വേദിയിൽ ചാക്കോച്ചന്റെ കണ്ണു നനയിച്ച മുകേഷ്, ആ കഥയിങ്ങനെ; താരം പറയുന്നു
മലയാള സിനിമയിലെ മുന്‍നിര നടന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. സിനിമാ കുടുംബത്തില്‍ നിന്നും കടന്നു വന്ന കുഞ്ചാക്കോ ബോബന്‍ മലയാള സിനിമയുടെ യൂത്ത് ഐക്കണ്‍ ആയി മാറുകയായിരുന്നു. അഭിനയ മോഹം പേറി നടന്നിരുന്ന ഒരാളായിരുന്നില്ല ചാക്കോച്ചൻ എന്നാൽ അനിയത്തി പ്രാവിലൂടെ എത്തിയ താരം പിൽകാലത്ത് മലയാളത്തിന്റെ പ്രണയനായകനായി അറിയപ്പെടുകയായിരുന്നു. റൊമാന്റിക് ചിത്രങ്ങളിലൂടെ തിളങ്ങി നിന്ന ചാക്കോച്ചൻ പിന്നീട് കുറച്ച് നാൾ സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്നു എന്നാൽ തിരിച്ചെത്തിയത് മറ്റൊരു കുഞ്ചാക്കോ ബോബൻ ആയിട്ടായിരുന്നു.
തന്റെ ചോക്ലേറ്റ് ഇമേജിന് അപ്പുറത്തേക്ക് വളര്‍ന്ന്, ഇന്ന് വളരെ വ്യത്യസ്തമായ ആഴത്തിലുള്ള വേഷങ്ങൾ ചെയ്യുന്ന താരമായി മാറിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്റെ ഏറ്റവും പുതിയ ചിത്രമായ 'ന്നാ താൻ കേസ് കൊട്' അതിന് ഒരു ഉദാഹരണമാണ്. വ്യത്യസ്ത ഗെറ്റപ്പിൽ വളരെ വ്യത്യസ്തമായ ഒരു വേഷത്തിൽ ചാക്കോച്ചൻ എത്തിയ ചിത്രം തിയേറ്ററിൽ മികച്ച പ്രതികരണമാണ് നേടുന്നത്.

അതിനിടെ കുഞ്ചാക്കോ ബോബനെ കുറിച്ചുള്ള ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് നടൻ മുകേഷ്. തന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവെക്കുന്ന യൂട്യൂബ് ചാനലായ മുകേഷ് സ്‌പീക്കിങ്ങിലാണ് നടൻ കുഞ്ചാക്കോ ബോബനുമായുള്ള തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.
മലയാളത്തിലെ വളരെ സ്പെഷ്യലി ഡീസന്റായ നടനാണ് കുഞ്ചാക്കോ ബോബൻ എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോയിൽ ഒരിക്കൽ ഏഷ്യാനെറ്റിന്റെ ഒരു വേദിയിൽ കുഞ്ചാക്കോ ബോബനെ താൻ കരയിച്ച സന്ദർഭത്തെ കുറിച്ചു പറയുകയാണ് മുകേഷ്. കുഞ്ചാക്കോ ബോബന്റെ പാട്ടുകളും സിനിമാ വിശേഷങ്ങളും എല്ലാം ഉൾകൊള്ളിച്ചു കൊണ്ടുള്ള പരിപാടിയിലാണ് സംഭവം. മുകേഷ് സംഭവം വിവരിക്കുന്നത് ഇങ്ങനെ.

