'കാമസൂത്ര പോലുള്ള പരസ്യത്തിലൊക്കെ അഭിനയിക്കാൻ എങ്ങനെ ധൈര്യം കിട്ടി?'; ശ്വേത മേനോൻ നൽകിയ മറുപടി!
മലയാള സിനിമയിലെ ശ്രദ്ധേയ നായികമാരിൽ ഒരാളാണ് ശ്വേത മേനോൻ. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലുമെല്ലാം ശ്വേത തിളങ്ങിയിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി സിനിമയിൽ സജീവമാണ് ശ്വേത. അഭിനേത്രി എന്നതിന് പുറമെ മോഡലായും അവതാരകയായുമെല്ലാം ശ്വേത തിളങ്ങിയിട്ടുണ്ട്. മലയാളത്തിലും ഹിന്ദിയിലുമൊക്കെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ശ്വേത അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലും ഒപ്പം തന്നെ ഗ്ലാമറസ് വേഷങ്ങളിലും അഭിനയിച്ചിരുന്നു.
ഇതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും ശ്വേതയ്ക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. കാമസൂത്ര എന്ന കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരിലാണ് ശ്വേത ആദ്യമായി വിവാദത്തിൽ പെടുന്നത്. പിന്നീട് ഗ്ലാമറസായ കഥാപാത്രങ്ങൾ ചെയ്തതിനും കളിമണ്ണ് എന്ന സിനിമയ്ക്കായി സ്വന്തം പ്രസവം ഷൂട്ട് ചെയ്തതിനുമെല്ലാം ശ്വേത ഒരുപാട് വിമർശനങ്ങൾ കേട്ടു. എന്നാൽ ഇതൊന്നും ശ്വേതയെ ഒരു തരത്തിലും ബാധിച്ചിട്ടില്ല.

മുൻപൊരിക്കൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ കാമസൂത്രയിൽ അഭിനയിച്ചതിനെ കുറിച്ചും വിവാദങ്ങളെ നേരിട്ടതിനെ കുറിച്ചും ശ്വേത മനസുതുറന്നിരുന്നു. ജീവിതത്തിൽ എടുത്ത ഒരു തീരുമാനങ്ങളിലും പശ്ചാത്താപമില്ലെന്നാണ് ശ്വേത പറഞ്ഞത്. ജഡ്‌ജ്‌മെന്റൽ ആയ സമൂഹത്തിൽ കാമസൂത്ര പോലുള്ള പരസ്യത്തിൽ അഭിനയിക്കാനുള്ള ധൈര്യം എങ്ങനെ കിട്ടി? വേണ്ടിയിരുന്നില്ലെന്നു പിന്നീടു തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
"ജീവിതത്തിൽ എടുത്ത ഒരു തീരുമാനത്തിലും പശ്ചാത്തപിച്ചിട്ടില്ല. കാമസൂത്രയുടെ പരസ്യം ചെയ്ത സമയത്ത് സമൂഹത്തെ കുറിച്ചൊന്നും ഞാൻ ആലോചിച്ചിട്ടില്ല. സെറ്റിലുള്ള ആൾക്കാരെന്തു വിചാരിക്കും എന്നു ചിന്തിച്ചിട്ടില്ല, പിന്നെയല്ലേ സമൂഹം. പലപ്പോഴും ഞാൻ മുൻപ് ചെയ്‌ത കാര്യങ്ങൾ ഇന്ന് ഒരു മടിയും കൂടാതെ സമൂഹം ചെയ്യുന്നുണ്ട്.
ഉദാഹരണം പറയാം. കളിമണ്ണിൽ പ്രസവം ചിത്രീകരിച്ചെന്നു പറഞ്ഞു ചിലർ വിമർശിച്ചു. ഇന്ന് സോഷ്യൽ മീഡിയയിൽ എത്ര ഇൻഫ്ലുവൻസേഴ്‌സും നടിമാരുമാണ് പ്രസവകാലം ചിത്രീകരിക്കുന്നത്. ഞാനാണെങ്കിൽ ഒരു സിനിമയ്ക്കു വേണ്ടിയാണു ചെയ്‌തത്. ഇന്നാണെങ്കിലോ ഗർഭധാരണത്തിന്റെ ഓരോ ദിവസങ്ങളുമല്ലേ അല്ലേ പോസ്‌റ്റ് ചെയ്യുന്നത്," എന്നാണ് ശ്വേത പറഞ്ഞത്.
വിവാദങ്ങളെ എങ്ങനെയാണ് നേരിടുന്നത് എന്ന ചോദ്യത്തിന് കായ്ക്കുന്ന മാവിലേ കല്ലേറുണ്ടാവൂ എന്നായിരുന്നു താരത്തിന്റെ മറുപടി. ഞാനങ്ങനെയാണ് അതിനെ കാണുന്നത്. അച്‌ഛൻ പറഞ്ഞിട്ടുണ്ട്, 'മോളേ, എന്തു ജോലി ചെയ്‌താലും ആത്മാർഥമായി ചെയ്യണം. സിനിമ കണ്ടു കഴിഞ്ഞു പുറത്തു വന്നാൽ ശ്വേത മേനോനെ കുറിച്ചു പറയരുത്. ആ കഥാപാത്രത്തെ കുറിച്ചേ പറയാവൂ' എന്ന്. നല്ല കഥാപാത്രങ്ങളെ കാത്തിരിക്കുമ്പോൾ വിവാദം ഒക്കെ ആര് ഓർക്കുന്നു എന്നും താരം പറഞ്ഞു.

