രതീഷിന്റെ നന്മ കൊണ്ടാകും ഞാന്‍ അന്ന് രക്ഷപ്പെട്ടത്; വാഹന അപകടത്തെക്കുറിച്ച് ലാലു അലക്‌സ്
മലയാള സിനിമയിലെ മുതിര്‍ന്ന താരമാണ് ലാലു അലക്‌സ്. വില്ലന്‍ വേഷങ്ങളിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് നായകനായും സഹനടനായുമെല്ലാം അഭിനയിച്ച് കയ്യടി നേടിയ നടന്‍. വില്ലത്തരം മാത്രമല്ല കോമഡിയും അനായാസം വഴങ്ങുന്ന നടന്‍. ലാലു അലക്‌സിന്റെ കൂള്‍ അച്ഛന്‍ റോളുകള്‍ക്ക് എന്നും ആരാധകരുണ്ട്. സിനിമയുടെ തലമുറ മാറ്റത്തിനൊപ്പം സഞ്ചരിച്ചു കൊണ്ട് നിറഞ്ഞു നില്‍ക്കുകയാണ് ലാലു അലക്‌സ്.
സൗഹൃദത്തിന് വില കൊടുക്കുന്ന താരമാണ് ലാലു അലക്‌സ്. മണ്‍മറഞ്ഞു പോയ നടന്‍ രതീഷുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു ലാലു അലക്‌സിന്. രതീഷിന്റെ മരണശേഷം താന്‍ ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ട സംഭവത്തെക്കുറിച്ചുള്ള ലാലു അലക്‌സിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

''എന്റെ നല്ല സുഹൃത്തായിരുന്നു. രതീഷിന്റെ മരണശേഷം വീട്ടില്‍ പോയി തിരിച്ചുവരുമ്പോള്‍ എന്റെ കൈയില്‍നിന്ന് കാര്‍ സ്റ്റിയറിങ്ങിന്റെ കണ്‍ട്രോള്‍ പോയി. എവിടെയോ ചെന്നിടിച്ചു. വിഷമം കൊണ്ടായിരുന്നു അങ്ങനെ സംഭവിച്ചത്. അവന്റെ നന്‍മ കൊണ്ടാവും എനിക്കന്ന് കാര്യമായി ഒന്നും സംഭവിക്കാതിരുന്നത്'' എന്നാണ് ലാലു അലക്‌സ് പറയുന്നത്.
സിനിമയില്‍ ലാലു അലക്‌സിന് അടുപ്പമുണ്ടായിരുന്ന മറ്റൊരു നടന്‍ കെപി ഉമ്മറായിരുന്നു. ഉമ്മുക്ക എന്നായിരുന്നു ലാലു അലക്‌സ് അദ്ദേഹത്തെ വിളിച്ചിരുന്നത്. തനിക്ക് കെപി ഉമ്മര്‍ ഗുരുവായിരുന്നുവെന്നാണ് ലാലു അലക്‌സ് പറയുന്നത്. സിനിമയില്‍ വില്ലനായിരുന്ന ഉമ്മുക്ക തികഞ്ഞ സഹൃദയനായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
''ഉമ്മുക്ക എന്ന് ഞാന്‍ വിളിച്ചിരുന്ന കെ.പി.ഉമ്മര്‍. എന്റെ ഗുരുസ്ഥാനീയനാണ് ഉമ്മുക്ക. അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തോട്. വീട്ടില്‍ പോവുമ്പോള്‍ നല്ല ബിരിയാണി വെച്ചു തരും. ഇപ്പോഴും ഉമ്മുക്കയുടെ മകനും മകന്റെ മകനുമായി ഫോണ്‍ ബന്ധമുണ്ട്. സിനിമയില്‍ വില്ലനായിരുന്ന ഉമ്മുക്ക തികഞ്ഞ സഹൃദയനായിരുന്നു. അദ്ദേഹം ശരിയായ രീതിയില്‍ ആസ്വദിച്ച് ജീവിച്ച ആളാണ്'' ലാലു അലക്‌സ് പറയുന്നു.
