ഇനി അധികനാൾ ഉണ്ടാവില്ലെന്ന് തോന്നിയപ്പോൾ അവരെയും കൂടെക്കൂട്ടി; കൊച്ചുമക്കളെ കുറിച്ച് ഇന്നസെന്റ് പറഞ്ഞത്!
മലയാളത്തിന്റെ പ്രിയനടൻ ഇന്നസെന്റിന്റെ വിയോഗത്തിന്റെ വേദനയിലാണ് സിനിമാ ലോകവും പ്രേക്ഷകരും. കഴിഞ്ഞ അഞ്ച് നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷർക്കിടയിൽ ചിരി വിതറി നിറഞ്ഞു നിന്ന കലാകാരന്റെ വേർപാട് നൽകുന്ന വേദന വലുതാണ്. ജനലക്ഷണങ്ങളാണ് താരത്തെ ഒരു നോക്ക് കാണാനായി എത്തി കൊണ്ടിരിക്കുന്നത്. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ അടക്കം ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
എല്ലാവർക്കും പ്രിയങ്കരനായിരുന്നു ഇന്നസെന്റ്. ഇന്നസെന്റിനും തന്നെ സ്നേഹിക്കുന്ന എല്ലാവരോടും വലിയ സ്നേഹമായിരുന്നു. തിരക്കുകൾക്കിടയിലും കുടുംബത്തെ മറക്കാത്ത വ്യക്തി കൂടി ആയിരുന്നു ഇന്നസെന്റ്. സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെയായി വലിയ തിരക്കുകളിലൂടെ ജീവിതം മുന്നോട്ട് പോകുമ്പോഴും കുടുംബത്തോടൊപ്പവും സമയം ചെലവഴിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. നടന് നിഴലായി ഭാര്യ ആലീസ് എപ്പോഴും ഒപ്പമുണ്ടായിരുന്നു.

