'സ്വന്തം വീട് ജപ്‌തി ചെയ്യാൻ നേരം അമ്മ പറഞ്ഞത് ശ്രീനി ആ സീനിൽ എഴുതി, എന്റെ കണ്ണു നിറഞ്ഞു': സത്യൻ അന്തിക്കാട്
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും. കുടുംബ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട് ഇരുവരും. പ്രേക്ഷകർ എന്നെന്നും ഓർത്തിരിക്കുന്നവയാണ് ഇവർ ഒന്നിച്ച സിനിമകൾ. വരവേൽപ്, സന്ദേശം, നാടോടിക്കാറ്റ്, എന്നിങ്ങനെ പോകുന്നു ആ ലിസ്റ്റ്.
ഇതിൽ തന്നെ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരു ചിത്രമാണ് 1986 ല്‍ പുറത്തിറങ്ങിയ സന്മസുള്ളവര്‍ക്ക് സമാധാനം. ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ തിരക്കഥ. മോഹന്‍ലാല്‍, കാര്‍ത്തിക, ശ്രീനിവാസന്‍, കെ.പി.എ.സി ലളിത, എം.ജി. സോമന്‍, തിലകന്‍ തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം തിയേറ്ററുകളിൽ ഗംഭീര വിജയമായി മാറിയിരുന്നു.

ചിത്രത്തിന്റെ ക്ളൈമാക്സ് സീനൊക്കെ ഇന്നും സോഷ്യൽ മീഡിയയിലെ സിനിമാ ഗ്രൂപുകളിൽ ചർച്ച ചെയ്യപ്പെടറുണ്ട്. ഇപ്പോഴിതാ, ചിത്രത്തിലെ ജപ്‌തി രംഗം എഴുതിയതിനെ കുറിച്ച് ഒരിക്കൽ സത്യൻ അന്തിക്കാട് പറഞ്ഞത് വീണ്ടും വൈറലാവുകയാണ്. ശ്രീനിവാസൻ സ്വന്തം അനുഭവങ്ങളിൽ നിന്ന് എഴുതിയതായിരുന്നു അതെന്നാണ് അദ്ദേഹം പറഞ്ഞത്. സത്യൻ അന്തിക്കാടിന്റെ വാക്കുകൾ വിശദമായി വായിക്കാം.

'ശ്രീനിവാസനും ഞാനും ചെയ്യുന്ന സിനിമകളിൽ പലപ്പോഴും സ്ക്രീൻപ്ലേ മാത്രമേ ഉണ്ടാവുകയുള്ളു. ഡയലോഗ്സ് ഒന്നും എഴുതിയിട്ടുണ്ടാവില്ല. പക്ഷെ ഞങ്ങൾ ചർച്ച ചെയ്ത് ഒരു സ്ക്രിപ്റ്റ് പോലെ തന്നെ അതിന്റെ ബിംബങ്ങൾ മനസിലായുണ്ടാവും. സന്ദേശത്തിലെ പോളണ്ടിനെ പറ്റി പറയുന്ന സീനൊക്കെ അവിടെ ഇരുന്ന് എഴുതിയതാണ്,'
'സന്മനസ്സുള്ളവർക്ക് സമാധാനത്തിലെ ജപ്‌തി സീൻ ഒരുപാട് സ്വീകെൻസുകൾ ഉള്ളതാണ്. അതായത് മോഹൻലാൽ കടന്നു വരുമ്പോൾ ജപ്തി ചെയ്യുന്നത് കാണുന്നു. ജപ്തി ചെയ്യുന്ന ആൾ ഇരിക്കുന്നുണ്ട്, അമ്മയുണ്ട്. അങ്ങനെ വലിയൊരു സ്വീകെൻസാണ്. ഞാൻ അപ്പോൾ ശ്രീനിയോട് പറഞ്ഞു പകൽ ഇരുന്ന് ഇത് എഴുതു. ഞാൻ രാത്രി വന്ന് സീൻ വായിക്കാം. ശ്രീനിക്ക് അന്ന് ഷൂട്ടിങ് ഇല്ലായിരുന്നു,'

