മമ്മൂട്ടിയുടെ ആ സ്വഭാവത്തിൽ മാറ്റം വരുത്തിയത് രജനീകാന്ത്, സിനിമയിലെ പലരും അത് പറയാറുണ്ട്: രാജൻ പൂജപ്പുര
മലയാള സിനിമയിലെ താര രാജാവാണ് നടൻ മമ്മൂട്ടി. പ്രേക്ഷകർ മെഗാസ്റ്റാർ എന്ന വിശേഷണം നൽകിയിരിക്കുന്ന നടൻ കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുകയാണ്. മലയാള സിനിമയിലെ നായക സങ്കൽപ്പങ്ങളുടെ അവസാന വാക്കായിട്ടാണ് ഒരുകാലത്ത് മമ്മൂട്ടി അറിയപ്പെട്ടിരുന്നത്. 71ാം വയസ്സിലും യുവതാരങ്ങളുടെ അതേ ഊർജവും പാഷനും അതുപോലെ തന്നെ തുടരുന്ന നടനാണ് അദ്ദേഹം.
പുതിയ തലമുറയിലെ താരങ്ങൾക്കെല്ലാം ഒരു റോൾ മോഡലാണ് നടൻ. തുടക്ക കാലത്ത് അവസരങ്ങൾക്കായി ഒരുപാട് അലഞ്ഞിട്ടുണ്ട് മമ്മൂട്ടി. വളരെ ചെറിയ വേഷങ്ങളിൽ നിന്ന് തുടങ്ങിയാണ് മമ്മൂട്ടി, നായകനായതും പിന്നീട് സൂപ്പർ താരവും എല്ലാമായി മാറുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ എല്ലാം മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. തമിഴിൽ മമ്മൂട്ടി- രജനീകാന്ത് കൂട്ടുകെട്ടില്‍ വന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ദളപതി.

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണിത്. മണിരത്‌നത്തിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിലെ മമ്മൂട്ടിയുടേയും രജനിയുടെയും പ്രകടനം ഇന്നും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നതാണ്. സൂര്യയായി രജനീകാന്തും ദേവയായി മമ്മൂട്ടിയും മല്‍സരിച്ചഭിനയിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും സിനിമ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
ദളപതിക്ക് മുന്‍പ് നിരവധി തമിഴ് സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ വലിയ കാൻവാസിൽ ഒരുങ്ങിയ മമ്മൂട്ടിയുടെ ആദ്യത്തെ തമിഴ് സിനിമയാണ് ദളപതി. ഇന്നും സിനിമ ഗ്രൂപ്പുകളിൽ ഈ സിനിമ ചർച്ചയാകാറുണ്ട്. ദളപതി സമയം മുതൽ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും രജനീകാന്തും. പിറന്നാൾ ദിനത്തിലൊക്കെ ഇവർ പരസ്‌പരം പങ്കുവച്ചിട്ടുള്ള പോസ്റ്റുകളൊക്കെ പലപ്പോഴും ആരാധക ശ്രദ്ധനേടിയിട്ടുണ്ട്.
അതേസമയം, ദളപതി സിനിമയുടെ ഷൂട്ടിങ് മമ്മൂട്ടിയുടെ ഒരു സ്വഭാവത്തിന് മാറ്റമാവാൻ കാരണമായിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ഒരിക്കൽ പ്രൊഡക്ഷൻ കൺട്രോളറായ രാജൻ പൂജപ്പുര ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പൊതുവെ വൈകിമാത്രം എഴുന്നേറ്റു കൊണ്ടിരുന്ന മമ്മൂട്ടി നേരത്തെ എഴുന്നേറ്റ് ഷൂട്ടിന് വരാൻ തുടങ്ങിയത് ആ സിനിമ മുതലാണെന്ന് അദ്ദേഹം പറയുന്നു. സിനിമ മേഖലയിൽ പൊതുവെ പറഞ്ഞു കേൾക്കുന്നത് അങ്ങനെയാണെന്നാണ് രാജൻ പറയുന്നത്. ഒരിക്കൽ മാസ്റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രജനികാന്തിന്റെ ഇടപെടലിൽ നിന്ന് കിട്ടിയ സംഭവമാണത്. ദളപതി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയ്ക്ക് മമ്മൂക്ക നേരത്തെ വന്നാൽ രാവിലെ നേരത്തെ ഷൂട്ടിങ് ആരംഭിക്കാമെന്നും ആ ഷോട്ടുകളാണ് ഏറ്റവും ഭംഗിയുള്ളതെന്നും പറഞ്ഞ് മനസിലാക്കി കൊടുത്തു. അങ്ങനെയാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. സിനിമാ മേഖലയിൽ പലരും പറഞ്ഞ് നടക്കുന്ന സംഭവമാണത്',

'ആ സമയത്ത് മമ്മൂക്ക കിടന്നുറങ്ങുന്നത് ലെറ്റ് ആയിട്ടായിരുന്നു. അതുകൊണ്ടാണ് രാവിലെ എഴുന്നേൽക്കാൻ ലേറ്റ് ആവുന്നത്. അതുമാത്രമല്ല, ആയിരപ്പറ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ ഞാനും നേരിട്ട് കണ്ടിട്ടുണ്ട്, മമ്മൂക്ക ലേറ്റ് ആയിട്ട് വരുന്നത്. അത് അന്വേഷിച്ചപ്പോഴാണ് പറയുന്നത് മമ്മൂക്ക കിടക്കുമ്പോൾ ലേറ്റ് ആകുമെന്ന്. അതുകൊണ്ട് എഴുന്നേൽക്കുന്നത് ആ സമയത്താണെന്ന്. അതേസമയം, നൈറ്റ് കൂടുതൽ സമയം പൊക്കോളാൻ പുള്ളി പറയും', എന്നാണ് അദ്ദേഹം പറഞ്ഞത്.
മധു സാറൊക്കെ ബുക്ക് ചെയ്യുമ്പോഴേ പറയും, എന്നെ 11 മണിക്ക് ശേഷമേ വിളിക്കാവൂ എന്ന്. പുള്ളി എന്നോട് നേരത്തെ തന്നെ തുറന്ന് പറഞ്ഞിട്ടുള്ള കാര്യമാണതെന്നും രാജൻ പൂജപ്പുര പറഞ്ഞു. തെലുങ്കിൽ ഏജന്റ് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. മലയാളത്തിൽ കാതൽ - ദി കോർ, കണ്ണൂർ സ്‌ക്വാഡ് എന്നീ ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഉള്ളത്. രണ്ടു ചിത്രങ്ങളും നിർമ്മിക്കുന്നതും മമ്മൂട്ടിയുടെ മമ്മൂട്ടി കമ്പനിയാണ്.


Click it and Unblock the Notifications