'ഒരു ഹോം വർക്കും ചെയ്യില്ല, ക്യാമറയ്ക്ക് മുന്നിലെത്തിയാൽ വേറെ മനുഷ്യനാകും'; മോഹൻലാലിനെ കുറിച്ച് സുരേഷ് കുമാർ
മലയാളത്തിലെ മുൻനിര നിർമ്മാതാവും നടനുമാണ് ജി സുരേഷ് കുമാർ. മോഹൻലാലിന്റെ ആദ്യ ചിത്രമായ തിരന്നോട്ടത്തിൽ സഹസംവിധായകനായി സിനിമയിലേക്ക് എത്തിയ സുരേഷ് കുമാർ പിന്നീട് നിർമാണത്തിലേക്ക് തിരിയുകയായിരുന്നു. മോഹൻലാൽ നായകനായ ആറാം തമ്പുരാൻ ഉൾപ്പെടെ ഏകദേശം 32 സിനിമകളാണ് സുരേഷ് കുമാർ നിർമിച്ചിട്ടുള്ളത്.
2015 ൽ അഭിനയത്തിലേക്കും തിരിഞ്ഞ സുരേഷ് കുമാർ ഇതിനോടകം 21 സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സുരേഷ് കുമാറിന്റെ ഭാര്യ മേനകയും മകൾ കീർത്തി സുരേഷും അറിയപ്പെടുന്ന താരങ്ങളാണ്. കീർത്തി ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരിൽ ഒരാളാണ്.

മോഹൻലാൽ. പ്രിയദർശൻ എന്നിവരൊക്കെയായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് സുരേഷ് കുമാർ. ഒരുമിച്ച് സിനിമയിൽ എത്തിയ ഇവർക്കിടയിൽ അന്ന് മുതലുള്ള സൗഹൃദമാണിത്. പ്രിയദർശൻ ആദ്യമായി സംവിധായകനായ പൂച്ചക്കൊരു മുക്കൂത്തി എന്ന ചിത്രം പോലും ഈ സൗഹൃദ വലയത്തിൽ നിന്ന് ഉടലെടുത്തതാണ്. ഇപ്പോഴിതാ, സുരേഷ് കുമാർ തന്റെ അടുത്ത സുഹൃത്തായ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ഒരിക്കൽ കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ എന്ന നടന്റെ ഡെഡിക്കേഷനെ കുറിച്ചും കഥാപാത്രത്തെ സമീപിക്കുന്ന രീതിയെ കുറിച്ചും സുരേഷ് കുമാർ വാചാലനായിരുന്നു. അതിന്റെ വീഡിയോയാണ് വീണ്ടും ശ്രദ്ധനേടുന്നത്. സുരേഷ് കുമാറിന്റെ വാക്കുകളിലേക്ക്.
'മോഹൻലാൽ ഇന്ത്യയിലെ ഏറ്റവും വലിയ താരമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഹിന്ദിയിലൊക്കെ എത്ര താരങ്ങളുണ്ട്. എന്നാൽ അവർക്കൊന്നും ഇത്രയധികം വ്യത്യസ്‍തമായ വേഷങ്ങൾ ചെയ്യാൻ സാധിച്ചിട്ടില്ല. സാധിക്കുമെന്ന് തോന്നുന്നുമില്ല. അവർക്ക് ചെയ്യാൻ പറ്റാത്ത പല കഥാപാത്രങ്ങളും ലാൽ ചെയ്തിട്ടുണ്ട്. കോമഡി ആണെങ്കിൽ കോമഡി, ആക്ഷൻ ആണെങ്കിൽ ആക്ഷൻ, ക്യാരക്ടർ റോൾ എങ്കിൽ അത്. അങ്ങനെ ഇന്ത്യയിലെ നമ്പർ വൺ താരമാണ് ലാൽ',

'പണ്ട് മുതൽ നാടകത്തോട് താൽപര്യമുള്ള ആളാണ് ലാൽ. ഒരു ഗ്ലാമർ താരം സംസ്‌കൃത നാടകങ്ങൾക്ക് പുറകെ പോകുന്നതൊക്കെ അത്രയും അഭിനന്ദിക്കേണ്ട കാര്യങ്ങളാണ്. അഭിനയത്തോടുള്ള ഡെഡിക്കേഷൻ ആണത്. അതാണ് ഞാൻ പറയുന്നത് ലാലിന് അഭിനയിക്കാൻ മാത്രമേ അറിയൂ. ആ മീഡിയത്തെ വളരെ താത്പര്യപൂർവം കൊണ്ട് നടക്കുന്ന ആളാണ് ലാൽ',
'മോഹൻലാൽ വാനപ്രസ്ഥം ചെയ്യുന്ന സമയത്ത് ഏറ്റവും കൂടുതൽ എതിർത്ത വ്യക്തിയാണ് ഞാൻ. അത് ചെയ്യണ്ട പണം അത്രയും കളയണ്ട എന്നൊക്കെ പറഞ്ഞു. എന്നാൽ ആ കഥാപാത്രത്തോട് ഉള്ള താൽപര്യം കൊണ്ടാണ് ലാൽ അത് ചെയ്തത്. ഡൽഹിയിൽ വെച്ചാണ് ഞാൻ പടം കാണുന്നത് അതിനു ശേഷം ലാലിനെ ഒരുപാട് അഭിനന്ദിച്ച വ്യക്തിയാണ് ഞാൻ. സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞത് തെറ്റായി പോയെന്ന് തോന്നി',

'സാമ്പത്തികമായി അതൊരു പരാജയം ആയിരുന്നു. എന്നാൽ ബാക്കി കാര്യങ്ങൾ നോക്കിയാൽ ലാലിന് ഒരുപാട് പ്രശംസ ലഭിച്ച സിനിമ ആയിരുന്നു അത്. ഞാൻ തന്നെ ഒരുപാട് അഭിനന്ദിച്ചു',
'ലാൽ നമ്മുടെ മുന്നിൽ നിന്ന് തമാശയൊക്കെ പറഞ്ഞിട്ട് ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ വേറൊരു മനുഷ്യൻ ആയിരിക്കും. കഥകേൾക്കുമ്പോൾ അതിനെ ലാൽ ഉൾക്കൊള്ളും. സെറ്റിൽ എത്തിയ വളരെ കാഷ്വൽ ആയിരിക്കും. ഒരിക്കലും മാറിയിരുന്ന് ഡയലോഗ് പഠിക്കാറില്ല. എത്ര വലിയ ഡയലോഗ് ആയാലും പുള്ളി അത് വളരെ വേഗം ഗ്രസ്പ് ചെയ്യും. പുള്ളി ഹോം വർക്ക് ഒന്നും ചെയ്യാറില്ല. കുത്തിയിരുന്ന് കഥാപാത്രത്തെ പഠിക്കില്ല',
'എന്നാൽ നല്ല ഒബ്‌സർവേഷൻ ഉണ്ട്. സെറ്റിൽ വരുന്ന ആളുകളെയൊക്കെ നന്നായി നിരീക്ഷിക്കും. ചിലരെയൊക്കെ ഇമിറ്റേറ്റ് ചെയ്യും. അങ്ങനെ ഒരാളാണ് ലാൽ,' സുരേഷ് കുമാർ പറഞ്ഞു.


Click it and Unblock the Notifications