'കലാഭവൻ മണിക്ക് നായികയെ കിട്ടാതെ ഞാൻ വലഞ്ഞു; ശരിക്കും അനുഭവിച്ചു, അവസാനം..!': സന്തോഷ് ദാമോദരൻ പറഞ്ഞത്
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട കലാകാരനാണ് കലാഭവൻ മണി. അദ്ദേഹത്തിന്റെ ചിരിയും പട്ടുമെല്ലാം ഇന്നും ജനഹൃദയങ്ങളിൽ തങ്ങി നിൽക്കുന്നുണ്ട്. മലയാളി പ്രേക്ഷകരുടെ സ്നേഹം ഒരുപാട് ഏറ്റുവാങ്ങിയ നടനാണ് അദ്ദേഹം. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം തിളങ്ങിയിട്ടുള്ള മണി, മലയാള സിനിമാ ലോകത്തെ പകരക്കാരനില്ലാത്ത വ്യക്തിത്വമാണ്. കലാഭവന്‍ മണിയുടെ ഗാനങ്ങളോ സിനിമയോ മിമിക്രിയോ കാണാത്തതോ കേള്‍ക്കാത്തതോ ആയ ഒരു മലയാളിയും ഉണ്ടാവില്ല എന്നതാണ് സത്യം.
കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്നു അദ്ദേഹം. മണിയുടെ സിനിമകളും നാടൻപാട്ടുകളും ഇന്നും മലയാളികളെ രസിപ്പിക്കുകയും കണ്ണു നനയിക്കുകയും ചെയ്യാറുണ്ട്. ചാലക്കുടിയിലെ വളരെ സാധാരണ കുടുംബത്തിൽ ജനിച്ച മണി മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയത് ഒരുപാട് കഷ്ടപ്പാടുകൾ തരണം ചെയ്ത് കയറിവന്നിട്ടാണ്. കുട്ടിക്കാലത്തെ പട്ടിണിയും മറ്റും മണി തന്റെ പാട്ടുകളിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

മിമിക്രിയിലൂടെ ആയിരുന്നു മണിയുടെ സിനിമയിലേക്കുള്ള ചുവടുവെപ്പ്. സിനിമയിൽ എത്തിയ ശേഷവും പല പ്രതിസന്ധികളും നടന് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരുപാട് മാറ്റി നിർത്തലുകൾ നടന് നേരെയുണ്ടായി. നായകനായപ്പോൾ ഒപ്പം അഭിനയിക്കാൻ പ്രമുഖ നായികമാർ തയ്യാറാവാതെ ഇരിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. മണിയുടെ കരിയറിലെ ഏറ്റവും ഹിറ്റായ ചിത്രങ്ങളിൽ ഒന്നിലും പോലും നടന് ഇങ്ങനെയൊരു സാഹചര്യം നേരിടേണ്ടി വന്നിരുന്നു. അതേക്കുറിച്ച് നിർമാതാവായ സന്തോഷ് ദാമോദരൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലാവുകയാണ്.
കലാഭവൻ മണിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായിരുന്നു. 2002 ൽ പുറത്തിറങ്ങിയ വാൽക്കണ്ണാടി എന്ന ചിത്രം. ടി എ റസാഖ് തിരക്കഥ എഴുതി അനിൽ ബാബു സംവിധാനം ചെയ്ത ചിത്രത്തിലാണ് നടന് അങ്ങനെയൊരു ദുരനുഭവം ഉണ്ടായത്. സിനിമയിൽ നായികയാകാൻ പല നടിമാരെയും സമീപിച്ചെങ്കിലും കലാഭവൻ മണിയാണ് നായകനെന്ന് അവരെല്ലാം ഒഴിഞ്ഞുമാറിയെന്ന് നിർമ്മാതാവ് സന്തോഷ് ദാമോദരൻ പറയുന്നു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'അന്നത്തെ നടിമാരിൽ പലരും ആ സിനിമ ചെയ്യാൻ മടിച്ചിരുന്നു. അതിന് കാരണം എനിക്കറിയില്ല. ഞാൻ ശരിക്കും അനുഭവിച്ചതാണ്. ഒത്തിരിപേരെ ഞങ്ങൾ സമീപിച്ചു. പിന്നീട് തമിഴിൽ നിന്നോ തെലുങ്കിൽ നിന്നോ ആരെയെങ്കിലും കൊണ്ടുവരാമെന്ന തീരുമാനത്തിലേക്ക് വന്നു. അപ്പോൾ ഞങ്ങൾ എല്ലാവരും കൂടി ആലോചിച്ചു എന്തുകൊണ്ട് ഒന്ന് ഗീതുവിനോട് (നടി ഗീതു മോഹൻദാസ്) സംസാരിച്ചു കൂടാ. അടുത്തടുത്ത് സിനിമകൾ ചെയ്യേണ്ട എന്ന് വിചാരിച്ചിരുന്നു. എങ്കിലും ഗീതുവിനോട് എന്ത് കൊണ്ട് സംസാരിച്ചുകൂടാ എന്ന് തോന്നി',

'അങ്ങനെ ഞാനാണ് ഗീതുവിനെ വിളിക്കുന്നത്. ഗീതുവിനെ വിളിച്ച് ഞാൻ സംസാരിച്ചിട്ട് അനിലിന് ഫോൺ കൊടുത്തു. റസാഖ് കഥ പറഞ്ഞു. ഗീതു ഞാൻ ചെയ്യാമെന്ന് പറഞ്ഞു. ഞങ്ങൾ പറഞ്ഞ വന്ന ഡേറ്റിൽ തന്നെ വന്നു ചെയ്യുകയും ചെയ്തു. വളരെയധികം സഹകരണത്തോടെ വന്ന് അഭിനയിച്ചു തന്നിട്ട് പോയി',
'പക്ഷേ എനിക്ക് ആ സമയത്ത് കുറച്ച് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. നായികയെ കിട്ടാനൊക്കെ വേണ്ടിയിട്ട്. ഗീതു ജസ്റ്റ് കഥ മാത്രം കേട്ട് വന്നു ചെയ്തതാണ്. ആ സിനിമയ്ക്കു ഗീതുവിന് ഒരു സ്റ്റേറ്റ് അവാർഡൊക്കെ കിട്ടേണ്ടത് ആയിരുന്നെന്ന് എനിക്ക് തോന്നുന്നു', സന്തോഷ് ദാമോദരൻ പറഞ്ഞു.
2016 മാർച്ച് ആറിനാണ് കലാഭവൻ മണി വിടപറയുന്നത്. ചോര ഛർദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച നടൻ ചികിത്സയിൽ ഇരിക്കെ മരണപ്പെടുകയായിരുന്നു. മണിയുടെ ആ വിടവ് മലയാള സിനിമയിൽ ഇന്നും അവശേഷിക്കുന്നുണ്ട് എന്നതാണ് സത്യം.


Click it and Unblock the Notifications