സിനിമയിൽ ഇന്നും സജീവമായി നിൽക്കുന്നതിനെ കുറിച്ചും നല്ല കഥാപാത്രങ്ങൾക്കായുള്ള കാത്തിരിപ്പിനെ കുറിച്ചും ശ്വേത സംസാരിക്കുകയുണ്ടായി. 'ജീവിതത്തിൽ നെഗറ്റീവ് ആയതൊന്നും സിനിമ തന്നിട്ടില്ല. എന്റെ കാഴ്‌ചപ്പാട് കൃത്യമായിരുന്നു. സ്‌കൂൾ കാലം മുതൽക്കേ ഇഷ്‌ടപ്പെടാത്ത എന്തു കാര്യവും തുറന്നു പറയുന്ന ആളാണ് ഞാൻ. ഇന്നും അങ്ങനെയാണ്. ലൈഫ് വളരെ ചെറുതല്ലേ? നമ്മളെന്നും ഹാപ്പിയായി ഇരിക്കണം.
ഞാൻ ഒരു ദിവസം പോലും സങ്കടപ്പെട്ട് ഈ ഇൻഡസ്ട്രയിൽ ജോലി നോക്കിയിട്ടില്ല. എനിക്കു വർക്ക് കിട്ടിയില്ലെങ്കിൽ നോ പ്രോബ്ലം മറ്റുള്ളവർ ഗ്ലാമറസ് ആയി നോക്കിയാൽ നോ പ്രോബ്ലം. നിങ്ങളുടെ കാഴ്‌ചപ്പാടല്ല ഞാൻ. എന്റേതായ ചിന്തയുണ്ട്. അതാണ് ഞാൻ.
എനിക്ക് ഇപ്പോഴും സിനിമയിൽ പ്രണയിക്കണം എന്നാണ്. നല്ല കഥാപാത്രങ്ങളല്ലെങ്കിൽ വെറുതെ ഒരു അമ്മയായൊക്കെ അഭിനയിക്കാൻ മടിയാണ്. കാത്തിരിപ്പ് രസമുള്ള പരിപാടിയാണ്. അതിൽ ഒരു റൊമാൻസ് ഉണ്ട്. സിനിമയോട് ആ പ്രണയത്തിലാണു ഞാൻ. അതുകൊണ്ടു തന്നെ എനിക്ക് ഇഷ്‌ടമല്ലാത്ത കഥാപാത്രങ്ങൾ വരുമ്പോൾ നോ പറയാൻ ഒരു മടിയുമില്ല,' എന്നും ശ്വേത പറഞ്ഞു.


Click it and Unblock the Notifications











