ഇതൊക്കെ അനുഭവിക്കാന്‍ മാത്രം എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്? മലയാളം വിടാനൊരുങ്ങിയ പൃഥ്വിരാജ്
മലയാള സിനിമയിലെ സൂപ്പര്‍താരമാണ് പൃഥ്വിരാജ്. നടന്‍ എന്നതിലുപരി ഇന്ന് നിര്‍മ്മാതാവും സംവിധായകനുമൊക്കെയാണ് പൃഥ്വിരാജ്. മലയാളവും കടന്ന് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച് കയ്യടി നേടിയ നടന്‍. ലൂസിഫറിലൂടെ മലയാള സിനിമയുടെ ഗതി തിരിച്ചു വിട്ട സംവിധായകന്‍. ഇപ്പോഴിതാ മലയാള സിനിമ നാളിതുവരെ കണ്ട ഏറ്റവും വലിയ സിനിമയായ എമ്പുരാന്റെ സംവിധായകന്‍.
ഇന്ന് മലയാള സിനിമയിലെ കരുത്തനാണ് പൃഥ്വിരാജ്. കേരളത്തിനു പുറത്തും ഇന്ത്യയ്ക്ക് പുറത്തുമെല്ലാം മലയാള സിനിമയെ അടയാളപ്പെടുത്താനുള്ള ശ്രമത്തിലാണ് പൃഥ്വിരാജ്. നടനെന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും തന്നെ തെളിയിക്കാനും ഒരിടം കണ്ടെത്താനും പൃഥ്വിരാജിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ പൃഥ്വിയുടെ കരിയര്‍ എന്നും ഇങ്ങനെയായിരുന്നില്ല. മലയാള സിനിമയില്‍ ഇത്രത്തോളം സൈബര്‍ ആക്രമണം നേരിട്ട മറ്റൊരു നടനുണ്ടാകില്ല.

തന്റെ കാഴ്ചപ്പാടുകളുടേയും തുറന്നടിച്ചുള്ള സംസാരത്തിന്റേയും പേരില്‍ കരിയറിന്റെ തുടക്കകാലത്ത് കടുത്ത വിമര്‍ശനങ്ങളും അവഹേളനങ്ങളും നേരിട്ടിട്ടുണ്ട് പൃഥ്വിരാജ്. എന്തിന് ഏറെ പറയുന്നു ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെ പേരില്‍ പോലും പൃഥ്വിരാജ് ഒരുകാലത്ത് പരിഹാസം നേരിട്ടിട്ടുണ്ട്. അന്ന് രാജപ്പന്‍ എന്ന് വിളിച്ച് കളിയാക്കിയവരെക്കൊണ്ട് ഇന്ന് രാജുവേട്ടന്‍ എന്ന് വിളിപ്പിക്കുന്നിടത്തേക്കുള്ള പൃഥ്വിരാജിന്റെ വളര്‍ച്ച സിനിമാക്കഥയെ വെല്ലുന്ന മാസ് ആണ്.
2011 ല്‍ റെഡിഫിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് പൃഥ്വിരാജ് സംസാരിച്ചിരുന്നു. ''എനിക്കിത് ശീലമായി. പക്ഷെ കുടുംബത്തെ വലിച്ചിടുമ്പോള്‍ വേദനിക്കും. അവര്‍ ഇതിന്റെ ഭാഗമല്ല. ഇതൊക്കെ നേരിടാന്‍ മാത്രം ഞാന്‍ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല. ഇതിനെല്ലാം കാരണമായി എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ എനിക്ക് മാപ്പ് ചോദിക്കുകയോ എന്തെങ്കിലും ചെയ്യാനോ പറ്റും'' എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
''അവരോട് എനിക്ക് ഒന്നും പറയാനില്ല. മറ്റേതെങ്കിലും ഭാഷയില്‍ കരിയര്‍ ഉണ്ടാക്കിയെടുക്കാന്‍ തോന്നിപ്പിക്കുന്നതാണ്. ഞാനൊരു നടനാണ്, പക്ഷെ ഒരു മനുഷ്യനുമാണ്. എനിക്കൊരു ജീവിതമുണ്ട്. കുടുംബമുണ്ട്. സ്വകാര്യതയുണ്ട്. തെറ്റായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ എന്നെയിത് ബാധിക്കില്ലായിരുന്നു. ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല'' എന്നും പൃഥ്വിരാജ് പറയുകയുണ്ടായി. ഇന്ത്യന്‍ റുപ്പിയുടെ റിലീസിന്റെ സമയത്തായിരുന്നു പൃഥ്വിയുടെ പ്രതികരണം.

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന എമ്പുരാന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്നലെയായിരുന്നു സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ആരാധകരില്‍ വലിയ ആവേശമാണ് എമ്പുരാന്‍ ഉണ്ടാക്കിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട്, അഭിമന്യു സിംഗ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മലയാളത്തില്‍ നിന്ന് മാത്രമല്ല, രാജ്യാന്തര താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിലൂടെയാണ് പൃഥ്വിരാജ് സംവിധായകന്റെ കുപ്പായം അണിയുന്നത്. ചരിത്ര വിജയമായി ലൂസിഫര്‍ മാറുകയും ചെയ്തു. അതുകൊണ്ട് തന്നെ രണ്ടാം ഭാഗമായ എമ്പുരാനായി നാളുകളായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മലയാള സിനിമയെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന വലിയ വിജയമാകും എമ്പുരാന്‍ എന്നാണ് ആരാധകരും സിനിമാ ലോകവും പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് 27 നാണ് സിനിമയുടെ റിലീസ്. രാവിലെ ആറ് മണിയോടെ ഷോകള്‍ ആരംഭിക്കും. ഇന്നലെയായിരുന്നു മുംബെെയില്‍ വച്ച് എമ്പുരാന്റെ ട്രെയിലർ ലോഞ്ച് നടന്നത്.


Click it and Unblock the Notifications