പേടിക്കേണ്ടെന്ന് ലാലേട്ടൻ പറഞ്ഞു, വയ്യാതിരുന്നിട്ടും അദ്ദേഹം എനിക്ക് വേണ്ടി അത് ചെയ്തു; നിവിൻ പോളി പറഞ്ഞത്
മലയാളത്തിലെ യുവനടന്മാരിൽ പ്രധാനിയാണ് നിവിൻ പോളി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി 'ആർട്സ് ക്ലബ്' എന്ന ചിത്രത്തിലൂടെയാണ് നിവിൻ മലയാള സിനിമയുടെ പടി ചവിട്ടുന്നത്. വിനീത് ശ്രീനിവാസന്റെ മികച്ച കണ്ടത്തുകളിൽ ഒന്നായിരുന്നു നിവിൻ പോളി എന്ന നടൻ. പിന്നീട് രണ്ടു മൂന്ന് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച നിവിൻ, വിനീത് തന്നെ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് പ്രണയചിത്രമായ തട്ടത്തിൻ മറയത്തിലൂടെ വീണ്ടും നായകനായി.
പിന്നീട് അങ്ങോട്ട് കണ്ടത് നിവിൻ പോളി എന്ന നടന്റെ ഭീകരമായ വളർച്ചയാണ്. നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡെയ്‌സ്, പ്രേമം തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടനായി നിവിൻ മാറി. നിവിന്റെ ഈ യാത്ര ഇപ്പോഴിതാ മഹാവീര്യർ എന്ന ചിത്രത്തിൽ എത്തി നിൽക്കുകയാണ്. പടവെട്ട്, സാറ്റർഡേ നൈറ്റ്, തുറമുഖം എന്നിങ്ങനെ മൂന്ന് ചിത്രങ്ങൾ റിലീസിന് ഒരുങ്ങി നിൽക്കുകയാണ്.

അതേസമയം, കരിയറിൽ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ വലിയൊരു വിവാദവും നടനെ പിടികൂടിയിരുന്നു. നിവിൻ പോളി മോഹൻലാലുമായി പിണക്കത്തിലാണ് എന്ന തരത്തിൽ ആയിരുന്നു വാർത്തകൾ. മോഹൻലാൽ നിവിൻ പോളിയെ വിളിച്ചിട്ട് നിവിൻ പോളി മോഹൻലാലിൻറെ കോൾ അവഗണിച്ചു എന്ന തരത്തിൽ ഒരു സിനിമാ വാരികയിലാണ് ആദ്യം വാർത്ത വന്നത്. പിന്നീട് മറ്റു മാധ്യമങ്ങളും വാർത്ത ഏറ്റുപിടിക്കുകയായിരുന്നു. മോഹൻലാൽ ഫാൻസ് അസോസിയേഷനും വിഷയം ഏറ്റെടുത്ത് നിവിൻ പോളിക്ക് എതിരെ പ്രതിഷേധം ആരംഭിച്ചു.

ഇതേക്കുറിച്ച് ആ സമയത്ത് കൈരളി ടിവിയിലെ ജെ ബി ജങ്ഷനിൽ പങ്കെടുത്തപ്പോൾ നിവിൻ പറയുകയുണ്ടായി. ഫാൻസിന്റെ പ്രതിഷേധമെല്ലാം കനത്തപ്പോൾ അസ്വസ്ഥനായ നിവിൻ മോഹൻലാലിനെ വിളിച്ചതും അദ്ദേഹം സത്യാവസ്ഥ ഫെയ്‌സ്ബൂകിലൂടെ ആരാധകരെ അറിയിച്ചതിനെയും കുറിച്ചാണ് നിവിൻ പറഞ്ഞത്.
'അത് വലിയൊരു തെറ്റിദ്ധാരണ ആയിരുന്നു. അങ്ങനെ ഒരു സംഭവമേ ഉണ്ടായിരുന്നില്ല. ഒരു മാഗസിനിൽ ആണ് വാർത്ത വന്നത്. ഒരു ഫോൺ സംഭാഷണത്തിന്റെ രീതിയിൽ ഒക്കെ ആയിരുന്നു. എനിക്ക് ശരിക്കും ടെൻഷൻ ആയിരുന്നു. ലാൽ സാർ എന്നെ വിളിച്ചിട്ടില്ലായിരുന്നു. സംഭവം വാർത്തയായപ്പോൾ ഞാൻ ലാൽ സാറിനെ വിളിച്ചു,'

'അദ്ദേഹം പറഞ്ഞു, മോനെ വിളിച്ചിട്ടില്ലെന്നത് എനിക്കും നിനക്കും അറിയാം. നീ എന്തിനാ പേടിക്കുന്നത്. സിനിമയിൽ ഇതൊക്കെ ഉള്ളതാണ്. അത് ഇനിയും വന്നുകൊണ്ട് ഇരിക്കും. അന്ന് അദ്ദേഹം ചിക്കൻബോക്സോ എന്തോ പിടിപെട്ട് കിടക്കുകയായിരുന്നു. ലാലേട്ടൻ അത് സംസാരിച്ചോളാം എന്ന് പറഞ്ഞു. എന്നിട്ട് അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ അങ്ങെനയൊരു സംഭവം ഇല്ലെന്ന് പോസ്റ്റും ഇട്ടു. വയ്യാതിരുന്നിട്ടും അദ്ദേഹം അത് ചെയ്യാൻ മനസ് കാണിച്ചു. അദ്ദേഹം അത് ചെയ്തത് മറക്കാനാവാത്ത അനുഭവമാണ്,' നിവിൻ പറഞ്ഞു.
ഒക്ടോബർ 21ന് ആണ് നിവിൻ പോളിയുടെ പുതിയ ചിത്രം പടവെട്ട് തിയേറ്ററുകളിൽ എത്തുക. കയംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന സാറ്റർഡേ നൈറ്റ് നവംബർ നാലിനാണ് റിലീസ്.


Click it and Unblock the Notifications