തിരക്കഥ കീറി ലോഹിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു; ആ സെറ്റില്‍ അന്ന് നടന്നത് പറഞ്ഞ് മമ്മൂട്ടി
മലയാള സിനിമ കണ്ട പ്രതിഭാശാലിയായിരുന്നു ലോഹിതദാസ്. അദ്ദേഹത്തെ പോലെ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും കാഴ്ചക്കാരന്റെ ഉള്ളു തൊടുകയും ചെയ്ത മറ്റൊരു എഴുത്തുകാരന്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല. ബാലന്‍ മാഷും സേതു മാധവനുമെല്ലാം ഇന്നും സിനിമാ പ്രേമികളുടെ മനസില്‍ ജീവിച്ചിരിക്കുന്നുണ്ട്. ലോഹിതദാസ് പോയിട്ട് നാളുകളായെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ മലയാളി ജീവിതത്തിന്റെ ഭാഗമായി ഇപ്പോഴുണ്ട്.
മമ്മൂട്ടിയും ലോഹിതദാസും തമ്മില്‍ വളരെ ആഴത്തിലുള്ള ബന്ധമായിരുന്നു ഉണ്ടായത്. ലോഹിതദാസിന്റെ ചികിത്സയുടെ കാര്യങ്ങളെല്ലാം നോക്കാമെന്ന് മമ്മൂട്ടി വാക്ക് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് മുമ്പേ അദ്ദേഹം മരണപ്പെടുകയാണ്. ലോഹിതദാസിനെ ഓര്‍ക്കുന്ന മമ്മൂട്ടിയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ് ഇപ്പോള്‍.

സിനിമയില്‍ തനിക്ക് മോശം സമയമുണ്ടായപ്പോഴാണ് മമ്മൂട്ടി ലോഹിതദാസിനെ ആദ്യമായി കാണുന്നത്. ആ സമയത്തും പക്ഷെ തനിക്ക് പത്തുമുപ്പത് സിനിമകളുണ്ടായിരുന്നുവെന്ന് മമ്മൂട്ടി ഓര്‍ക്കുന്നുണ്ട്. ഒരു സിനിമയുടെ സെറ്റില്‍ വച്ച് ബിനാമി എഴുത്തുകാരനായിട്ടായിരുന്നു മമ്മൂട്ടി ആദ്യമായി ലോഹിതദാസിനെ കാണുന്നത്. ആ ചിത്രത്തില്‍ ചെറുതെങ്കിലും പ്രധാനപ്പെട്ടൊരു വേഷത്തില്‍ മമ്മൂട്ടിയും അഭിനയിച്ചിരുന്നു.
വളരെ പ്രസിദ്ധനായൊരു എഴുത്തുകാരനായിരുന്നു ആ സിനിമ സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ തിരക്കഥ തിരുത്തിക്കൊടുക്കുക എന്നതായിരുന്നു ലോഹിതദാസിന്റെ പണി. അങ്ങനെ തിരക്കഥ തിരുത്തി നല്‍കിയ ലോഹിതദാസിന്റെ മുഖത്തേക്ക് ആ സംവിധായകന്‍ തിരക്കഥ കീറിയെറിയുന്നത് താന്‍ കണ്ടുവെന്നാണ് മമ്മൂട്ടി പറയുന്നത്. എന്തിനാണ് അയാള്‍ അങ്ങനെ ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും പക്ഷെ ലോഹിതദാസിന്റെ മുഖം തന്റെ മനസില്‍ പതിഞ്ഞുവെന്നും മമ്മൂട്ടി പറയുന്നു.
''ആ ലോഹിയുടെ മുഖം ഇപ്പോഴും എന്റെ മനസിലുണ്ട്. ലോഹി ഇങ്ങനെ നില്‍ക്കുകയാണ്. ഞാന്‍ എന്ത് ചെയ്തിട്ടാണ് ഇത് എന്ന മട്ടില്‍. ഞാന്‍ ഒരു സഹായം ചെയ്യാന്‍ വന്ന ആളല്ലേ, ഞാന്‍ എന്ത് ദ്രോഹമാണ് ഈ സിനിമയ്ക്ക് ചെയ്തത്. എനിക്ക് ഇതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ ലോഹി ആലോചിച്ചിട്ടുണ്ടാകും.'' മമ്മൂട്ടി പറയുന്നു. എന്തായാലും ആ സിനിമ പക്ഷെ പൂര്‍ത്തിയാക്കാനായില്ല. പാതിവഴിയില്‍ സിനിമ നിന്നു പോയി.
പിന്നീട് മമ്മൂട്ടി ന്യൂഡല്‍ഹിയൊക്കെ ചെയത് കരിയറില്‍ വലിയ തിരിച്ചുവരവ് നടത്തി. ഈ സമയത്താണ് ലോഹിതദാസ് തിരക്കഥയെഴുതിയ തനിയാവര്‍ത്തനം എന്ന സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായി തനിയാവര്‍ത്തനം മാറുകയും ചെയ്തു. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഇന്നും ആരാധകരുടെ മനസിലൊരു വിങ്ങലായി ബാക്കി നില്‍ക്കുന്നുണ്ട്.
തനിയാവര്‍ത്തനത്തിന്റെ ചിത്രീകരണത്തിനിടെ മമ്മൂട്ടിയെ കാണാനായി ആ പഴയ സംവിധാനകനും അയാളുടെ നിര്‍മ്മാതാവും എത്തി. അന്ന് നിന്നു പോയ സിനിമ പൂര്‍ത്തിയാക്കണം എന്നതായിരുന്നു ആവശ്യം. ചെയ്യാം എന്ന് മമ്മൂട്ടി ഏറ്റു. പക്ഷെ ഒരു നിബന്ധനയുണ്ട്. ലോഹിയെ ചൂണ്ടി മമ്മൂട്ടി പറഞ്ഞു, തിരക്കഥ ഇയാള്‍ എഴുതണം! അങ്ങനെ ലോഹിതദാസ് വീണ്ടും ബിനാമിയായി ആ തിരക്കഥ പൂര്‍ത്തിയാക്കി. അന്ന് തുടങ്ങിയതാണ് താനും ലോഹിതദാസും തമ്മിലുള്ള ബന്ധമെന്നാണ് മമ്മൂട്ടി പറയുന്നത്.
മമ്മൂട്ടിയും ലോഹിതദാസും ഒരുമിച്ച മറ്റൊരു സിനിമയായിരുന്നു വാത്സല്യം. കൊച്ചിന്‍ ഹനീഫയായിരുന്നു ചിത്രത്തിന്റെ സംവിധാനം. ചിത്രവും വലിയ വിജയം നേടുകയും മമ്മൂട്ടിയുടെ കഥാപാത്രവും പ്രകടനവും എക്കാലത്തും ഓര്‍ത്തുവെക്കപ്പെടുന്നതുമായി മാറി. വാത്സല്യത്തിന്റെ ചിത്രീകരണ വേളയില്‍ ന്യൂ ഇയര്‍ ആഘോഷിച്ചത് മമ്മൂട്ടി ഓര്‍ക്കുന്നുണ്ട്.

