'അഭിനയത്തേക്കാൾ കുടുംബമാണ് വലുത്; ഒരു സ്ത്രീ ഇല്ലെങ്കിൽ അതൊരു കുടുംബമാകില്ല': ഷീല പറയുന്നു
മലയാള സിനിമയിൽ മറ്റൊരു നായികയ്ക്കും അവകാശപ്പെടാനാകാത്ത നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള നടിയാണ് ഷീല. അറുപതുകളിൽ വെള്ളിത്തിരയിലേക്ക് എത്തിയ ഷീല ഇന്നും സിനിമയിൽ സജീവമാണ്. ഷീലയെ പോലെ വിജയകരമായ കരിയർ ഗ്രാഫുള്ള അപൂർവം നടിമാരെ മലയാളത്തിൽ ഉണ്ടായിട്ടുള്ളു. എഴുപതുകളിലൊക്കെ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് താരം. കറുത്തമ്മയും കള്ളിച്ചെല്ലമ്മയുമെല്ലാം ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന വേഷങ്ങളാണ്.
പതിമൂന്നാം വയസ്സിലാണ് ഷീല സിനിമയിലേക്ക് എത്തുന്നത്. ഏകദേശം 20 വർഷക്കാലം വിശ്രമമില്ലാതെ ഓടിനടന്ന് അഭിനയിച്ച താരം പിന്നീട് വലിയൊരു ഇടവേളയിലേക്ക് പോയി. പിന്നീട് ഒരു 20 വർഷത്തിന് ശേഷമായിരുന്നു തിരിച്ചുവരവ്. അതിനു ശേഷം കഴിഞ്ഞ 20 വർഷമായി അത്ര സജീവമല്ലെങ്കിലും സിനിമയിൽ തന്നെ തുടരുകയാണ് മലയാളത്തിന്റെ പ്രിയനടി. തിരിച്ചുവരവിലും ശ്രദ്ധേയ കഥാപാത്രങ്ങളാണ് ഷീലയെ തേടിയെത്തിയത്. ഏറ്റവും ഒടുവിൽ അനുരാഗം എന്ന സിനിമയിലാണ് ഷീല അഭിനയിച്ചത്.

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഷീല നീണ്ട ഇടവേളയിലേക്ക് പോയത്. മകനോടൊപ്പം സമയം വേണമെന്ന ചിന്ത വന്നതോടെയായിരുന്നു സിനിമ വിട്ടത്. മകൻ വലുതായി സിനിമയിലും സീരിയലിലുമൊക്കെ സാന്നിധ്യം അറിയിച്ച ശേഷമാണ് ഷീല തിരിച്ചെത്തുന്നത്. ഇപ്പോഴിതാ നടിമാരുടെ കരിയറിനെ കുറിച്ച് അടുത്തിടെ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഷീല പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. നടിമാരെ സംബന്ധിച്ച് അഭിനയത്തേക്കാൾ കുടുംബമാണ് വലുതെന്ന് നടി പറയുന്നു.
'നടിമാരെ സംബന്ധിച്ച് അഭിനയത്തേക്കാൾ കുടുംബമാണ് വലുത്. ആയിരം ആണുങ്ങൾ ഉണ്ടെങ്കിലും ഒരു സ്ത്രീ ഇല്ലെങ്കിൽ അത് കുടുംബമാകില്ല. കുറെ ആളുകൾ ഉണ്ടെങ്കിൽ അത് ഒരു വീട് മാത്രമേ ആകൂ. ഒരു കുടുംബമാകണമെങ്കിൽ അതിലൊരു സ്ത്രീ ഉണ്ടാകണം. അങ്ങനെയാണെങ്കിൽ പിള്ളേരെ ഒന്നും ഉണ്ടാക്കണ്ടല്ലോ, അഭിനയിച്ച് അങ്ങ് നടന്നാൽ മതിയല്ലോ', ഷീല പറയുന്നു.
'കുട്ടികളെ നോക്കുന്നത് കൊണ്ട് സിനിമയിൽ തുടരാൻ കഴിയാത്തതിൽ അഭിമാനിക്കുകയാണ് വേണ്ടത്. സ്ത്രീകളാകുമ്പോൾ ജീവിതത്തിൽ ഒരുപാട് റോളുകൾ ചെയ്യണം', ഷീല കൂട്ടിച്ചേർത്തു. കിട്ടിയ വേഷങ്ങളിൽ തൃപ്തിപെടുകയാണ് വേണ്ടതെന്നും ഷീല അഭിമുഖത്തിൽ പറഞ്ഞു.

'എന്തിനാണ് അമിതമായി ആഗ്രഹിക്കുന്നത്. ഉള്ളത് വെച്ച് സന്തോഷപ്പെടുക. ആഗ്രഹിച്ചത് എല്ലാം എല്ലാവർക്കും കിട്ടുമോ. അങ്ങനെയാണെങ്കിൽ ഞാൻ ഒരു ഫ്‌ളൈറ്റ് വാങ്ങണമെന്ന് ആഗ്രഹിച്ചാലോ. അതിനൊന്നും ഒരു അവസാനമേ ഉണ്ടാകില്ല. മനുഷ്യരായാൽ തൃപ്തി വേണം. അതില്ലെങ്കിൽ ഒരു ജന്മവും ശരിയാകില്ല', ഷീല പറഞ്ഞു.
താൻ സിനിമയിലേക്ക് വന്നതിനെ കുറിച്ചും ഷീല അഭിമുഖത്തിൽ സംസാരിച്ചിരുന്നു. 'അപ്പൻ മരിച്ചശേഷം കുടുംബത്തിനുവേണ്ടി അഭിനയിക്കാൻ വന്നയാളാണ് ഞാൻ. പതിമൂന്നാം വയസ്സിലാണ് അഭിനയം തുടങ്ങുന്നത്. ആദ്യ സിനിമ തമിഴിലെ പാസമായിരുന്നു. മലയാളത്തിലെ ആദ്യ സിനിമ ഭാഗ്യജാതകവും. ആദ്യമൊന്നും അഭിനയം ഒട്ടും ഇഷ്ടമില്ലായിരുന്നു. കുടുംബത്തിന് വേണ്ടി അഭിനയം തുടങ്ങിയതല്ലേ. പിന്നെ അത് വളരെ ഇഷ്ടമാവുകയും ചെയ്തു', എന്നാണ് ഷീല പറഞ്ഞത്. സംവിധാനവും എഴുത്തും അഭിനയവും എല്ലാം ചെയ്തിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും ഇഷ്ടം അഭിനയം തന്നെയാണെന്നും ഷീല വ്യക്തമാക്കി.


Click it and Unblock the Notifications