ആ സിനിമ നടന്നില്ല! ഇനി മമ്മൂക്കയോട് കഥ പറയില്ല എന്ന് ഞാന്‍ തീരുമാനിച്ചു, പിന്നീട് സംഭവിച്ചത്: രഞ്ജി പണിക്കർ
മലയാള സിനിമയിലെ നിറസാന്നിധ്യമാണ് രഞ്ജി പണിക്കർ. തിരക്കഥാകൃത്ത്, സംവിധായകന്‍, അഭിനേതാവ് എന്നിങ്ങനെ എല്ലാ മേഖലകളിലും ഒരുപോലെ വിജയം കൊയ്തവരിൽ ഒരാൾ. പത്രപ്രവർത്തകനായിരുന്ന രഞ്ജി പണിക്കർ തൊണ്ണൂറുകളിലാണ് സിനിമയിലേക്ക് എത്തുന്നത്. തിരക്കഥാകൃത്തായിട്ടായിരുന്നു തുടക്കം. പിന്നീട് സംവിധായകനായും നടനയുമെല്ലാം മലയാള സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തുകയായിരുന്നു.
മലയാളത്തിലെ സൂപ്പർ താരങ്ങൾക്കെല്ലാം മാസ് വേഷങ്ങൾ നൽകിയ തിരക്കഥാകൃത്താണ് രഞ്ജി പണിക്കർ. സുരേഷ് ഗോപിക്ക് കമ്മീഷണറും ഭരത്ചന്ദ്രൻ ഐപിഎസും മമ്മൂട്ടിക്ക് ദി കിംഗും മോഹൻലാലിന് പ്രജയും സമ്മാനിച്ചത് രഞ്ജി പണിക്കരാണ്. അതുകൊണ്ട് ഇവരെല്ലാമായി അടുത്ത ബന്ധമാണ് രഞ്ജി പണിക്കാർക്കുള്ളത്. എന്നാൽ എല്ലാകാലത്തും ഇങ്ങനെ ആയിരുന്നില്ല. ദി കിംഗ് എന്ന സിനിമയ്ക്ക് മുൻപ് മമ്മൂട്ടിയോട് തനിക്കുണ്ടായിരുന്ന പിണക്കത്തെ കുറിച്ച് മുൻപൊരിക്കൽ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിപ്പോൾ വൈറലാവുകയാണ്.

"പത്രപ്രവര്‍ത്തകനായിരുന്ന കാലത്താണ് മമ്മൂട്ടിയെ പരിചയപ്പെടുന്നത്. മിക്ക ലൊക്കേഷനുകളിൽ വെച്ച് കാണുകയും, ഞങ്ങള്‍ പിണങ്ങുകയും ഇണങ്ങുകയുമൊക്കെ ചെയ്യുമായിരുന്നു. പിണങ്ങാനും ഇണങ്ങാനും യാതൊരു ബുദ്ധിമുട്ടും അദ്ദേഹത്തിനുണ്ടായിരുന്നില്ല. സിനിമയുമായി ബന്ധപ്പെട്ടൊരു പ്രസിദ്ധീകരണത്തിന്റെ റിപ്പോര്‍ട്ടറായിരുന്നു ഞാന്‍. അതില്‍ വരുന്ന എല്ലാ ഗോസിപ്പുകളുടേയും വിചാരണകളുടേയും ഭാരം എന്റെ തലയില്‍ അദ്ദേഹം കാണുമ്പോള്‍ വെക്കും.
പത്രപ്രവര്‍ത്തനം എന്റെ ജോലിയാണ്, മറ്റൊരാളുടെ വിചാരണകള്‍ക്ക് പാത്രമാകേണ്ടതില്ല എന്ന എന്റെ നിലപാടില്‍ ഞാന്‍ തിരിച്ചും പ്രതികരിക്കും. എങ്കിലും അദ്ദേഹവുമായി എനിക്ക് നല്ല വ്യക്തി ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ ഒരുപാട് തവണ അതിഥിയായി താമസിച്ചിട്ടുണ്ട്. അദ്ദേഹം എവിടെയെങ്കിലും യാത്ര പോയാല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഞാനും അദ്ദേഹത്തിന്റെ സഹോദരന്മാരും ആയിരിക്കും മിക്കപ്പോഴും കാണുക. അത്രയും സ്വാതന്ത്ര്യമുണ്ട്. അത്രയും പിണക്കങ്ങളും ഇടയ്ക്കിടെ ഉണ്ടാകും.
അദ്ദേഹം സുറുമ, വാര്‍ത്ത എന്നിങ്ങനെ രണ്ട് വീഡിയോ മാഗസിനുകള്‍ ആരംഭിച്ചിരുന്നു. ഞാന്‍ ആയിരുന്നു അതിന്റെ ചുമതല വഹിച്ചിരുന്നത്. അത് താന്‍ നോക്ക് എന്ന് പറഞ്ഞ് എന്നെ ഏല്‍പ്പിക്കുകയായിരുന്നു. വിഷ്വല്‍ മീഡിയയുമായുള്ള എന്റെ ഇടപെടല്‍ ആരംഭിക്കുന്നത് അവിടുന്നാണ്. അതിനിടെ തന്റെ കൈയില്‍ കഥയുണ്ടോ എന്ന് എന്നോട് ചോദിക്കുമായിരുന്നു. എനിക്കന്ന് വലിയ സിനിമാ താല്‍പര്യമുണ്ടായിരുന്നില്ല.
പക്ഷെ പിന്നീട് പശുപതി ചെയ്യാന്‍ പോകുന്നത് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയിട്ടാണ്. എന്റെ മൂത്ത സഹോദരനെ പോലെ കണ്ടതു കൊണ്ടാണ് അത്. അദ്ദേഹം എന്നെയും അങ്ങനെയായിരുന്നു കണ്ടിരുന്നതും കണ്ടു പോരുന്നതും. ഏകലവ്യന്റെ കഥ ആദ്യമായി പറയുന്നത് അദ്ദേഹത്തോടാണ്. ചില കാരണങ്ങളാല്‍ ആ സിനിമ നടക്കാതെ പോയി. അതോടെ ഇനി മമ്മൂക്കയോട് കഥ പറയില്ല എന്ന് ഞാന്‍ തീരുമാനമെടുത്തു.

