നുണ പറഞ്ഞ് ഭഗവാനെ വരെ പറ്റിക്കുന്ന ജയറാം; താൻ ഉണ്ടാക്കിയെടുത്ത കഥയെ കുറിച്ച് ഇന്നസെന്റ്!
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്നസെന്റ്. കഴിഞ്ഞ നാല് പതിറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞു നടൻ അടുത്തിടെയാണ് വിടപറഞ്ഞത്. ഇക്കണ്ട കാലമത്രെയും ഒരു ചിരിയോട് കൂടി മാത്രമാണ് നടൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുള്ളത്. തന്നെ കേൾക്കുന്നവരെ സിനിമയിൽ ആയാലും പൊതുവേദികളിൽ ആയാലും അഭിമുഖങ്ങളിൽ ആയാലും അദ്ദേഹം ചിരിപ്പിക്കാൻ മറന്നിരുന്നില്ല. സഹപ്രവർത്തകർക്കും ഏറെ പ്രിയങ്കരനായിരുന്നു നടൻ.
സഹപ്രവർത്തകരെ കുറിച്ചൊക്കെ നിരവധി കഥകൾ പറയാൻ ഉണ്ടായിരുന്നു ആളായിരുന്നു ഇന്നസെന്റ്. പല അഭിമുഖങ്ങളിലും രസകരമായ പല കഥകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കുറച്ചു നാളുകളായി കൗമുദി മൂവീസിലെ ഇന്നസെന്റ് കഥകൾ എന്ന പരിപാടിയിലൂടെയും തന്റെ ജീവിതത്തിലെയും സിനിമയിലെയും രസകരമായ സംഭവങ്ങൾ ഇന്നസെന്റ് പറയാറുണ്ടായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷവും അദ്ദേഹം പറഞ്ഞു വെച്ച കഥകൾ പുറത്തു വരുകയാണ്.

ഇന്നസെന്റ് കഥകളുടെ ഏറ്റവും പുതിയ എപ്പിസോഡിൽ നടൻ ജയറാമിനെ കുറിച്ച് താനുണ്ടാക്കിയ ഒരു രസകരമായ കഥയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ജയറാമിന്റെ നുണ പറച്ചിൽ ശീലത്തെ കുറിച്ചും അതിന് പണി കൊടുക്കാൻ താൻ ഉണ്ടാക്കിയ കഥയെ കുറിച്ചുമാണ് അദ്ദേഹം സംസാരിച്ചത്. ജയറാമുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. വിശദമായി വായിക്കാം.
'സിനിമ തുടങ്ങും മുൻപ് വഴിപാട് കഴിപ്പിക്കാൻ പോകുന്ന ചില ആളുകളുണ്ട്. അക്കൂട്ടത്തിലെ ഒരാളാണ് നടൻ ജയറാം. ജയറാം വന്ന് പറയും, ഞാൻ ഇന്നലെ ഗുരുവായൂർ ക്ഷേത്രത്തിൽ പോയി. കഴിഞ്ഞ പടം റിലീസ് ചെയ്യുന്നതിന് തലേന്ന് ഗുരുവായൂർ അമ്പലത്തിൽ പോയി, തൊഴുതു. ആ പടം സൂപ്പർ ഹിറ്റ് ആണെന്ന്. അപ്പോൾ നമ്മുടെ മനസിലും തോന്നും ഇത് ശരിയാണെന്ന്. ശരിയായിരിക്കും. ശരിയല്ലെന്ന് നമ്മുക്ക് പറയാൻ കഴിയില്ല. കാരണം വിശ്വസിക്കുന്നവർ ഒരുപാട് പേരുണ്ട്,'
'ഇങ്ങനെയൊക്കെ ആണെങ്കിലും ജയറാം അത്യാവശ്യം നുണ പറയുന്ന ആളാണ്. ഞങ്ങളും പറയാറുണ്ട്. ഏതെങ്കിലും പടത്തിൽ വരാൻ വൈകിയാൽ തൽകാലം രക്ഷപ്പെടാൻ വേണ്ടി പറയാറുണ്ട്. കാരണം നമ്മളെ കാത്ത് പ്രധാനപ്പെട്ട ആളുകൾ നിൽക്കുന്നുണ്ടാവും. അങ്ങനെയിരിക്കെ ഒരിക്കൽ ജയറാം ഗുരുവായൂർ ക്ഷേത്രത്തിൽ പോയിട്ട്, ഈ കഥ ഞാൻ ഉണ്ടാക്കിയത് ആണെന്നാണ് പറയുന്നത്. നുണ പറയുന്നവരെ ഒന്നുകൂടെ പുഷ്ടിപ്പെടുത്താൻ വേണ്ടി, നല്ല നുണയാകാൻ ഞാൻ കൂടെ നിൽക്കാറുണ്ട്,'

'അങ്ങനെ ഒന്നാണ്. ജയറാം അങ്ങനെ ഗുരുവായൂർ അമ്പലത്തിൽ പോയിട്ട് ഭഗവാനെ വിളിച്ചു. ഭഗവൻ നോക്കി. ഭഗവാനെ എന്റെ ഒരു പടം നാളെ റിലീസാണ്. ഇത്തവണ ഞാൻ ഒന്നും കൊണ്ടുവന്നിട്ടില്ല. കഴിഞ്ഞ തവണ ഞാൻ ഒരു പത്ത് പവന്റെ അരയിൽ ചുറ്റുന്നത് കൊണ്ട് വന്നിട്ടുണ്ട്. ഭഗവാൻ ഓർക്കുന്നില്ലേ,'
'ഭഗവാൻ ഒന്ന് ആലോചിച്ചിട്ട് ഓർക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാൻ ഇപ്പോൾ ഒന്നും കൊണ്ടുവന്നിട്ടില്ല. ഈ പടം റിലീസായാൽ ഞാൻ 50 പവൻ കൊണ്ടുവരാം എന്ന് പറഞ്ഞ് പോന്നു. സത്യം പറഞ്ഞാൽ ഈ പറയുന്ന 10 പവൻ ഇദ്ദേഹം കൊടുത്തിട്ടില്ല,' ഇന്നസെന്റ് പറഞ്ഞു.
ജയറാം അൽപം നുണ പറയുന്ന കൊണ്ട് ഞാൻ തന്നെ പറഞ്ഞുണ്ടാക്കിയത് ആണെന്ന് പറഞ്ഞാണ് ഇന്നസെന്റ് ഇത് അവസാനിപ്പിക്കുന്നത്. മറ്റു ചില രസകരമായ കഥകളും ഇന്നസെന്റ് പറയുന്നുണ്ട്. കഴിഞ്ഞ മാസം 26ന് ആയിരുന്നു ഇന്നസെന്റിന്റെ മരണം. ന്യുമോണിയ ബാധിതനായി ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. നടന്റെ വിയോഗം തീർത്ത വേദനയിൽ നിന്ന് പ്രേക്ഷകരും മലയാള സിനിമാ ലോകവും ഇനിയും പൂർണമായി മുക്തരായിട്ടില്ല എന്ന് വേണം പറയാൻ.


Click it and Unblock the Notifications