ഈ മമ്മൂട്ടി വേണ്ടെന്ന് നിര്‍മ്മാതാവ്, പൊട്ടിയാല്‍ അടുത്ത പടം ഫ്രീയെന്ന് മമ്മൂട്ടി; വാറുണ്ണി ഉണ്ടായതിങ്ങനെ
മലയാളത്തിന്റെ മെഗാ താരമാണ് മമ്മൂട്ടി. മലയാള സിനിമ ഉള്ളിടത്തോളം കാലം ഓര്‍ത്തുവെക്കാന്‍ സാധിക്കുന്ന ഒരുപാട് ഒരുപാട് കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പും അഭിനയവും കൊണ്ട് എന്നെന്നും ആരാധകമനസില്‍ ഇടം നേടിയ സിനിമയാണ് മൃഗയ. ചിത്രത്തില്‍ വാറുണ്ണിയായുള്ള മമ്മൂട്ടിയുടെ പരകായ പ്രവേശം സിനിമാപ്രേമികളെ അമ്പരപ്പിച്ചതായിരുന്നു.
അതുവരെ സ്‌ക്രീനില്‍ കണ്ടിട്ടുള്ള, മലയാള സിനിമയിലെ നായങ്കസല്‍പ്പത്തോട് പത്തില്‍ പത്ത് പൊരുത്തമുള്ള മമ്മൂട്ടിയായിരുന്നില്ല വാറുണ്ണി. അന്ന് ആ കഥാപാത്രത്തിന്റെ പിറവിയ്ക്ക് പിന്നില്‍ മമ്മൂട്ടി എന്ന നടന്റെ താല്‍പര്യവും ആശയങ്ങളുമുണ്ടായിരുന്നു. ഒരിക്കല്‍ തന്റെ കഥാപാത്രം പിറന്ന വഴി മമ്മൂട്ടി തന്നെ തുറന്നു പറഞ്ഞിരുന്നു. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

അന്നത്തെ കാലത്ത് വലിയൊരു വിപ്ലവമുണ്ടാക്കിയത് മൃഗയയാണ്. മേക്കപ്പില്‍ വലിയൊരു മാറ്റം കൊണ്ടു വന്നത് മൃഗയയിലെ വാറുണ്ണി എന്ന കഥാപാത്രമാണ്. എന്നെ കറുത്തൊരു മനുഷ്യനാക്കി. പല്ലു പോയി. മീശയൊക്കെ മാറ്റി. എന്നെയൊരു പ്രാകൃത മനുഷ്യനാക്കി. ആ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ആദ്യത്തെ ഒന്ന് രണ്ട് ദിവസം ഞാന്‍ സാധാരണ പോലെ തന്നെയായിരുന്നു. പക്ഷെ എനിക്ക് ഒന്നും പുതുതായിട്ട് ചെയ്യാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. അതോടെ ഞാന്‍ സംവിധായകനോടും എഴുത്താകരനോടും പറഞ്ഞു. ലോഹിതദാസും ഐവി ശശി സാറുമാണ്. അവര്‍ക്കും ഒന്നും നിര്‍ദ്ദേശിക്കാനുണ്ടായിരുന്നില്ല.

രണ്ടാം ദിവസം ഞാന്‍ ഷൂട്ടിംഗ് നിര്‍ത്തിച്ചു. പാലക്കാട്ടൊരു ഗ്രാമത്തിലാണ് ഷൂട്ടിംഗ്. കാണാനായി ഒരുപാട് നാട്ടുകാരൊക്കെ വന്നിരുന്നു. അന്ന് എന്റെ മേക്കപ്പ്മാന്‍ എംഒ ദേവസ്യയാണ്, ഇപ്പോള്‍ എന്റെ കൂടെയുള്ള ജോര്‍ജിന്റെ അച്ഛന്‍. ആ ആള്‍ക്കുട്ടത്തില്‍ മിലിട്ടറി ഗ്രീന്‍ ഷര്‍ട്ടിട്ട, മുറുക്കി പല്ലൊക്കെ ചുവപ്പിച്ച, പ്രാകൃത വേഷക്കാരനായ ഒരു കറുത്ത മനുഷ്യനെ ഞാന്‍ കണ്ടു. എന്നെ അയാളാക്കിയെടുക്കാന്‍ പറ്റുമോ എന്ന് ദേവസ്യ ചേട്ടനോട് ചോദിച്ചു. ദേവസ്യ ചേട്ടന്‍ എന്നെ കെട്ടിപ്പിടിച്ചു. എന്നിട്ട് വാ എന്ന് പറഞ്ഞു വിളിച്ചു കൊണ്ടു പോയി.

പഴയ ഏതോ ഒരു പടത്തില്‍ ആരോ ഉപയോഗിച്ചൊരു വിഗ്, ആ പടത്തില്‍ തന്നെ ആരോ ഉപയോഗിച്ച മീശ. ഞാന്‍ പറഞ്ഞു കറുപ്പിക്കണമെന്ന്. കറുപ്പിക്കാന്‍ പുള്ളിയ്ക്ക് വലിയ വൈമനസ്യമായിരുന്നു. ഞാന്‍ കറുപ്പിക്കാന്‍ പറഞ്ഞു. അങ്ങനെ കറുപ്പിച്ചു, ഒരു ഉണ്ണിയും കവിൡ വച്ചു. ഒരു പല്ല് ഇല്ലാത്ത തരത്തില്‍ കറുപ്പിച്ചു. ചുണ്ടിലും കറുപ്പിച്ചു. മിലിട്ടറി ഗ്രീന്‍ ഷര്‍ട്ട് കോസ്റ്റിയുമറെ കൊണ്ട് ഉണ്ടാക്കിപ്പിച്ചു. എന്നിട്ടത് കല്ലിലിട്ട് ഉരച്ച്, മണ്ണിലും പൂഴിയിലുമൊക്കെയിട്ട് ഉരച്ചു. കീറിയ പാന്റും, കാലിന് രോഗം വന്നവരിടുന്ന ചെരുപ്പുമിട്ടു. അങ്ങനെ ഞാന്‍ പോയി സെറ്റില്‍ നിന്നു. പക്ഷെ എന്നെ തിരിച്ചറിയുന്നില്ല.

അവസാനം നിര്‍മ്മാതാവും സംവിധായകനും എഴുത്തുകാരനും വന്നു. പക്ഷെ നിര്‍മ്മാതാവ് സമ്മതിക്കുന്നില്ല. ഇങ്ങനെയൊളെ എന്റെ പടത്തില്‍ വേണ്ട, ഞാന്‍ ബുക്ക് ചെയ്തത് ഇങ്ങനെയൊരാളെ അല്ലെന്ന് പറഞ്ഞു. കെആര്‍ജിയാണ് നിര്‍മ്മാതാവ്, നല്ല മനുഷ്യനാണ്. ഈ പടം ഓടിയില്ലെങ്കില്‍ അടുത്ത പടം ഞാന്‍ ഫ്രീയായിട്ട് അഭിനയിക്കാമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്റോന്‍, എന്റെ മോന്‍ എന്നതിന് പാലക്കാട് അങ്ങനാണ്, അങ്ങനെ പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല, പൈസ ഒന്നും തരണ്ട. എന്റോന് ഇഷ്ടമാണെങ്കില്‍ ചെയ്‌തോ എന്നു പറഞ്ഞു. അങ്ങനെയാണ് ഇന്ന് കാണുന്ന വാറുണ്ണിയുണ്ടായത്.


Click it and Unblock the Notifications