മമ്മൂട്ടി ഒരു ശുദ്ധനാണ്, അത്തരക്കാരെ പുള്ളിക്ക് ഇഷ്ടപ്പെടില്ല; ഒരിക്കൽ ചായ കിട്ടാത്തതിന് വഴക്കിട്ടു: നിർമാതാവ്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. മലയാള സിനിമയിലും മലയാളികളുടെ ജീവിതത്തിലും മമ്മൂട്ടിയ്ക്കുള്ള സ്വാധീനം വളരെ വലുതാണ്. സിനിമ സ്വപ്‌നം കാണുന്നവർക്കെല്ലാം ഒരു ടെസ്റ്റ് ബുക്കാണ് അദ്ദേഹത്തിന്റെ കരിയർ. സിനിമയിലേക്കെത്തുന്ന ഏതൊരു പുതുമുഖവും മാതൃകയാക്കുന്ന ഒരാളാണ് അദ്ദേഹം. അഭിനയത്തിന് പുറമെ തന്റെ വ്യക്തിത്വം കൊണ്ടും മമ്മൂട്ടി പലരുടെയും റോൾ മോഡലാണ്.
സഹപ്രവർത്തകർ പോലും പലപ്പോഴും മെഗാസ്റ്റാറിന്റെ ജീവിതരീതിയെ കുറിച്ചും ശീലങ്ങളെ കുറിച്ചും വാചാലരാകാറുണ്ട്. തുടക്കകാലത്ത് മമ്മൂട്ടിയുടെ മുൻകോപത്തെ കുറിച്ചെല്ലാം നിരവധി കഥകൾ പ്രചരിച്ചിരുന്നു. എന്നാൽ പെട്ടെന്ന് ദേഷ്യപ്പെടുമെങ്കിലും അതുപോലെ തന്നെ വേഗം കൂളാവുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് സഹപ്രവർത്തകർ പിന്നീട് പറഞ്ഞിട്ടുണ്ട്. എന്നാലിന്ന് അതിൽ നിന്നൊക്കെ തീർത്തും വ്യത്യസ്തമായ ഇമേജാണ് മമ്മൂട്ടിക്ക് ഉള്ളത്. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനാണ് മമ്മൂട്ടി.

എങ്കിലും മമ്മൂട്ടിയുടെ ദേഷ്യവുമായി ബന്ധപ്പെട്ട കഥകൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊന്ന് ആരാധകരുടെ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയുടെ ദേഷ്യത്തെ കുറിച്ച് മുൻപൊരിക്കൽ നിർമാതാവ് ജോയ് തോമസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടി വളരെ സാധുവായ മനുഷ്യനാണെന്നും പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവം മാത്രമേയുള്ളു എന്നും അദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'മമ്മൂട്ടി ഒരു ശുദ്ധനാണ്. പുള്ളി പെട്ടെന്ന് പ്രതികരിക്കും എന്ന് മാത്രമേയുള്ളൂ. അഞ്ച് മിനിറ്റ് കഴിയുമ്പോൾ തണുക്കും. പുള്ളിക്ക് അരുതാത്തത് കാണുക, ആരെങ്കിലും മുന്നിൽ വന്നുനിന്ന് അഭിനയിക്കുക എന്നതൊന്നും പുള്ളിക്ക് ഇഷ്ടപ്പെടില്ല. അപ്പോൾ അത് പുള്ളി പറയും. അതല്ലാതെ അയാളൊരു സാധു മനുഷ്യനാണ്.
ഞങ്ങൾ കാണുമ്പോഴൊക്കെ വഴക്കാണ്. ചേട്ടനനിയന്മാർ വീട്ടിൽ കിടന്ന് വഴക്ക് കൂടില്ലേ അതുപോലെ. പുള്ളി എന്തെങ്കിലും പറയുന്നത് ഇഷ്ടപ്പെട്ടില്ലെങ്കിൽ നമ്മൾ പറയും. പുള്ളിയും അതുപോലെ തന്നെ പറയും. അങ്ങനെ വീട്ടിൽ പിള്ളേര് അടിയുണ്ടാകുന്നത് പോലെ ആയിരുന്നു പണ്ട്. ഇപ്പോൾ അദ്ദേഹം വലിയ നിലയിലേക്ക് എത്തി. അന്ന് ഞങ്ങൾ അടുത്ത സുഹൃത്തുക്കളെ പോലെ ആയിരുന്നു,' ജോയ് തോമസ് പറഞ്ഞു.
മമ്മൂട്ടിയുമായി വഴക്കുണ്ടായ ഒരു സംഭവവും അദ്ദേഹം ഓർത്തു. 'ന്യായാധിപൻ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. അന്ന് കൂന്നൂരിൽ ആണ് ഷൂട്ടിങ്. അക്കാലത്ത് മമ്മൂട്ടിക്ക് എപ്പോഴും ചായ കുടിക്കുന്ന ശീലം ഉണ്ടായിരുന്നു. അല്ലെങ്കിൽ ആൾക്ക് തലവേദനയൊക്കെ വരും. എന്നാൽ അവിടെ മമ്മൂട്ടി സെറ്റിലെത്തിയിട്ടും ചായ കിട്ടിയില്ല. തണുപ്പുള്ള സ്ഥലമായതിനാൽ ചായക്കടക്കാരൊക്കെ തുറന്നു വരുന്നേ ഉള്ളൂ. സെറ്റിലെ മെസ്സുകാരും എഴുന്നേറ്റ് വരുന്നേ ഉള്ളൂ.

മമ്മൂട്ടി ചായ ഇല്ലേന്ന് ചോദിച്ചു. ചായ ഇല്ലെന്ന് പറഞ്ഞപ്പോൾ, ചായ വന്നിട്ട് ഷൂട്ട് ചെയ്താൽ മതിയെന്ന് പറഞ്ഞു. അതോടെ അവിടെന്ന് പാക്കപ്പ് പറഞ്ഞ് ഹോട്ടലിലെ വേറെ സീൻ എടുക്കാൻ പോകേണ്ടി വന്നു. മമ്മൂട്ടി തലവേദന വരുന്നതിനാൽ ചായ ചോദിച്ചതാണ്. എന്നാൽ നമ്മൾ അത് മനസിലാക്കിയില്ല. അതിന്റെ പേരിൽ വഴക്കായി. ചെറിയ കാര്യമാണ്. അതൊരു അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ മാറി,' ജോയ് തോമസ് ഓർമിച്ചു.
അതേസമയം കണ്ണൂർ സ്‌ക്വാഡാണ് മമ്മൂട്ടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ചിത്രം കഴിഞ്ഞ ദിവസം ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ജ്യോതിക നായികയായെത്തുന്ന കാതൽ ദി കോർ, ബസൂക്ക, ഭ്രമയുഗം എന്നിവയാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഉള്ള ചിത്രങ്ങൾ. ഇതിൽ ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ നവംബർ 23ന് തിയേറ്ററുകളിൽ എത്തും.


Click it and Unblock the Notifications