'പേളിയെ ചെറുപ്പത്തിൽ അനാഥാലയത്തിൽ കൊണ്ടുവിടുമായിരുന്നു!, പഠിക്കുന്ന സമയത്ത് വളരെ നോട്ടി ആയിരുന്നു': അച്ഛൻ
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി. അഭിനേത്രി, അവതാരക, വ്‌ളോഗര്‍, മോഡൽ എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങിയിട്ടുണ്ട് പേളി. അവതാരകയും നടിയുമായി നിറഞ്ഞു നിന്നിരുന്ന പേളി, ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പ്രേക്ഷകർ താരത്തെ കൂടുതൽ അടുത്തറിയുന്നത്. ആ സീസണിലെ ഫസ്റ്റ് റണ്ണറപ്പായിരുന്നു പേളി മാണി.
ബിഗ് ബോസിന് ശേഷം പേളിയുടെ ആരാധക വൃന്ദം വലുതായി മാറുകയായിരുന്നു. ബിഗ് ബോസ് വീട്ടിൽ വെച്ചാണ് പേളിയും ഭർത്താവ് ശ്രീനിഷും പ്രണയത്തിലാകുന്നത്. മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയ പ്രണയമായിരുന്നു ഇവരുടേത്. ഷോ പൂർത്തിയായി പുറത്തെത്തിയ ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇന്ന് ഇവർക്ക് നില എന്നൊരു മകളുമുണ്ട്. പേളിയെ പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് ശ്രീനീഷും നിലയും. സന്തോഷകരമായ ജീവിതം നയിക്കുകയാണ് ഇവരിപ്പോൾ.

അതിനിടെ ഇപ്പോഴിതാ, പേളിയുടെ അച്ഛൻ മാണി പോളിന്റെ പഴയ ഒരു അഭിമുഖം വൈറലായി മാറുകയാണ്. പേളിയുടെ കുട്ടിക്കാലത്തെ കുറിച്ചും മറ്റും അദ്ദേഹം സംസാരിക്കുന്നതാണ് വീഡിയോ. ബിഹൈൻഡ്വുഡ്സിന് കുറച്ചു നാളുകൾക്ക് മുൻപ് നൽകിയതാണ് അഭിമുഖം. മോട്ടിവേഷണൽ സ്പീക്കറും സ്‌കിൽ ട്രെയ്‌നറും ഒക്കെയാണ് പേളിയുടെ അച്ഛൻ മാണി പോൾ.
പേളി തന്നെ കണ്ടാണ് പഠിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഞാൻ അധികമൊന്നും സംസാരിക്കാറില്ല. അവൾ കുഞ്ഞായിരിക്കുമ്പോൾ അവളെ കൂട്ടി ഞാൻ പോകുകയും സ്റ്റേജിൽ ആയിരം രണ്ടായിരം ആൾക്കാരുടെ മുന്നിൽ ഞാൻ സംസാരിക്കുന്നത് അവൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. അവൾക്ക് പിന്നീടത് നോർമൽ ആയി മാറി തുടങ്ങി. റേച്ചൽ എന്നെ കണ്ട രീതിയിൽ അല്ല പേളി എന്നെ കണ്ടത്. പേളി എന്നെ പോലെ ആവണം എന്ന് ചിന്തിച്ചുവെന്ന് അദ്ദേഹം പറയുന്നു.
ചെറിയ പ്രായത്തിൽ അവളുടെ സ്‌കൂൾ അവധി ദിനങ്ങളിൽ ഞാൻ പേളിയെ അനാഥാലയങ്ങളിൽ കൊണ്ട് പോകും. ഒരു മൂന്നു മണിക്കൂർ ഒക്കെ പേളി അവിടെ ജോലി ചെയ്യും. ഉച്ചയ്ക്ക് ഞാൻ പോയി വിളിച്ചോണ്ട് വരുകയായിരുന്നു പതിവ്. അവളും കുഞ്ഞായിരുന്നു. എന്നിട്ടും അവൾ കുഞ്ഞു കുട്ടികളെ കഴുകുകയും തുടക്കുകയും പോലെയുള്ള ചെറിയ ജോലികൾ ചെയ്യുമായിരുന്നു. സ്നേഹം ഒരിക്കലും സ്‌കൂളിൽ പഠിപ്പിക്കില്ല, സ്നേഹിക്കാൻ പറ്റുന്നവരെ സ്നേഹിക്കുന്നതിന്റെ പേരല്ല സ്നേഹം.
ഒട്ടും പരിചയം ഇല്ലാത്ത ആരോടെങ്കിലും നമുക്ക് സ്നേഹം തോന്നിയാലേ അത് സ്നേഹം ആവുകയുള്ളൂ. ഞാൻ മെന്റൽ ഹോസ്പിറ്റലിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്, അവിടെ അവളെ കൊണ്ട് പോകാൻ പറ്റാത്തത് കൊണ്ടാണ് അനാഥാലയത്തിൽ കൊണ്ട് പോയത്. അവിടെയാവുമ്പോൾ കുട്ടികൾ അല്ലെ, അവൾക്ക് ആസ്വദിക്കാൻ പറ്റുമായിരുന്നു അവിടെ. കുട്ടികളെ കാർ ഓടിക്കാനും സൈക്കിൾ ഓടിക്കാനും പഠിപ്പിക്കുന്നത് പോലെ സ്നേഹിക്കാനും പഠിപ്പിക്കാൻ പറ്റും. അത് നമ്മൾ മുൻകൈ എടുത്ത് പഠിപ്പിക്കണമെന്ന് അദ്ദേഹം പറയുന്നു.
പേളിയെ ഞാൻ ചെറിയ പ്രായത്തിൽ തന്നെ ഇൻസ്പയർ ചെയ്തു. ഒരിക്കലും ചെയ്യെന്നു പറഞ്ഞു ഞാൻ അവളെ കൊണ്ട് ഒന്നും ചെയ്യിപ്പിച്ചിട്ടില്ല. അവൾ കണ്ട് ഇഷ്ടപ്പെട്ട് മാത്രമാണ് എന്തും ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പേളി ബിഗ്‌ബോസിൽ ആയിരുന്നപ്പോൾ താൻ ബിഗ്‌ബോസ് കാണില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സങ്കടപ്പെടുന്ന സിനിമയൊക്കെ ആരെങ്കിലും പോയി കാണണ്ട ആവശ്യം ഉണ്ടോ? അതുപോലെ ആയിരുന്നു അതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