പിന്നീട് ഞാനും ഷാജിയും ഒരു സിനിമ എഴുതി കൊണ്ടിരിക്കെ അക്ബര്‍ എന്നൊരു നിര്‍മ്മാതാവ് വന്നു. മമ്മൂക്ക പറഞ്ഞിട്ടാണ്, ഞാന്‍ കഥ എഴുതണമെന്ന് പറഞ്ഞു. എനിക്ക് പറ്റില്ലെന്ന് പറഞ്ഞു. അക്ബര്‍ കുറച്ച് ബുദ്ധിമുട്ടിലായിരുന്നു. അദ്ദേഹത്തിന് ആ സിനിമ ചെയ്‌തേ പറ്റൂ. അതിനാലാണ് അന്നത്തെ കാലത്തെ ഷുവര്‍ ഷോട്ട് എന്ന നിലയില്‍ മമ്മൂക്ക എന്നേയും ഷാജിയേയും വച്ച് സിനിമ ചെയ്യാന്‍ പറഞ്ഞ് അയച്ചത്, അയാൾക്ക് ചെയ്തൊരു സഹയമായിരുന്നു.
മമ്മൂക്ക എന്നെ വിളിച്ചപ്പോഴും ഞാൻ പറ്റില്ലെന്ന് പറഞ്ഞു. അക്ബര്‍ പിന്നീട് എന്റെ അമ്മയെ പോയി കണ്ടു. തന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞു. അമ്മ എന്നെ വിളിച്ച് അത് എഴുതണമെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ആ സിനിമയെഴുതുന്നത്. പക്ഷെ ഞാന്‍ കണ്ട ഗൗരവ്വത്തോടെ മമ്മൂക്ക ഈ പ്രശ്‌നത്തെ കണ്ടിരുന്നില്ല. എന്നേയും ഷാജിയേയും സ്വയം കാറില്‍ വന്ന് വീട്ടില്‍ കൊണ്ടു പോയി നല്ല ബിരിയാണിയൊക്കെ വച്ചു തന്നു. ശേഷം കഥ പറയെന്ന് പറഞ്ഞു. അപ്പോഴും ഞാന്‍ പറയില്ലെന്ന് പറഞ്ഞു.
പക്ഷെ അതൊക്കെ അദ്ദേഹം കൗതുകത്തോടെ കണ്ടു കാണണം. അതുകൊണ്ടാകും ദ കിംഗ് എന്ന സിനിമയില്‍ വന്ന് അഭിനയിക്കുന്നത്. പലപ്പോഴും നമ്മുടെ ധാരണകളെ ആളുകള്‍ മറികടക്കുന്നത് അവരുടെ ഹൃദയവിശാലത കൊണ്ടാണ്", രഞ്ജി പണിക്കർ പറഞ്ഞു.


Click it and Unblock the Notifications