"ഒരിക്കെ ഏഷ്യാനെറ്റിലെ പ്രൊഡ്യൂസർ ബൈജു എന്നെ വിളിച്ചു ചാക്കോച്ചന്റെ ഒരു പരിപാടിക്ക് ഒന്ന് വന്ന് പോകാമോ എന്ന് ചോദിച്ചു. കോട്ടയത്ത് വൈകുന്നേരം ഒരു ഷൂട്ട് ഉള്ളതിനാൽ അതിനു മുൻപ് വിടണം എന്ന ഡിമാൻഡിൽ ചാക്കോച്ചൻ ആയത് കൊണ്ട് മാത്രം ഞാൻ ഷോയിൽ ചെന്നു. ആദ്യം ചാക്കോച്ചന് കുറച്ചു സുന്ദരിമാർ പ്രണയലേഖനം എഴുതുന്ന പരിപാടിക്ക് നേതൃത്വം നൽകാനാണ് പറഞ്ഞത്. അത് രസകരമായി പൂർത്തിയാക്കി."
"എന്നാൽ ഇങ്ങനെ ഒരു ഷോയിൽ എല്ലാവരുടെയും കണ്ണു നനയിക്കുകയും വേണമെന്ന് പ്രൊഡ്യൂസർ പറഞ്ഞു. അതിനു എന്തെങ്കിലും ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടു. യാതൊരു തയ്യാറെടുപ്പും ഇല്ലാതെ നിൽക്കുന്ന എന്നോട് പറഞ്ഞപ്പോൾ ഞാൻ ഒന്ന് പരുങ്ങി. പിന്നെ അത് ഏറ്റെടുത്തു. ചാക്കോച്ചന് അച്ഛനോട് വളരെ സ്നേഹവും സെന്റിമെന്റ്‌സുമാണ്. അതുകൊണ്ട് ഞാൻ എന്റെ അച്ഛനെ കുറിച്ച് പറഞ്ഞു തുടങ്ങി."
Recommended Video

"ഓ മാധവൻ എന്നാണ് എന്റെ അച്ഛന്റെ പേര്, അദ്ദേഹം ഒരു നാടക നടനും അതിനു മുൻപ് രാഷ്ട്രീയ പ്രവർത്തകനും ഒക്കെ ആയിരുന്നു. സിനിമയിൽ അഭിനയിച്ച് സംസ്ഥാന അവാർഡ് ഉൾപ്പെടെ കരസ്ഥമാക്കിയിട്ടുണ്ട്. ചാക്കോച്ചന് അത് അറിയാമെന്ന് പറഞ്ഞു. തുടർന്ന് താൻ സംഗീത നാടക അക്കാദമി ചെയർമാൻ ആയതും എം എൽ എ ആയതിന്റെയും കഥ പറഞ്ഞു. ഒരിക്കെ എന്റെ അച്ഛൻ ആകാൻ ആഗ്രഹിച്ചതാകും ഇത് രണ്ടും എന്ന് പറഞ്ഞു."
"ചാക്കോച്ചന്റെ അച്ഛനും അത് പോലെ തനിക്ക് ആകാൻ കഴിയാതെ പോയത് മകനിലൂടെ കാണണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാകില്ലേ എന്ന് പറഞ്ഞു. ഇന്ന് സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് ഉള്ള ഈ ഓട്ടവും ഗ്യാരണ്ടീട് ആയ ഒരു നടനിലേക്ക് ഉള്ള വളർച്ചയും അങ്ങനെ ഒരു ശക്തിയും അനുഗ്രഹവും പ്രാർത്ഥനയും ആയിരിക്കില്ലേ എന്ന് ചോദിച്ചു. നമ്മുടെ അച്ഛന്മാരൊക്കെ ഇവിടെ ഈ വേദിയിലും ഉണ്ടാവും എന്ന് പറഞ്ഞു. പതിയെ ചാക്കോച്ചൻ കണ്ണുകൾ തുടച്ചു ചുറ്റും നോക്കി. ഞാൻ ഷോ വൈൻഡ് അപ് ചെയ്തു" മുകേഷ് പറഞ്ഞു. പിന്നീട് ഷോ സംപ്രേഷണം ചെയ്ത സമയത്ത് ചാക്കോച്ചൻ സഹോദരിമാരെ അടക്കം വീട്ടിൽ വിളിച്ചിരുത്തി കുടുംബത്തോടൊപ്പം ഇരുന്ന് ആ ഷോ കാണുകയും കണ്ണുനിറയുകയും ചെയ്തിരുന്നെന്നും മുകേഷ് പറയുന്നു.


Click it and Unblock the Notifications