സിനിമയിലേക്ക് താന്‍ എത്തുന്നത് തീര്‍ച്ചും അവിചാരിതമായിട്ടാണെന്നാണ് ലാലു അലക്‌സ് പറയുന്നത്. മെഡിക്കല്‍ റെപ്പായി ജോലി ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തെ തേടി അവസരമെത്തുന്നത്. ആക്‌സിഡന്റല്‍ എന്ന വാക്കാണ് അദ്ദേഹം തന്റെ സിനിമാ എന്‍ട്രിയെക്കുറിച്ച് പറയാനായി തിരഞ്ഞെടുക്കുന്ന വാക്ക്.
''അന്നത്തെ മുന്‍നിര സംവിധായകനായിരുന്ന എന്‍. ശങ്കരന്‍ നായര്‍ സാറിന്റെ മുന്നില്‍ ചെന്നുപെട്ടു. മദനോത്സവം, രാസലീല തുടങ്ങിയ സിനിമളൊക്കെയെടുത്ത വലിയ സംവിധായകനാണ്. അദ്ദേഹത്തിന്റെ രണ്ട് സിനിമയില്‍ അഭിനയിച്ചു. രണ്ടും പുറത്തുവന്നില്ല. എന്നാല്‍ മൂന്നാമത്തെ സിനിമയിലും അവസരം തന്നു. അതാണ് 'ഈ ഗാനം മറക്കുമോ' എന്ന എന്റെ ആദ്യ സിനിമ. വില്ലനായിട്ടായിരുന്നു ഞാന്‍'' എന്നാണ് ലാലു അലക്‌സ് പറയുന്നത്.
45 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ലാലു അലക്‌സിന്റെ സിനിമാ ജീവിതം. ഈ യാത്രയില്‍ താന്‍ പൂര്‍ണ സംതൃപ്തനാണെന്നാണ് ലാലു അലക്‌സ് പറയുന്നത്.
തീര്‍ച്ചയായും സംതൃപ്തനാണ്. ഞാന്‍ സിനിമയിലൂടെ പലതും ആയില്ലേ, അല്ലെങ്കില്‍ ഈ ഇന്റര്‍വ്യൂവിനായി നിങ്ങള്‍ ഇവിടെ വരില്ലല്ലോ? എന്നാണ് അദ്ദേഹം ചോദിക്കുന്നത്. പിന്നെ ആളുകളുടെ ഇടയില്‍ പോകുമ്പോള്‍ ഞാന്‍ തിരിച്ചറിയപ്പെടുന്നുണ്ട്. അത് വലിയ സന്തോഷമല്ലേ എന്നും അദ്ദേഹം പറയുന്നു.

അതാണ് ഇത്രയും കാലം കൊണ്ട് ഞാനുണ്ടാക്കിയ ക്യാപിറ്റല്‍. ചിലര്‍ക്ക് ഇത്ര കോടി ആസ്തിയുണ്ട്, മറ്റ് സൗകര്യങ്ങള്‍ ഉണ്ട് എന്ന് പറയുമായിരിക്കും. എനിക്ക് കിട്ടുന്ന അംഗീകാരമാണ് എന്റെ വലിയ സന്തോഷം എന്നാണ് അദ്ദേഹം പറയുന്നത്. കുറേയധികം അംഗീകാരങ്ങള്‍ കിട്ടി. 'മഞ്ഞുപോലൊരു പെണ്‍കുട്ടി'യിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് കിട്ടി. വലിയ അറിവോ വിദ്യാഭ്യാസമോ ഒന്നുമില്ലാത്ത ആളാണ് ഞാന്‍. എന്നിട്ടും ആളുകള്‍ എന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
അത്രയൊക്കെ മതി എനിക്ക് എന്ന അഭിപ്രായക്കാരനാണ് ലാലു അലക്‌സ്. അല്ലെങ്കില്‍ ഓരോ സിനിമയും ഓരോ അനുഭവങ്ങളാണ്, ഓരോ സന്തോഷങ്ങളാണ്, ഓരോ വേദനകളാണ്, വിജയങ്ങളാണ്, ചില നഷ്ടങ്ങളാണ്. ഇതെല്ലാമാണ് ജീവിതം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications











