നായകനാകാമെന്ന് മമ്മൂട്ടി, വേണ്ടെന്ന് ഞാൻ പറഞ്ഞു! പിന്നെ ഭീഷണിയായി; ആദ്യ സിനിമയെ കുറിച്ച് ലാൽ ജോസ്

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ്‌ ലാൽ ജോസ്. തന്റെ സിനിമകളിലൂടെ എന്നും മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കയും ചെയ്തിട്ടുള്ള സംവിധായകനാണ് അദ്ദേഹം. സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998 ൽ പുറത്തിറങ്ങിയ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. പിന്നീട് അങ്ങോട്ട് മീശമാധവൻ, ക്ലാസ്മേറ്റ്സ്, അറബിക്കഥ തുടങ്ങി നിരവധി ഹിറ്റ് സിനിമകളാണ് ലാൽ ജോസ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.

നിരവധി പുതുമുഖ സംവിധായകരെ മലയാള സിനിമയിലേക്ക് കൈ പിടിച്ചുയർത്തിയ മമ്മൂട്ടിയാണ് ലാൽ ജോസിന്റെ ആദ്യ സിനിമയായ ഒരു മറവത്തൂർ കനവിൽ നായകനായത്. ശ്രീനിവാസൻ ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ. ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജങ്ഷൻ എന്ന പരിപാടിയിൽ എത്തിയപ്പോൾ ചിത്രത്തിലേക്ക് മമ്മൂട്ടി എത്തിയതിനെ കുറിച്ച് ലാൽ ജോസ് പറഞ്ഞിരുന്നു. മമ്മൂട്ടി ചോദിച്ചു വാങ്ങിയ വേഷം ആയിരുന്നു അതെന്നാണ് ലാൽ ജോസ് പറഞ്ഞത്. ലാൽ ജോസിന്റെ വാക്കുകളിലേക്ക്.

മമ്മൂക്കയാണ് എന്നെ അസോസിയേറ്റ് ആയി നിർദേശിച്ചത്

'നായകനെ കണ്ടല്ല ഞങ്ങൾ കഥയൊരുക്കിയിരുന്നത്. കഥ തയ്യാറായി കഴിഞ്ഞിട്ട് അതനുസരിച്ച് നായകനെ തീരുമാനിക്കാം എന്നായിരുന്നു. ആ സമയത്ത് ഞാൻ ഹരികുമാർ സാറിന്റെ ഉദ്യാനപാലകൻ എന്ന സിനിമയിൽ അസോസിയേറ്റായി വർക്ക് ചെയ്യുകയാണ്. പിന്നീടാണ് ഞാൻ അറിഞ്ഞത് മമ്മൂക്കയാണ് എന്നെ അസോസിയേറ്റ് ആയി നിർദേശിച്ചതെന്ന്. നേരത്തെ അഴകിയ രാവണൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ആയിരിക്കുമ്പോൾ മമ്മൂക്കയുമായി പരിചയമുണ്ടായിരുന്നു',

മമ്മൂക്ക ഒന്ന് ഞെട്ടി

'അങ്ങനെ ഒരിക്കൽ ഉദ്യാനപാലകന്റെ സെറ്റിൽ വെച്ച് മമ്മൂക്ക എന്നോട് ചോദിച്ചു, നീയും ശ്രീനിയും ആയിട്ട് എന്തോ പരിപാടി ഉണ്ടെന്ന് കേട്ടാലോ, എന്താണ്? ഞാൻ പറഞ്ഞു കഥകൾ ആലോചിക്കുന്നുണ്ട്. ഒന്നും ആയിട്ടില്ല. ആരാ നായകൻ എന്ന് മമ്മൂക്ക ചോദിച്ചു. ഞാൻ പറഞ്ഞു നായകൻ ആയിട്ടില്ല. കഥ റെഡിയാവുമ്പോൾ ആ കഥാപാത്രത്തിന്റെ രൂപമുള്ള ഒരാളെ കാസ്റ്റ് ചെയ്യാം എന്നാണ് കരുതുന്നത്,'

