നയൻതാര വരുന്നത് അറിഞ്ഞപ്പോൾ നിർമാതാവ് ഞെട്ടി! 'ലേഡി സൂപ്പർസ്റ്റാർ' അന്ന് വാങ്ങിയ പ്രതിഫലം!; സിദ്ദിഖ് പറഞ്ഞത്
മലയാള സിനിമയുടെ വലിയ നഷ്ടമാണ് സംവിധായകൻ സിദ്ദിഖിന്റെ വിയോഗം. പ്രേക്ഷകരുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന, എന്നെന്നും ഓർത്തോർത്തു ചിരിക്കാൻ കഴിയുന്ന ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ മടക്കം. കോമഡി രംഗങ്ങളിൽ പുലർത്തിയിരുന്ന മികവാണ് സിദ്ദിഖ് എന്ന സംവിധായകനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കിയത്. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ 90കളിൽ പുറത്തിറങ്ങിയ സിനിമകളുടെ വിജയ ഫോർമുലയും അത് തന്നെ.
ലാലുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞശേഷം സിദ്ദിഖ് ഒരുക്കിയ സിനിമകളിൽ ഏറെ ശ്രദ്ധനേടിയ സിനിമകളിൽ ഒന്നാണ് ബോഡിഗാർഡ്. നയൻതാരയെയും ദിലീപിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം, പിന്നീട് തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുകയുണ്ടായി. രണ്ടു ഭാഷകളിലും സിദ്ദിഖിന് ഒരു അഡ്രസ് ഉണ്ടാക്കി കൊടുക്കാൻ ചിത്രത്തിന് സാധിച്ചു. ബോഡിഗാർഡിന് പിന്നിലെ കഥകൾ പലപ്പോഴായി പല അഭിമുഖങ്ങളിലും സിദ്ദിഖ് പങ്കുവച്ചിട്ടുണ്ട്. ഒരിക്കൽ സഫാരി ചാനലിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിലേക്ക് നയൻതാര എത്തിയതിനെ കുറിച്ച് അദ്ദേഹം പറയുകയുണ്ടായി.

