'എഴുപത് വയസായി, ഇനിയൊരു 10 വർഷം കൂടി ജീവിക്കാം; എന്തായാലും ഒരാഗ്രഹം മാത്രം ബാക്കിയുണ്ട്'; മാമുക്കോയ പറഞ്ഞത്!
മലയാള സിനിമയ്ക്ക് മറ്റൊരു തീരാ നഷ്ടം കൂടി സംഭവിച്ചിരിക്കുകയാണ് നടൻ മാമുക്കോയയുടെ വിയോഗത്തോടെ. പ്രിയ നടൻ ഇന്നസെന്റ് വിട പറഞ്ഞ് ദിവസങ്ങൾ കഴിയും മുൻപാണ് ഹാസ്യത്തിന്റെ സുൽത്താനും വിടപറയുന്നത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന മാമുക്കോയ ഇന്ന് ഉച്ചയ്ക്കാണ് അന്തരിച്ചത്. രണ്ടു ദിവസം മുൻപ് മലപ്പുറത്ത് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് നടന് വയ്യാതെ ആയതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.
മാമുക്കോയയുടെ പെട്ടെന്നുള്ള വിയോഗം മലയാള സിനിമാ ലോകത്ത് തീർക്കുന്ന ശൂന്യത ചെറുതൊന്നുമല്ല. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടൻ ജീവൻ പകർന്ന കഥാപാത്രങ്ങൾ നിരവധിയാണ്. ഏകദേശം 450 ലധികം സിനിമകളിലാണ് നടൻ ഈ കാലയളവിൽ അഭിനയിച്ചത്.

തനത് കോഴിക്കോടൻ ശൈലിയിൽ തമാശ പറഞ്ഞാണ് മാമുക്കോയ പ്രേക്ഷക ഹൃദയം കീഴടക്കിയത്. അസാധ്യ കോമഡി ടൈമിങ്ങും കൗണ്ടറുമായിരുന്നു മാമുക്കോയയുടെ ഹൈലൈറ്റ്. അടുത്തിടെയായി സീരിയസ് വേഷങ്ങളിലേക്ക് ഒക്കെ ചുവടുമാറ്റിയ നടൻ അപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു.
സ്വന്തം ജീവിതത്തിലും നർമ്മത്തെ കൂടെ കൂട്ടിയ ആളായിരുന്നു മാമുക്കോയ. അൽപം ഗൗരവക്കാരനായി കാണുമെങ്കിലും സംസാരത്തിൽ നർമ്മം കലർത്താൻ അദ്ദേഹം മറക്കാറില്ല. മാമുക്കോയയുടെ അഭിമുഖങ്ങളിലൊക്കെ അത് കാണാമായിരുന്നു. ഒരിക്കൽ തന്നെ കുറിച്ചു വന്ന വ്യാജ മരണവർത്തയിലും രസകരമായൊരു പ്രതികരണമായിരുന്നു മാമുക്കോയയുടെ ഭാഗത്ത് നിന്നുണ്ടായത്. ഒരിക്കൽ ഒരു അഭിമുഖത്തിൽ തന്നെ കുറിച്ച് വന്ന വ്യാജ വാർത്തയിൽ മാമുക്കോയ പ്രതികരിച്ചത് ഇപ്പോൾ വീണ്ടും വൈറലായി മാറുകയാണ്.
തന്റെ മരണം കൊണ്ട് സന്തോഷം കിട്ടുന്നവർക്ക് കിട്ടട്ടെ എന്നായിരുന്നു അന്ന് നടന്റെ പ്രതികരണം. ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് അങ്ങനെ പലരെയും സന്തോഷിപ്പിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതുതന്നെ വലിയ കാര്യമാണെന്നും മാമുക്കോയ പറയുകയുണ്ടായി. 'ഞാന്‍ മരിച്ചു എന്നു കേള്‍ക്കുമ്പോള്‍ ആനന്ദം കിട്ടുന്നുണ്ടോ എന്നറിഞ്ഞുകൂടാ. അങ്ങനെ സന്തോഷം കിട്ടുന്നവന് കിട്ടട്ടെ. ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്ക് അങ്ങനെയും പലരെയും സന്തോഷിപ്പിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതുതന്നെ വലിയ കാര്യം. ഒരു തമാശയായി മാത്രമേ ഞാന്‍ ഇതിനെയും കാണുന്നുള്ളൂ,'

'ഇതിനെതിരെ പരാതി കൊടുക്കാന്‍ പലരും പറഞ്ഞു. എന്നിട്ട് എന്ത് കിട്ടാനാണെന്നാണ് ഞാൻ അവരോട് ചോദിച്ചത്. ഏതെങ്കിലും കോളജില്‍ പഠിക്കുന്ന ഒരു പയ്യനെ പൊലീസ് പിടിക്കും. അവനെയും കൊണ്ട് ഇവിടെ വരും. അവന്‍ പറയും. 'ഒരു തമാശക്ക് ചെയ്തതാണ്, ക്ഷമിക്കണമെന്ന്. പിന്നെ ഞാന്‍ എന്ത് ചെയ്യാനാണ്? അവന്റെ ഇമേജു പോവും. അവന്റെ അച്ഛനും അമ്മയും സങ്കടത്തിലാവും. ഇനി പ്രതിയാവുന്നവന്‍ തന്നെയാണോ ചെയ്തതെന്ന് തെളിവൊന്നും ഉണ്ടാവില്ല,'
'എന്തിനാണ് നമ്മള്‍ ഇതിന്റെയൊക്ക പിറകേ പോവുന്നത്. എഴുപത് വയസായി. ഇനിയൊരു പത്തുവര്‍ഷം കൂടി ഈ ഭൂമിയില്‍ ജീവിക്കാം. ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല. എന്തായാലും ഒരാഗ്രഹം മാത്രം ബാക്കിയുണ്ട്. മരണക്കിടക്കയില്‍ ഒരുപാടു നാള്‍ കിടത്തരുതെന്ന്,'
'ദുഃഖങ്ങള്‍ പോലും സ്വകാര്യമായി സൂക്ഷിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍,' എന്നും മാമൂക്കോയ പറഞ്ഞിരുന്നു. സുലൈഖ മനസിലാണ് അദ്ദേഹത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ദിലീപ് നായകനായ ബാന്ദ്ര, അന്വേഷിപ്പിൻ കണ്ടെത്തും, പദ്മിനി, അദ്ദേഹം പ്രധാന വേഷത്തിൽ എത്തുന്ന ഗഫൂർ കാ ദോസ്ത് തുടങ്ങിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങവെ ആണ് മാമുക്കോയയുടെ വിയോഗം.


Click it and Unblock the Notifications