''രാത്രി 12 മണിക്ക് എന്നെ ന്യൂ ഇയര്‍ വിഷ് ചെയ്തിട്ട്, എനിക്ക് അത് ആലോചിക്കാന്‍ പറ്റുന്നില്ല, ഒരു കാരണവുമില്ലാതെ ലോഹി എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. കുറേ നേരം അദ്ദേഹം ഏങ്ങിക്കരയുകയാണ്. കാരണം എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോഴേക്ക് എന്റെ അടുത്തേക്ക് വരും. എഴുത്തില്‍ മാത്രമല്ല. എഴുത്തിന് കഥ കിട്ടാതാവുമ്പോള്‍ വരും. കഥ പറയും. ഞാന്‍ അഭിനയിച്ചതോ അല്ലാത്തതോ ഒക്കെ. ഇടയ്ക്ക് അത് വിട്ടു'' എന്നാണ് മമ്മൂട്ടി പറയുന്നത്.
ലോഹിതദാസിന്റെ അവസാന നാളുകളും മമ്മൂട്ടി ഓര്‍ക്കുന്നുണ്ട്. സുഖമില്ലെന്ന വിവരം അറിഞ്ഞ് താന്‍ കാണാന്‍ വിളിപ്പിച്ചെങ്കിലും ലോഹി വന്നില്ലെന്നാണ് മമ്മൂട്ടി പറയുന്നത്. പിന്നീട് മൂന്ന് ബ്ലോക്കുണ്ടെന്നും ഓപ്പറേഷന് സമ്മതിക്കുന്നില്ലെന്നും അറിഞ്ഞപ്പോള്‍ താന്‍ വീണ്ടും വിളിച്ച് ചീത്ത പറഞ്ഞുവെന്നാണ് മമ്മൂട്ടി പറയുന്നത്. ഓപ്പറേഷന് വേണ്ട കാര്യങ്ങളൊക്കെ ചെയ്യാമെന്നും മമ്മൂട്ടി ലോഹിതദാസിനോട് പറഞ്ഞിരുന്നു. ഭയമായിരുന്നു പുള്ളിക്ക്. അങ്ങനെ ഞാന്‍ ഷൂട്ടിന് എവിടെയോ പോയി തിരിച്ചുവന്നപ്പോഴേക്കും ലോഹി പോയി എന്നാണ് മമ്മൂട്ടി പറയുന്നത്.


Click it and Unblock the Notifications