'നിന്റെ കഥാപാത്രത്തിന് എന്റെ രൂപമുണ്ടെങ്കിൽ ഞാൻ ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞു. ഞാൻ വേണ്ടായെന്ന് പറഞ്ഞു. മമ്മൂക്ക ഒന്ന് ഞെട്ടി. അതെന്താ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ആദ്യത്തെ സിനിമയാണ്. എനിക്ക് ഈ പണി അറിയാമോയെന്ന് എനിക്ക് പോലും ഉറപ്പില്ല. മമ്മൂക്കയെ പോലെ ഒരാൾ വന്നാൽ ഞാൻ നേർവസാവും. അതിനിടെ മമ്മൂക്ക ക്യാമറ അവിടെ വെയ്ക്ക് ഇവിടെ വെയ്ക്ക് എന്ന് കൂടെ പറഞ്ഞാൽ നമ്മൾ ആയിട്ട് വെറുതെ അടിയാവും. എന്തിനാണ് പുലിവാല്,'

ആദ്യ സിനിമയ്ക്കെ ഞാൻ ഡേറ്റ് തരൂ

'ഞാൻ ഒരു സിനിമ ചെയ്ത് തെളിയിച്ചിട്ട് മമ്മൂക്കയുടെ അടുത്ത് വരാം. അന്ന് എനിക്ക് സംവിധാനം അറിയാമെന്ന് തോന്നിയാൽ ഡേറ്റ് തന്നാൽ മതി. അതിനു മുൻപ് ഞാൻ ചെറിയ സെറ്റപ്പിൽ ഒരു പടം ചെയ്തോളാം എന്ന് പറഞ്ഞു. മമ്മൂക്ക പറഞ്ഞു. ആദ്യ സിനിമയ്ക്കെ ഞാൻ ഡേറ്റ് തരൂ. നിന്റെ കയ്യിലുള്ളത് എല്ലാം വെച്ച് നീ ചെയ്യാൻ പോകുന്ന സിനിമയാണ്. ഇതിലാണെങ്കിൽ നിനക്ക് ഡേറ്റ് തരാം. അല്ലെങ്കിൽ പിന്നെ നിനക്ക് ഡേറ്റ് ഇല്ല',

ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ അങ്ങനെ പറയുന്നത്

'എന്നിട്ടും ഞാൻ ഒന്നും തീരുമാനിച്ചില്ല. മമ്മൂക്കയുടെ തമാശ ആയിട്ടേ കണ്ടുള്ളു. അന്ന് രാത്രി ശ്രീനിയേട്ടൻ എന്നെ വിളിച്ചു നീ എന്താണ് മമ്മൂക്കയുടെ ഓഫർ വേണ്ടെന്ന് പറഞ്ഞത്, പുള്ളി എന്നെ വിളിച്ചിട്ട് ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ അങ്ങനെ പറയുന്നത് എന്ന് പറഞ്ഞു. നീ അങ്ങനെ പറയണ്ട. മമ്മൂക്കയ്ക്ക് പറ്റുന്ന ഒരു കഥാപാത്രം വരികയാണെങ്കിൽ പുള്ളി വരട്ടെ. പുള്ളി വന്നാൽ നിനക്കും സിനിമയ്ക്കും ഗുണം ചെയ്യുമെന്ന്,'

'മറവത്തൂർ കനവ് ഞാനും ശ്രീനിയേട്ടനും ആലോചിച്ചിട്ട് ഉപേക്ഷിച്ചതായിരുന്നു. പിന്നീട് മമ്മൂക്ക വന്നതോടെയാണ് അത് വീണ്ടും നോക്കിയത്,' ലാൽ ജോസ് പറഞ്ഞു.

Read more about: lal jose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X