രണ്ടു തവണ അർബുദം വന്നപ്പോഴും നടനെ അത് അതിജീവിക്കാൻ പ്രാപ്തനാക്കിയത് ഭാര്യ ആലീസും മക്കളും കൊച്ചുമക്കളും ആയിരുന്നു. അതേ കുറിച്ചൊക്കെ നടൻ മുൻപ് പറഞ്ഞിട്ടുണ്ട്. രണ്ടാമതും ക്യാൻസർ വന്ന സമയത്ത് ചികിത്സയ്ക്കായി ഡൽഹിയിലേക്ക് പോയപ്പോൾ മകനും മരുമകളും കൊച്ചുമക്കളും കൂടെയുണ്ടായിരുന്നുവെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. കൗമുദി മൂവീസിലെ ഇന്നസെന്റ് കഥകളിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.
ജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ചോ, വിഷമതകളെക്കുറിച്ചോ ഒന്നും ഞാൻ അങ്ങനെ പറയാറില്ല. പക്ഷേ, ചില കാര്യങ്ങളൊക്കെ പറയണമെന്ന് തോന്നാറുണ്ട്. എംപിയായിരുന്നൊരു സമയത്ത് അസുഖമൊക്കെ മാറിയിരുന്നു. ഒരു കുഴപ്പവുമില്ല, ധൈര്യമായി പോയ്‌ക്കോളൂ എന്നാണ് പറഞ്ഞിരുന്നത്. കീമോ ഒക്കെ കഴിഞ്ഞ് അഞ്ചെട്ട് ദിവസം ആളുകൾ കൂടുന്ന ചടങ്ങുകൾക്കൊന്നും പോവരുതെന്ന് പറഞ്ഞിരുന്നു. അസുഖം വരാൻ സാധ്യത കൂടുതലാണെന്നായിരുന്നു ഡോക്ടറുടെ നിർദേശം. അങ്ങനെ ആയപ്പോൾ അടുത്ത കീമോ ഡൽഹിയിൽ ചെയ്യട്ടെ എന്ന് ചോദിച്ചു.
ചാലക്കുടി മണ്ഡലത്തിൽ ഓടി നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസ്‌മേറ്റായിരുന്നു അവിടെയുള്ള ഡോക്ടർ. അങ്ങനെ ഒരു കീമോ അവിടെ ചെയ്തിരുന്നു. ആലീസ് അന്ന് എന്റെ കൂടെ തന്നെയുണ്ട്. നാട്ടിലുള്ള സോണറ്റിനെയും ഭാര്യയേയും മക്കളേയുമെല്ലാം എനിക്ക് മിസ് ചെയ്യുന്നുണ്ടായിരുന്നു. കുട്ടികൾ സ്‌കൂളിൽ പോകുന്നുണ്ടായിരുന്നു.
പിന്നീട് രണ്ടാമത്തെ പ്രാവശ്യവും ക്യാൻസർ വന്നപ്പോൾ ഇനി അധികകാലം ഉണ്ടാവാൻ പോണില്ലയെന്ന് എനിക്ക് തന്നെ തോന്നി. ഉള്ള അത്രയും കാലം കുട്ടികളുടെ കൂടെ സമയം ചെലവഴിക്കാമല്ലോ എന്നായിരുന്നു കരുതിയത്. ഇന്നൂ, അന്നേ എന്ന് പറഞ്ഞ് എനിക്കും അവരെ കെട്ടിപ്പിടിക്കാമല്ലോയെന്ന്. നാട്ടിൽ വെക്കേഷനൊന്നുമായിരുന്നില്ല. എങ്കിലും നീയും മോളും മക്കളും എന്റെ കൂടെ വേണമെന്ന് പറഞ്ഞ് ഞാൻ സോണറ്റിനെ വിളിച്ച് പറഞ്ഞു.
അവർക്ക് സ്‌കൂളില്ലേ, അറ്റൻഡൻസൊക്കെ പ്രശ്‌നമാവില്ലേ എന്നായിരുന്നു അവൻ ചോദിച്ചത്. അങ്ങനെ ഞാൻ മക്കൾ പഠിക്കുന്ന സ്‌കൂളിലെ അച്ചനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു. എന്റെ ആഗ്രഹം പറഞ്ഞപ്പോൾ. താൻ കുട്ടികളെ കൊണ്ടുപോയ്‌ക്കോളൂ എന്നായിരുന്നു അച്ചൻ പറഞ്ഞത്. അറ്റൻഡൻസൊക്കെ ഞാൻ നോക്കിക്കോളാം. അങ്ങനെയൊന്നും വേദനിക്കുന്ന ആളല്ല താൻ എന്ന് എനിക്കറിയാം. പരീക്ഷയൊക്കെ പോട്ടെ, അതിലും വലുതല്ലേ, തനിക്ക് കൊച്ചുമക്കളുടെ കൂടെ നിൽക്കാനാവുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.
അവരുണ്ടായിരുന്നപ്പോൾ വൈകുന്നേരങ്ങളിൽ ഞാനും അന്നയും ഇന്നുവുമൊക്കെ പുറത്ത് പോവാറുണ്ടായിരുന്നു. അവിടെ ആയിരുന്നപ്പോഴാണ് ഞങ്ങൾ കൂടുതൽ അടുത്തത്. അവർക്ക് എന്നെ കണ്ടില്ലെങ്കിൽ ഉറക്കം വരില്ലായിരുന്നു. ഞാനൊന്ന് തിരിഞ്ഞാൽ അവർ വരുമായിരുന്നു. എനിക്കൊരു അസുഖമുണ്ടെന്ന് അവർക്കറിയാമായിരുന്നു.

ഇവരെ കൂടുതൽ സ്‌നേഹിച്ചാൽ എന്റെ മരണം സംഭവിച്ചാൽ അവർക്കുണ്ടാവുന്ന വേദന വളരെ വലുതാണ്. അധികം അടുപ്പമൊന്നുമില്ലാതെ ഇവരോട് പെരുമാറി ഒരുദിവസം ഞാൻ പോയാൽ അവരെ സംബന്ധിച്ചിടത്തോളം ദു:ഖം അത്ര വലുതല്ല. അങ്ങനെ അവരെ സ്‌നേഹിക്കാമെന്നായിരുന്നു ഞാൻ ആലോചിച്ചത്. കുട്ടികളും ഏറെ സന്തോഷിച്ച കാലമായിരുന്നു അത് എന്നായിരുന്നു ഇന്നസെന്റ് പറഞ്ഞത്.
ന്യുമോണിയ ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഇന്നസെന്റ് ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ഗുരുതര അവസ്ഥയിലായിരുന്നു താരം. മരുന്നുകളോടും മറ്റും പ്രതികരിക്കുന്നുണ്ടായിരുന്നില്ല. നാളെ രാവിലെയാണ് സംസ്‌കാരം നടക്കുക.


Click it and Unblock the Notifications











