'കണ്ട് മൂന്നാം ദിവസം പ്രൊപ്പോസ് ചെയ്തു, എന്റെ ഒറ്റപ്പെടലിൽ ലക്ഷ്മി നല്ല സുഹൃത്തായി'; ബാലഭാസ്കർ പറഞ്ഞത്
മലയാളികൾ ഒരിക്കലും മറക്കാത്ത കലാകാരനാണ് ബാലഭാസ്കർ. സംഗീതം കൊണ്ടാണ് അദ്ദേഹം മലയാളികളുടെ ഹൃദയം കീഴടക്കുന്നത്. എന്നാൽ ഒട്ടും നിനച്ചിരിക്കാതെ മരണം ഒരു വാഹനാപകടത്തിന്റെ രൂപത്തിലെത്തി ആ സംഗീതത്തേയും കൊണ്ടു പോവുകയായിരുന്നു. 2018 ലായിരുന്നു ബാലഭാസ്കറിന്റെ മരണം. ഇന്നും ആ മരണം അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. ബാലുവിനൊപ്പം പിഞ്ചു മകൾ തേജസ്വിനിയെയും മരണം കൊണ്ടു പോയിരുന്നു.
ഭർത്താവിന്റെയും കുഞ്ഞിന്റെയും വേർപാടുണ്ടാക്കിയ ആഘാതത്തിലാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ഇന്നത്തെ ജീവിതം. ബാലഭാസ്കറിന്റെ വേർപാടിന് ശേഷം ഒരിക്കൽ പോലും ലക്ഷ്മി വീട് വിട്ട് പുറത്തേക്ക് വന്നിട്ടില്ല എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. അത്രയും വലിയ വേദനയിലൂടെയാണ് അവർ കടന്നു പോകുന്നത്.

പ്രണയിച്ചു വിവാഹിതരായവരാണ് ലക്ഷ്മിയും ബാലഭാസ്കറും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. തന്റെ പ്രണയകഥ പലപ്പോഴും ബാലഭാസ്കർ അഭിമുഖങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. മരിക്കുന്നതിന് ഏതാനും വർഷം മുൻപ് കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ പങ്കെടുത്തപ്പോൾ ബാലു തന്റെ പ്രണയകഥ പങ്കുവച്ചിരുന്നു. അതിപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.
'യൂണിവേഴ്സിറ്റി കോളേജിൽ എംഎയ്ക്ക് പഠിക്കുമ്പോഴാണ് ഞാൻ ലക്ഷ്മിയെ കാണുന്നത്. ഞങ്ങൾ രണ്ടുപേരും ഒരേവർഷമാണ് ജോയിൻ ചെയ്തത്. അവൾ ഹിന്ദിയും ഞാൻ സംസ്കൃതവും ആയിരുന്നു വിഷയം. എനിക്ക് വെജിറ്റേറിയനായ പെൺകുട്ടികളെ ഭയങ്കര ഇഷ്ടമാണ്. അങ്ങനെ എന്റെയൊരു സുഹൃത്താണ് അവൾ വെജിറ്റേറിയൻ ആണെന്ന് പറഞ്ഞ് വരുന്നത്. ലക്ഷ്മി എന്നാണ് പേര് എന്നും പറഞ്ഞു. ആ പേരും എനിക്ക് ഇഷ്ടമാണ്. അവന് എന്റെ ഇഷ്ടങ്ങൾ ഒക്കെ അറിയാം. അതുകൊണ്ടാണ് അവൻ അത് വന്ന് പറഞ്ഞത്',
'അങ്ങനെ ഞാൻ പോയി ലക്ഷ്മിയെ കണ്ടു. മൂന്നാമത്തെ ദിവസം പ്രപ്പോസ് ചെയ്തു. എനിക്ക് ഈ പ്രണയം മൊട്ടിടൽ ഒന്നുമില്ല. സുഹൃത്താണ് ആദ്യത്തെ ദിവസം കൊണ്ടുപോയി പരിചയപ്പെടുത്തുന്നത്. ഞാൻ ഈ ബാൻഡും പരിപാടികളുമായി നടക്കുന്നത് കൊണ്ട് ആൾക്ക് എന്നെ അറിയാമായിരുന്നു. രണ്ടു ദിവസം സംസാരിച്ചപ്പോൾ തന്നെ എനിക്ക് ആളുടെ അടുത്ത് ഒരു വൈബ് കിട്ടി. നല്ലൊരു സുഹൃത്താണ് എന്നൊരു തോന്നൽ ലഭിച്ചു',
'ഞാൻ അനുഭവിച്ച ഒറ്റപ്പെടലുകളും എനിക്ക് ഉണ്ടായിരുന്ന അപകർഷതാബോധവും ഒക്കെ മാറ്റാൻ സാധിക്കുന്ന സുഹൃത്തായി. എനിക്ക് ഉണ്ടായ നല്ല മാറ്റങ്ങൾ എല്ലാം അങ്ങനെയൊരു സുഹൃത്തിനെ എന്റെ ഭാര്യയായി ലഭിച്ചത് കൊണ്ടാണ്. എന്റെ പോരായ്മകൾ എല്ലാം പങ്കുവയ്ക്കാമായിരുന്ന ഏറ്റവും ശക്തമായ ഒരു ബന്ധമായിരുന്നു അത്', ബാലഭാസ്കർ പറഞ്ഞു.

'ലക്ഷ്മിയെ കണ്ട് ഇഷ്ടപ്പെട്ടു എന്നതിനപ്പുറം അവളുടെ കുടുംബത്തെ കുറിച്ചോ മാതാപിതാക്കളെ കുറിച്ചുമൊന്നും ഞാൻ അന്വേഷിച്ചില്ല. ഒന്നര വർഷം പ്രണയം പറഞ്ഞ് ഞാൻ പുറകെ നടന്നു. അതിനിടെ അവിടെ ഒരു ഇഷ്ടമുണ്ടെന്ന് എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു' ബാലഭാസ്കർ പറഞ്ഞു. ലക്ഷ്മിയും ഷോയ്ക്കിടെ വീഡിയോയിൽ എത്തി സംസാരിക്കുകയായുണ്ടായി.
'അദ്ദേഹത്തിന്റെ ഭാര്യയായ ശേഷം എനിക്ക് ഒരുപാട് അഡ്ജസ്റ്റ്‌മെന്റ് വേണ്ടി വന്നു. ഞാൻ സംഗീത കുടുംബത്തിൽ നിന്നുള്ള ആളൊന്നുമല്ല. അദ്ദേഹത്തിന്റെ കുടുംബം പാരമ്പര്യമായി ആ മേഖലയിൽ ഉള്ളവരാണ്. അവരുടെ ജീവിത രീതികളും യാത്രകളും ഒക്കെ വ്യത്യസ്തമായിരുന്നു. ഉറങ്ങുന്നതും എഴുന്നേൽക്കുന്നതും മുതൽ ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ വരെ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം എന്നെ യാത്രകളിൽ എല്ലാം കൂടെ കൂട്ടി എല്ലാം മനസിലാക്കി തന്നിരുന്നു. ഞാനും അതനുസരിച്ചു അഡ്ജസ്റ്റ് ചെയ്തു', എന്നാണ് ലക്ഷ്മി പറഞ്ഞത്. ബാലഭാസ്കർ ഇത് ശരിവയ്ക്കുകയും ചെയ്തു.


Click it and Unblock the Notifications