെ അച്ഛന്‍ അങ്ങനെ മദ്യപിക്കില്ലായിരുന്നു. വല്ലപ്പോഴും മാത്രം. പിന്നെ ചിത്രം വരയില്‍ താല്‍പര്യം. എന്റെ അച്ഛന്റെ മാതിരി തന്നെ. ഭക്ഷണം കഴിക്കാന്‍ വിളിച്ചാല്‍ പോലും വരില്ല. ഒരു ജോലിയിലേര്‍പ്പെട്ടാല്‍ അതില്‍ മുഴുകും' എന്നായിരുന്നു കെപിഎസി ലളിത പറഞ്ഞിരുന്നത്. നന്നായി പെര്‍ഫോം ചെയ്തു കഴിഞ്ഞാല്‍ ഭരതേട്ടന്‍ നമ്മളെ ഭയങ്കരമായി പുകഴ്ത്തും. വാനോളം പുകഴ്ത്തും. സ്റ്റേജില്‍ വരെ പറഞ്ഞിട്ടുണ്ട് എന്നാണ് ലളിത പറയുന്നത്. 'അമര'ത്തിന് അവാര്‍ഡ് കിട്ടുമ്പോഴേ പുളളിയുളളൂ. അന്നാണ് പറഞ്ഞത്. ബാക്കിയുളളവര്‍ കടപ്പുറത്തു കിടന്ന് വെയിലു കൊണ്ടിട്ട് അവാര്‍ഡ് കൊണ്ടുപോയത് വേറെ ആള്‍ക്കാരാണ് എന്ന്. 'ശാന്ത'ത്തിനു കിട്ടുമ്പം ഭരതേട്ടന്‍ ഇല്ലല്ലോ എന്നും പറയുന്നുണ്ട് അവര്‍.
Recommended Video

അതേസമയം ഭരതന്റെ സിനിമകള്‍ കാണുമ്പോള്‍ അതില്‍ അഭിനയിക്കാന്‍ പറ്റാത്തതില്‍ നിരാശ തോന്നിയിട്ടുണ്ടെന്നും കെപിഎസി ലളിത പറഞ്ഞിരുന്നു. 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട'ത്തില്‍ ശാരദച്ചേച്ചി ചെയ്ത റോള്‍. പക്ഷേ ഭരതേട്ടനോട് പറഞ്ഞിട്ടൊന്നുമില്ല. പടം കഴിഞ്ഞ ശേഷം ഞാന്‍ ചോദിച്ചു. ഞാന്‍ ഡബ്ബ് ചെയ്യട്ടെയെന്ന്. പണ്ട് ഞാന്‍ ശാരദച്ചേച്ചിക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ടായിരുന്നു. 'അത് പണ്ടല്ലേ? ഇപ്പം ഈ ശബ്ദം കേട്ടാല്‍ അറിയും' എന്നു പറഞ്ഞ് സമ്മതിച്ചില്ല' എന്നാണ് ലളിത പറഞ്ഞത്.


Click it and Unblock the Notifications