ആദ്യത്തെ പാട്ടിന് കിട്ടിയത് ഒരു രൂപ! കരിയറിൽ വലിയൊരു ബ്രേക്ക് ലഭിച്ചത് ആ ഗാനത്തിലൂടെ; എംജി ശ്രീകുമാർ പറഞ്ഞത്
മലയാള സിനിമാ പിന്നണിഗാനരംഗത്തെ മാറ്റിനിർത്താനാവാത്ത പ്രതിഭയാണ് ഗായകൻ എം ജി ശ്രീകുമാർ. മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ചിരിക്കുന്ന അതുല്യ ഗായകന്മാരിൽ ഒരാൾ. എം ജി ശ്രീകുമാർ പാടിയ ഒരു ഗാനമെങ്കിലും ദിവസേന കേൾക്കാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും. നാൽപത് വർഷത്തെ പാട്ടുജീവിതത്തിൽ അത്രയേറെ മനോഹര ഗാനങ്ങളാണ് അദ്ദേഹത്തിന്റെ സ്വരമാധുര്യത്തിൽ പിറന്നിട്ടുള്ളത്.
സംഗീത കുടുംബത്തിലായിരുന്നു എം ജി ശ്രീകുമാറിന്റെ ജനനം. എങ്കിലും കരിയറിന്റെ തുടക്കകാലത്ത് അത്ര നല്ല അനുഭവങ്ങളായിരുന്നില്ല അദ്ദേഹത്തിന്റേത്. പിന്നണി ഗായകനായി അരങ്ങേറുന്ന സമയത്ത് പല തരത്തിലുള്ള മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് എം ജി ശ്രീകുമാർ പറഞ്ഞിട്ടുണ്ട്. എങ്കിലും മലയാള സിനിമാ പിന്നണി ഗാനരംഗത്ത് തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞു. രവീന്ദ്രൻ മാഷ് നൽകിയ ഒരു രൂപയിൽ നിന്നുമായിരുന്നു എം ജിയുടെ ആ തുടക്കം. ഒരിക്കൽ മനോരമ ഓൺലൈന് നൽകിയ ഒരു അഭിമുഖത്തിൽ എം ജി ശ്രീകുമാർ ഇക്കാര്യം പറഞ്ഞിരുന്നു.

'1983 ലാണ് ഞാൻ ആദ്യമായി സിനിമയിൽ പാടുന്നത്. അതിനുമുൻപ് തരിണി സ്റ്റുഡിയോയിൽ ദാസേട്ടന് വേണ്ടി ഒരുപാട് ഗാനങ്ങൾക്ക് ട്രാക്ക് പാടിയിട്ടുണ്ട്. അതിനു ശേഷമാണ് 83 ൽ കൂലി എന്ന ചിത്രത്തിന് ഞാൻ ആദ്യമായി പാടുന്നത്. എന്നെ പാടിച്ചത് നിർമാതാവ് സുരേഷ് കുമാറാണ്. സിനിമയുടെ സംവിധായകൻ അശോക് കുമാർ ആയിരുന്നു. എഴുതിയത് പ്രിയദർശനും. ഞങ്ങൾ അന്നൊരു ഗ്രൂപ്പായിരുന്നു. സിനിമയായിരുന്നു ഞങ്ങളുടെ വിഷയം,'
'കോളേജിൽ നിന്നും വന്നു കഴിഞ്ഞാൽ നേരെ ഇന്ത്യൻ കോഫി ഹൗസിൽ പോവുക സിനിമയെ കുറിച്ച് സംസാരിക്കുക, എന്നിട്ട് സിനിമ നിർമിക്കാമെന്ന് കരുതുക. അങ്ങനെ ഓരോ ആഗ്രഹങ്ങളായിരുന്നു. അത് കഴിഞ്ഞാൽ രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ഞാൻ കൂലിയിൽ പാടുന്നത്. അന്നെനിക്ക് രവീന്ദ്രൻ മാഷ് ഒരു രൂപയുടെ ഒരു കോയിൻ തന്ന് അനുഗ്രഹിച്ചു. അവിടെ തുടങ്ങി തിരുവന്തപുരത്തെ ചിത്രാഞ്ജലിയിലും തരിണിയിലുമായി ട്രാക്കും കോറസും അതല്ലാതെ പാട്ടുമൊക്കെ പാടി, പഠനവുമായൊക്കെ നടക്കുന്ന സമയമുണ്ടായിരുന്നു,'
അങ്ങനെയാണ് ധിം തരികിട തോം, ഓടരുതമ്മാവാ ആളറിയാം, അയൽവാസി ഒരു ദരിദ്രവാസി, പുന്നാരം ചൊല്ലി ചൊല്ലി, ഒന്നാനാം കുന്നിൽ ഒരടി കുന്നിൽ, അങ്ങനെ കുറെയധികം ചിത്രങ്ങളിൽ ഞാൻ പാടുന്നത്. എന്നാൽ എനിക്ക് ഒരു ബ്രേക്ക് കിട്ടുന്നത് താളവട്ടത്തിലെ 'പൊൻ വീണേ എന്നുള്ളിൽ' പാടിയ ശേഷമാണ്. അത് അത്രത്തോളമാണ് പ്രേക്ഷകരുടെ മനം കവർന്നത്. അവിടെ നിന്നായിരുന്നു എന്റെയൊരു ടേക്ക് ഓഫും. പിന്നീട് 'ഓർമ്മകൾ ഓടി കളിക്കുന്നു, കവിളിണയിൽ കുങ്കുമമോ, എന്നിങ്ങനെ നിരവധി പാട്ടുകൾ ലഭിക്കുന്നത്,'

'ആ യാത്രയിൽ എന്നെ സഹായിച്ച ഒരുപാട് സംവിധായകരുമുണ്ട്. പ്രിയദർശനൊപ്പം തന്നെ മറ്റു സംവിധായകരും എന്നെ വിളിച്ച് പാടിച്ചില്ലായിരുന്നെങ്കിൽ എനിക്ക് ഒരിക്കലും ഒരുപാട് പേർക്ക് വേണ്ടി പാടാൻ സാധിക്കില്ലായിരുന്നു. അതിൽ ഒരാളാണ് തമ്പി കണ്ണന്താനം. തുടക്കകാലത്ത് അദ്ദേഹത്തിന്റെ ഒരുപാട് സിനിമകളിൽ പാടി. പിന്നെ ഡെന്നിസ് ജോസഫ്, അദ്ദേഹം എന്നെ ഒരുപാട് പ്രമോട്ട് ചെയ്തിട്ടുണ്ട്. ഹരിഹരൻ സാറാണ് എം എസ് വിശ്വനാഥൻ സാറിന്റെ സംഗീതത്തിൽ ഒളിയമ്പുകൾ എന്ന ചിത്രത്തിൽ പാടിക്കുന്നത്,'
'പിന്നെ ജോഷി സാർ, ഫാസിൽ സാർ, സിബി മലയിൽ കിരീടത്തിൽ കണ്ണീർ പൂവിന്റെ തന്നു. പിന്നെ രഞ്ജിത്ത്, ഷാജി കൈലാസ്, രാജസേനൻ, തുളസിദാസ്, അതുപോലെ നിരവധി സംഗീത സംവിധായകർ അവർക്കൊപ്പമെല്ലാം പാടി പാടിയാണ് ഞാൻ ഇതുവരെ എത്തിയത്,' എം ജി ശ്രീകുമാർ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