ഒരിടവേളയ്ക്ക് ശേഷം സിദ്ദിഖ് മലയാളത്തിൽ ഒരുക്കിയ ചിത്രമായിരുന്നു ബോഡിഗാർഡ്. ദിലീപിനെ നായകനാക്കി തീരുമാനിച്ചു കൊണ്ടാണ് കഥ എഴുതി തുടങ്ങിയത് പിന്നീടാണ് നായികയെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്. നായകനെക്കാൾ പ്രാധാന്യമുള്ള വേഷമാണ് നായികയുടേത്. അതുകൊണ്ട് അത്തരമൊരു ഇമേജുള്ള നായികയെ ആണ് തിരഞ്ഞത്. പലരെയും ആലോചിച്ചു, അവസാനം ബേബി ശ്യാമിലിയെന്ന മാളൂട്ടിയിലേക്കാണ് അത് എത്തിച്ചേർന്നതെന്ന് സിദ്ദിഖ് പറയുന്നു.
'മാമാട്ടിക്കുട്ടിയമ്മയിൽ വന്ന ശാലിനി അനിയത്തിപ്രാവിലൂടെ നായികയായി വന്നപ്പോൾ ഭയങ്കര ഹൈപ്പായിരുന്നു ആ സിനിമയ്ക്ക്. അതുപോലെ ശ്യാമിലിയും തെലുങ്കിലും മറ്റും നായികയായി അഭിനയത്തിലേക്ക് കടന്ന സമയമായിരുന്നു. ഈ സിനിമയിലൂടെ ശ്യാമിലിയെ ഇൻട്രൊഡ്യൂസ് മലയാളത്തിലേക്ക് ചെയ്യാം എന്ന് തീരുമാനിച്ചു,
'നിർമ്മാതാവ് ശ്യാമിലിയുടെ അച്ഛൻ ബാബുവിനെ കണ്ടു സംസാരിച്ചു. എന്റെ പടം ആണെന്ന് അറിഞ്ഞപ്പോൾ അവർക്ക് വലിയ സന്തോഷമായി. ഫാസിൽ സാറിനോട് അവർക്ക് ഒരു പ്രത്യേക അടുപ്പമുണ്ട്. ഫാസിൽ സാറിന്റെ അസിസ്റ്റന്റ് എന്ന നിലയിൽ എന്നോടും ആ സ്നേഹമുണ്ട്',
'അങ്ങനെ ഞാൻ ബാബുവിനോട് കഥ പറയുകയും അവർക്ക് അത് ഇഷ്ടപ്പെടുകയും ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു. മൂന്ന് നാല് സിറ്റിംഗ് കഴിഞ്ഞിട്ടും ശ്യാമിലിയുടെ ഡേറ്റ് കിട്ടിയില്ല. ഇത് പെട്ടെന്നൊന്നും നടക്കില്ല എന്ന് മനസിലായി. ശ്യാമിലി ഇല്ലെങ്കിൽ പിന്നെ എന്ത് ചെയ്യും എന്ന് ആലോചിച്ചു. ശ്യാമിലി പുതുമുഖം ആണെങ്കിലും ഒരു വാല്യൂ ഉള്ള പുതുമുഖമാണ്. അല്ലെങ്കിൽ പിന്നെ അതുപോലെ എസ്റ്റാബ്ലിഷ്ഡായ ഒരു പുതുമുഖം വേണമെന്നായി ആലോചന. ആ സമയത്ത് ദിലീപാണ് നയൻതാരയുടെ പേര് പറയുന്നത്',
'ദിലീപ് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചത് നയൻതാരയൊക്കെ വരുമോ എന്നായിരുന്നു. നയൻതാരയെ എനിക്ക് അറിയാം, ഫാസിൽ സാറിന്റെ സിനിമയിൽ അഭിനയിക്കുന്ന സമയത്തുള്ള പരിചയം ഉണ്ട്. പിന്നീട് നയൻതാര തമിഴിലെ ലേഡി സൂപ്പർസ്റ്റാറായി. ഇക്കയോട് നല്ല റെസ്‌പെക്ട് ഉള്ള ആളാണ്, മാത്രമല്ല നല്ല കഥയാണെങ്കിലും ഒരു മടിയും കൂടാതെ അവർ അഭിനയിക്കുമെന്നും ദിലീപ് പറഞ്ഞു.
അത് കേട്ട് ഞാൻ നയൻതാരയെ വിളിച്ചു, ഫോണിലൂടെ കഥ പറഞ്ഞാൽ മതി മദ്രാസ് വരെ വരേണ്ടതില്ലെന്ന് പറഞ്ഞു. ഞാൻ ഒരു മണിക്കൂറിൽ അവർക്ക് കഥ പറഞ്ഞു കൊടുത്തു. കഥ കേട്ടിട്ട് ഈ കഥ ഞാൻ തന്നെ അഭിനയിക്കാമെന്ന് അവർ പറഞ്ഞു', സിദ്ദിഖ് ഓർമിച്ചു.

'ഡേറ്റിന്റെ പ്രശ്നമാണ് നയൻതാര ആകെ പറഞ്ഞത്. നയൻതാരയുടെ ഡേറ്റ് അനുസരിച്ചു ദിലീപിന്റെ ഡേറ്റ് വാങ്ങി. നയൻതാരയാണ് വരുന്നത് എന്നറിഞ്ഞപ്പോൾ പ്രൊഡ്യൂസർക്ക് ടെൻഷനായി. ഇത്രേം വലിയ പൈസയൊക്കെ അവർക്ക് കൊടുക്കേണ്ടി വരില്ലേ എന്നതായിരുന്നു പ്രശ്‍നം. അങ്ങനെ നയൻതാരയോട് വീണ്ടും സംസാരിച്ചു'.
'സിദ്ദിക്കിക എന്റെ പ്രതിഫലത്തിന്റെ കാര്യത്തിലോ സ്റ്റാഫിന്റെ കാര്യത്തിലോ ടെൻഷൻ ആവണ്ടാ, നിങ്ങൾക്ക് അഫോർഡ് ചെയ്യാൻ പറ്റുന്നത് എന്താണെന്ന് പറഞ്ഞാൽ അതിനു അനുസരിച്ചു ഞാൻ മാനേജ് ചെയ്തോളാമെന്ന് നയൻതാര പറഞ്ഞു. എന്നിട്ട് നയൻതാര അന്ന് വാങ്ങിയിരുന്ന പ്രതിഫലത്തിൽ നിന്ന് വളരെ കുറവ്, താരതമ്യം ചെയ്യാനാകാത്ത പ്രതിഫലം വാങ്ങിയാണ് അഭിനയിച്ചത്,' സിദ്ദിഖ് പറഞ്ഞു.


Click it and Unblock the Notifications