ആ സെറ്റിലെ 20 പേർക്ക് 12 ദിവസം ഞാൻ ഭക്ഷണം ഉണ്ടാക്കി കൊടുത്തു, പാചകത്തിൽ വിദഗ്ധനാണ്; മമ്മൂട്ടി പറഞ്ഞത്
പഴയ ഒരു അഭിമുഖത്തിൽ ആരാധക സ്നേഹത്തെ കുറിച്ചും തന്റെ ആത്മവിശ്വാസത്തെ കുറിച്ചും സംസാരിക്കുന്നതിനിടെയാണ് പാചകത്തിലെ തന്റെ കഴിവിനെ കുറിച്ചും മമ്മൂട്ടി സംസാരിച്ചത്.
മലയാള സിനിമയിലെ താരരാജാവാണ് നടൻ മമ്മൂട്ടി. വല്യേട്ടനെന്നൊക്കെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന നടൻ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് മമ്മൂട്ടി എന്ന മഹാനടൻ. വർഷങ്ങൾ ഏറെയായെങ്കിലും അദ്ദേഹത്തിന്റെ താരസിംഹാസനത്തിന് ഒരു ഇളക്കവും തെറ്റിയിട്ടില്ല.
മലയാള സിനിമയിലെ ഏറ്റവും ശക്തമായ സാന്നിധ്യമാണ് മമ്മൂട്ടി. ഇന്ന് നിർമ്മാതാവ് എന്ന നിലയിൽ ഉൾപ്പെടെ നേട്ടങ്ങൾ കൊയ്യുകയാണ് നടൻ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഒക്കെ തന്നെ ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു മമ്മൂട്ടിയുടേത്. സൂപ്പർ ഹിറ്റുകൾ കൊണ്ട് പോയ വർഷം തന്റേതാക്കിയ മമ്മൂട്ടി ഈ വർഷവും മികച്ച ചിത്രങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അതേസമയം, മമ്മൂട്ടിയുടെ ഒരു പഴയ അഭിമുഖവും ആരാധകരുടെ ശ്രദ്ധ നേടുകയാണ്. തന്റെ ആത്മവിശ്വാസത്തെ കുറിച്ചും ആരാധക സ്നേഹത്തെ കുറിച്ചുമൊക്കെ മമ്മൂട്ടി സംസാരിക്കുന്നുണ്ട്. ഒപ്പം പാചകത്തിലെ തന്റെ കഴിവിനെ കുറിച്ചും നടൻ വാചാലനാവുന്നുണ്ട്. കൈരളി സംപ്രേഷണം ചെയ്ത പഴയൊരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. വിശദമായി വായിക്കാം.

'എനിക്ക് അഹങ്കാരം തോന്നിയിട്ടുണ്ടെന്ന് ഞാൻ പറഞ്ഞാൽ അതൊരു അഹങ്കാരമായി പോകും. അതുകൊണ്ട് ഒന്നും പറയുന്നില്ല. ഞാൻ ആണ് വലിയ ആളെന്ന ഭാവമുണ്ടെങ്കിൽ അതാണ് അഹങ്കാരം. എന്റെ കഴിവുകളിൽ എനിക്ക് നല്ല വിശ്വാസമുണ്ടെങ്കിൽ അത് എന്റെ ആത്മവിശ്വാസമാണ്. അതെന്റെ അഹങ്കാരമല്ല. ആ ആത്മവിശ്വാസം എനിക്കുണ്ട്. അതുകൊണ്ടായിരിക്കാം,'
'പലപ്പോഴും ആത്മവിശ്വാസം നമ്മൾ പ്രകടിപ്പിക്കുമ്പോൾ അഹങ്കാരമായിട്ടും തോന്നാം. ഒരുപക്ഷെ നിങ്ങൾ കേട്ടിട്ടുള്ള അഹങ്കാരം എന്റെ ആത്മവിശ്വാസമാണ്. ജനങ്ങളുടെ സ്നേഹമാണ് ഏറ്റവും വലിയ സമ്പാദ്യം. സ്നേഹം കൊണ്ടാണ് പൈസ കൊടുത്ത് അവർ സിനിമ കാണാൻ വരുന്നത്. ആ സ്നേഹത്തെ നമ്മുക്ക് മെറ്റീരിയലൈസ് ചെയ്യാൻ പറ്റുന്നുണ്ട്,' എന്നും മമ്മൂട്ടി പറയുന്നു.

എന്റെ ബലം എന്ന് പറയുന്നത് ഞാൻ എന്ത് കാണിച്ചപ്പോഴും എങ്ങനെ അഭിനയിച്ചപ്പോഴും എന്നെ ഇഷ്ടപ്പെട്ടിരുന്ന ആളുകളില്ലേ. അവരെ ഞാൻ വിശ്വസിക്കുന്നു. അവർ എന്നും ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. ഞാൻ മോശമാകാതെ ഇരിക്കുന്നത് വരെ. സിനിമയിൽ നിന്ന് ഞാൻ എന്ത് നേടിയെന്ന് ചോദിച്ചാൽ, അത് ഇതാണ്. എന്റെ ഭാവിയിലേക്കുള്ള ആത്മവിശ്വാസം,'

'അത് ഇനിയും അങ്ങോട്ട് ഉണ്ടാവുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എനിക്ക് ഇപ്പോൾ നിങ്ങളോട് പറയാനുള്ളത്. ഞാൻ ഇനിയും കഠിന പ്രയത്നം നടത്തും. എനിക്ക് കഴിയുന്ന അത്രയും എല്ലാം ചെയ്യും. ഈ സ്നേഹം പോകാതെയിരിക്കാൻ. എന്റെ ഈ ആരോഗ്യം പോലെ ഞാൻ പരിശ്രമിക്കും,' മമ്മൂട്ടി പറഞ്ഞു.

കുക്കിങ്ങിനെ കുറിച്ച് ചോദിച്ചപ്പോൾ മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. 'കുക്കിങ്ങിൽ ഞാൻ അതിവിദഗ്ദനാണ്. അംബേദ്‌കറിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഞാൻ ഡെയ്‌ലി 20 പേർക്ക് ഭക്ഷണം ഉണ്ടാക്കുമായിരുന്നു. ഞാനും എന്റെ 20 ശിഷ്യന്മാരും ഉണ്ടായിരുന്നു അതിൽ. അപ്പോൾ ഞങ്ങൾ മഹാദ് എന്നൊരു സ്ഥലത്താണ് താമസിച്ചിരുന്നത്,'
'അവിടെ നിന്ന് ഞാനും വേറൊരാളും കൂടി ചന്തയിലേക്ക് പോയി രാത്രിയിലേക്ക് മീനൊക്കെ വാങ്ങി വരും. എന്നിട്ട് മീൻ കറി വെച്ച് ചപ്പാത്തിയുമായി എല്ലാവർക്കും കൊടുക്കുമായിരുന്നു. പത്ത് പന്ത്രണ്ട് ദിവസം അങ്ങനെ തന്നെ. അവരൊക്കെ മറാഠികൾ ആയിരുന്നു. അവർക്ക് ആ ഭക്ഷണം ഇഷ്ടപ്പെടാൻ ഒരു സാധ്യതയുമില്ല,' മമ്മൂട്ടി പറഞ്ഞു.


Click it and Unblock the Notifications