84-ാം വയസ്സിൽ ശൃംഗരിച്ച് അഭിനയിച്ചതിന് മകൾ പിണങ്ങി, അടൂർ പറഞ്ഞത് ഇതായിരുന്നു; ഉണ്ണികൃഷ്ണൻ നമ്പൂതിരി പറഞ്ഞത്
മലയാള സിനിമയുടെ മുത്തച്ഛനായി പ്രേക്ഷകർ അംഗീകരിച്ച നടനായിരുന്നു ഉണ്ണി കൃഷ്ണൻ നമ്പൂതിരി. അദ്ദേഹം വിടപറഞ്ഞിട്ട് ഇന്ന് രണ്ടു വർഷം പൂർത്തിയാവുകയാണ്. 2021 ജനുവരി 20 നാണ് കോവിഡ് ബാധിച്ചായിരുന്നു മരണം. മരിക്കുമ്പോൾ 97 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
തന്റെ എഴുപതുകളിലാണ് ഉണ്ണി കൃഷ്ണൻ നമ്പൂതിരി സിനിമയിൽ എത്തുന്നത്. സാധാരണ എല്ലാവരും വിശ്രമജീവിതത്തിലേക്ക് കടക്കുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ സിനിമ പ്രവേശനം. സംവിധായകൻ ജയരാജാണ് അദ്ദേഹത്തെ സിനിമയിൽ എത്തിച്ചത്. അദ്ദേഹത്തിന്റെ ദേശാടനം എന്ന ഹിറ്റ് ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം.

ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി അവതരിപ്പിച്ചത്. ചിത്രത്തിന് ദേശീയ പുരസ്‌കാരം ഉൾപ്പെടെ ലഭിച്ചിരുന്നു. ദേശാടനത്തിന് ശേഷം കളിയാട്ടം, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചെങ്കിലും നമ്പൂതിരിക്ക് കൂടുതൽ ശ്രദ്ധലഭിക്കുന്നത് കല്യാണ രാമൻ എന്ന സിനിമയിലൂടെ ആയിരുന്നു.
നിരവധി താരങ്ങൾ അണിനിരന്ന ഒരു ഹിറ്റ് ചിത്രമായിരുന്നു കല്യാണരാമൻ. ഷാഫിയുടെ സംവിധാനത്തിൽ ദിലീപ്-നവ്യ നായർ ജോഡി തിളങ്ങിയ കുടുംബചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. മലയാളത്തിലെ അക്കാലത്തെ മികച്ച കോമഡി താരങ്ങൾ എല്ലാം അണിനിരന്ന ചിത്രത്തിലെ പ്രധാന ആകർഷണം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുത്തച്ഛൻ വേഷവും സുബ്ബലക്ഷ്മിയുടെ മുത്തശ്ശി വേഷവുമായിരുന്നു.
ദിലീപിനും നവ്യക്കും ശേഷം പ്രേക്ഷകരുടെ ശ്രദ്ധനേടിയത് ഇവരായിരുന്നു. കല്യാണ രാമനിലെ മുത്തച്ഛനും മുത്തശ്ശിയും എന്നാണ് പിന്നീടുള്ള കാലം ഇവർ അറിയപ്പെട്ടത്. സിനിമയിലെ ഇവരുടെ പ്രണയ രംഗങ്ങളും കെമിസ്ട്രിയും ഒക്കെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇവർ യഥാർഥത്തിൽ ഭാര്യാ ഭർത്താക്കന്മാരാണോയെന്ന് സംശയിച്ചവരും അന്നുണ്ടായിരുന്നു.
കല്യാണ രാമന് ശേഷം സദാനന്ദന്റെ സമയം, രാപ്പകൽ, പോക്കിരിരാജ, മായാമോഹിനി തുടങ്ങിയ സിനിമകളിൽ ഉണ്ണികൃഷ്‍ണൻ നമ്പൂതിരി അഭിനയിച്ചിട്ടുണ്ട്. 2012 ൽ പുറത്തിറങ്ങിയ മഴവില്ലിൻ അറ്റം വരെ എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. വാർധക്യ സഹജമായ പ്രശ്‌നങ്ങളെ തുടർന്ന് അഭിനയം നിർത്തുകയായിരുന്നു.
എന്നാൽ അതിനു ശേഷം ജെബി ജംഗ്ഷൻ പോലുള്ള പരിപാടികളിൽ അദ്ദേഹം എത്തിയിരുന്നു. ജെബി ജംഗ്ഷനിൽ ഒരിക്കൽ എത്തിയപ്പോൾ കല്യാണ രാമനിൽ ശൃംഗരിച്ച് അഭിനയിച്ചതിന് വീട്ടുകാർ പിണങ്ങിയതിനെ കുറിച്ചും അടൂർ പറഞ്ഞതിനെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. അഭിനയിക്കാൻ തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'സിനിമയിൽ വന്നത് തന്നെയാണ് ഇഷ്ടം. അതൊരു സുഖം തന്നെയാണ്. അഭിനയിക്കുക എന്ന് പറയുന്നത് തന്നെ ഒരു കാര്യമാണ്. ഇന്നിപ്പോൾ സാധിക്കില്ല എന്ന് മാത്രമേയുള്ളു. അഭിനയിക്കാൻ എനിക്ക് ഇഷ്ടമാണ്. കൈതപ്രം ദാമോദരൻ ആണ് ഇതിന്റെ ആള്. ഇതിന്റെ ആണി മുഴുവൻ ഇവനാണ്,' ഉണ്ണികൃഷ്ണൻ നമ്പൂതിരി പറഞ്ഞു.
'ഒരു കൊല്ലം പയ്യന്നൂർ കളിച്ചു ഈ കല്യാണ രാമൻ. 84 വയസായിരുന്നു അന്ന് എനിക്ക്. അതുമാത്രമല്ല, അടൂർ ഗോപാലകൃഷ്ണൻ എന്നോട് പറഞ്ഞു, 84 -മത്തെ വയസിൽ ഈ ശൃംഗാരം അഭിനയിക്കാൻ തിരുമേനി അല്ലാതെ വേറെ ഒരാളില്ലെന്ന്. എന്നോട് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതാണ്,' അദ്ദേഹം പറഞ്ഞു.
'ശൃംഗാരം അഭിനയിച്ചതിന് വീട്ടുകാർ പിണങ്ങി. അച്ഛൻ എന്തിനാണ് അച്ഛാ എന്ന് ചോദ്യം ആയിരുന്നു. എന്തൊരു കഷ്ടമാണ്. ചെറിയ കുട്ടികളെ പോലെ അച്ഛൻ ഇങ്ങനെ കണ്ണുരുട്ടി നടന്നാൽ എങ്ങനെയാണ്. ഞങ്ങൾക്ക് വഴി നടക്കേണ്ട അച്ഛാ. എന്നൊക്കെ പറഞ്ഞു. അതൊരു ഞായറാഴ്ച ആയിരുന്നു അന്നാണ് അടൂർ ഗോപാലകൃഷ്ണൻ വരുന്നതും ഈ പ്രായത്തിൽ ശൃംഗാരം അവതരിപ്പിക്കാൻ തിരുമേനി അല്ലാതെ വേറെ ഒരാളില്ലെന്ന് പറയുന്നതും,' ഉണ്ണി കൃഷ്ണൻ നമ്പൂതിരി പറഞ്ഞു.


Click it and Unblock the Notifications