അടുത്ത കാലത്തായി പേളി വലിയ കുരുത്തക്കേടുകൾ ഒന്നും കാണിക്കുന്നിലെങ്കിലും പഠിക്കുന്ന സമയത്ത് പേളി നല്ല നോട്ടി ആയിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നും പേളിടെ കുറ്റം പറയാൻ എന്നെ സ്‌കൂളിൽ നിന്ന് വിളിപ്പിക്കുമായിരുന്നു. അവളുടെ ചുരുണ്ട മുടി കണ്ടിട്ട് അവളെ എല്ലാവരും കളിയാക്കുമായിരുന്നു. അതിനെതിരെയും അവൾ ഫൈറ്റ് ചെയ്യുമായിരുന്നു. അവൾ ബുദ്ധിപൂർവം ആയിരുന്നു ഫൈറ്റ് ചെയ്തിരുന്നത്.
എന്നാൽ ഇവൾ വയലന്റ് ആണെന്ന് പറഞ്ഞായിരുന്നു എന്നെ അവർ വിളിപ്പിച്ചിരുന്നത്. നോട്ടി ആയിരുന്നെങ്കിലും അവൾക്ക് ലിമിറ്റ്സ് ഒക്കെ ഉണ്ടായിരുന്നു. അവളെ ചുരുണ്ട മുടിക്ക് കളിയാക്കിയ അതെ സ്കൂളിലെ സൗന്ദര്യ മത്സരത്തിൽ അവൾ ജയിച്ചിട്ടുണ്ടെന്നും അച്ഛൻ മാണി പോൾ പറഞ്ഞു.


Click it and Unblock the Notifications