'പുള്ളി എഴുതിക്കോളാം എന്ന് പറഞ്ഞു. ഞാൻ പ്രതീക്ഷിക്കുന്നത് അഞ്ചെട്ട് പേജുകളുള്ള ഒരു സീൻ ആവുമെന്നാണ്. അന്നത്തെ ഷൂട്ട് ഒക്കെ കഴിഞ്ഞ് ഞാൻ ശ്രീനിവാസന്റെ അടുത്ത് ചെന്ന് സീൻ വായിക്കാൻ ചെന്നപ്പോൾ, ശ്രീനി വളരെ കൂളായിട്ട് സിഗരറ്റും വലിച്ച് ഇരിക്കുവാണ്. ഒരു കട്ടൻ ചായയും ഉണ്ട്. മേശപ്പുറത്ത് ഒരു ഷീറ്റ് പേപ്പർ മാത്രംകിടക്കുന്നുണ്ട്,'
'അപ്പുറവും ഇപ്പുറവും നോക്കുമ്പോൾ സീനുകൾ ഒന്നും ഇല്ല. ഞാൻ സീൻ എഴുതിയില്ലേ എന്ന് ചോദിച്ചു, പുള്ളി പറഞ്ഞു സീൻ ആയിട്ട് എഴുതിയിട്ടില്ല. എനിക്ക് ദേഷ്യം വന്നു. കാരണം ഷൂട്ടിങ്ങിനുള്ള എല്ലാ കാര്യങ്ങളും സജ്ജീകരിച്ചു കഴിഞ്ഞു. നാളെ കാലത്ത് ഷൂട്ട് ചെയ്യാൻ ഉള്ളതാണ്. എന്താണ് എഴുതാതിരുന്നത് എന്ന് ചോദിച്ചപ്പോൾ എഴുതാൻ പറ്റിയില്ലെന്നും പറഞ്ഞു,'

'എന്നിട്ട് പറഞ്ഞു, ആ പേപ്പറിൽ ഞാൻ കുറച്ചു നോട്ട്സ് ഡയലോഗ് പോലെ എഴുതി വെച്ചിട്ടുണ്ട്. നിങ്ങൾ അതൊന്ന് എടുത്ത് നോക്കെന്ന്. ആ സീൻ എഴുതാൻ നേരം എനിക്ക് എന്റെ അമ്മയെയും വീടിനെയും ഓർമ്മ വന്നെന്ന് ശ്രീനി പറഞ്ഞു. അച്ഛൻ ബസ് വാങ്ങി പൊളിഞ്ഞ് വീട് ജപ്‌തി ചെയ്യുന്ന സമയത്ത് എന്റെ അമ്മ എന്നോട് പറഞ്ഞ വാചകമാണ് ഞാൻ എഴുതി വെച്ചിട്ടുള്ളത് എന്ന് പറഞ്ഞു,'

'ഞാൻ അത് വായിച്ചതും എന്റെ കണ്ണ് നിറഞ്ഞു. 'കടക്കാരാരുമില്ലാത്തിടത്തേക്ക് പോകാം മോനെ, പറമ്പ് കിളക്കാൻ വരുന്നവരോട് പറയണം അവിടെ കിളയ്ക്കരുത്, അച്ഛനെയും അമ്മയെയും ദഹിപ്പിച്ച സ്ഥലത്ത് ഒന്ന് തൊട്ടു വന്ദിക്കാൻ'. അങ്ങനെ രണ്ടു മൂന്ന് കുറിപ്പുകൾ മാത്രമായിരുന്നു. ഗംഭീര സീനായിരുന്നു അത്. ഒന്നും എഴുതണ്ടന്ന് ഞാൻ പറഞ്ഞു. അത് മതി. ബാക്കി വെച്ച് എനിക്ക് ഷൂട്ട് ചെയ്യാം,'
'മൂന്ന് സീൻ ഞാൻ രാവിലെ മുതൽ വൈകുന്നേരം വരെ ഷൂട്ട് ചെയ്തു. ശ്രീനിവാസന്റെ ജീവിതത്തിൽ ഉണ്ടായ ഒരു ഇൻസിഡന്റ് ശ്രീനി എഴുതിയപ്പോൾ ഒറ്റപേജിൽ അതിന് ആവശ്യമായ കാര്യങ്ങൾ മാത്രമാണ് എഴുതിയത്. അത്രയ്ക്കും ഡെപ്ത്തുള്ള സീനായിരുന്നു അത്,' സത്യൻ അന്തിക്കാട് പറഞ്ഞു.


Click it and Unblock the Notifications