അന്ന് ദാസേട്ടന്റെ മുന്നില്‍ അവരെന്നെ പാടിച്ചില്ല; ഞാന്‍ സ്റ്റേജില്‍ ബഹളമുണ്ടാക്കിയിട്ടും: സുജാത
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് സുജാത. മാധുര്യമുള്ള ആ ശബ്ദം എത്ര വലിയ തിരക്കിനിടിയില്‍ കേട്ടാല്‍ പോലും മലയാളി തിരിച്ചറിയും. പ്രണയവും കുസൃതിയുമൊക്കെ ഒരുപോലെ നിറയുന്ന സുജാതയുടെ ശബ്ദത്തിന് ഇന്നും ചെറുപ്പമാണ്. മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരില്‍ ഒരാളായി എന്നും സുജാതയുണ്ടാകും.
ഒരിക്കല്‍ കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ എങ്ങനെയാണ് പാട്ടുകാരിയായതെന്നും അച്ഛന്റെ മരണ ശേഷം അമ്മയ്ക്ക് നേരിടേണ്ടി വന്ന എതിര്‍പ്പുകളെക്കുറിച്ചുമൊക്കെ സുജാത മനസ് തുറക്കുന്നുണ്ട്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

എനിക്ക് തന്നെ അറിയില്ലായിരുന്നു പാട്ടൊരു പ്രൊഫഷനായി മാറുമെന്ന്. ഞാന്‍ ജനിച്ച ഉടനെ അച്ഛന്‍ സമ്മാനമായി കൊണ്ടു തന്നത് ഒരു റേഡിയോയാണെന്ന് കേട്ടിട്ടുണ്ട്. സുശീലയായിരുന്നു അച്ഛന്റെ പ്രിയ ഗായിക. സുശീലാമ്മയുടെ പാട്ടായിരുന്നു കേള്‍പ്പിച്ച് തന്നതെന്നും കേട്ടിട്ടുണ്ട്. ആ സ്‌നേഹമാണ് പാട്ടിനോട് അടുപ്പിക്കുന്നത്. എനിക്ക് രണ്ട് വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അച്ഛന് പാട്ട് ഇഷ്ടമാണെന്നതാകാം എനിക്ക് പാട്ടിനോട് ക്രെയ്‌സ് തുടങ്ങാന്‍ കാരണമെന്നാണ് സുജാത പറയുന്നത്.
യേശുദാസിന്റെ കട്ട ആരാധികയായിരുന്നു ചെറുപ്പം മുതലേ സുജാത. അത് പിന്നീട് വലിയൊരു സൗഹൃദത്തിലേക്ക് എത്തുകയായിരുന്നു. ഇരുവരും ഒരുമിച്ച് ഒരുപാട് പാട്ടുകളും പാടി. താന്‍ ആദ്യമായി ഡ്യുയറ്റ് പാടുന്നത് യേശുദാസിനൊപ്പമായിരുന്നുവെന്നും സുജാത ഓര്‍ക്കുന്നുണ്ട്. അന്ന് തനിക്ക് പതിനൊന്നോ പന്ത്രണ്ടോ വയസായിരുന്നുവെന്നും സുജാത ഓർക്കുന്നുണ്ട്.
ദാസേട്ടന്റെ പാട്ട് കൊച്ചിലേ ഇഷ്ടമായിരുന്നു. വ്യക്തിപരമായി അടുത്തപ്പോള്‍ ആ അടുപ്പം ഒന്നു കൂടി കൂടി. ആ ബന്ധം ഗുരു-ശിഷ്യ ബന്ധമെന്നോ സഹോദരി-സഹോദര ബന്ധം എന്നൊക്കെ പറയാം. എന്റെ വളര്‍ച്ചയിലെ ഒരു പ്രധാന ഘടകം ദാസേട്ടനായിരുന്നു. ദാസേട്ടന്റെ പാട്ട് കഴിഞ്ഞേ മറ്റെന്തുമുള്ളൂ, കുഞ്ഞുനാളു മുതലേ അതങ്ങനെയാണ്. ഇന്നും അങ്ങനെ തന്നെയാണെന്നും സുജാത പറയുന്നുണ്ട്.
തന്നെ ഗായികയാക്കാനായി അമ്മയ്ക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും സുജാത മനസ് തുറക്കുന്നുണ്ട്. കൂടെ നിന്നത് അമ്മയുടെ വീട്ടുകാരായിരുന്നുവെന്നാണ് താരം പറയുന്നത്.
അച്ഛന്റെ കുടുംബത്തില്‍ എല്ലാവരും ഡോക്ടര്‍മാരായിരുന്നു. അച്ഛനുണ്ടായിരുന്നുവെങ്കില്‍ ഞാനും ചിലപ്പോള്‍ ഡോക്ടറായേനെ. അച്ഛന്‍ മരിക്കുമ്പോള്‍ അമ്മ നല്ല ചെറുപ്പമാണ്. എന്നെ പാട്ടുകാരിയാക്കുന്നതിനോട് അച്ഛന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. പക്ഷെ അമ്മയുടെ വീട്ടുകാര്‍ കൂടെ നിന്നു. അമ്മയക്കുമൊരു മാറ്റമാകുമെന്ന് കരുതിയാണ് അവര്‍ കൂടെ നിന്നത്. പക്ഷെ ഇന്ന് എല്ലാവരും എന്നെ അംഗീകരിച്ചു കഴിഞ്ഞുവെന്നും താരം പറയുന്നുണ്ട്.

ദാസേട്ടനെ ആദ്യമായി കാണുന്നത് കലാഭവന്റെ മത്സരത്തിനാണ്. ഞാനതില്‍ മെമ്പറായിരുന്നു. ഡയറക്ടറായിരുന്ന ദാസേട്ടന്‍ അന്ന് ജഡ്ജായിരുന്നു. ദാസേട്ടന്റെ മുന്നില്‍ പാടാനായി ഞാനും മത്സരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. എന്നാല്‍ മെമ്പര്‍ ആണെന്നതിനാല്‍ എന്നെ പാടാന്‍ അനുവദിച്ചില്ല. എനിക്ക് പാടണമെന്ന് സ്റ്റേജില്‍ കിടന്ന് ബഹളമുണ്ടാക്കിയെങ്കിലും അവര്‍ പാടാന്‍ സമ്മതിച്ചില്ലെന്നാണ് സുജാത പറയുന്നത്.
അത് കഴിഞ്ഞ് ഒരിക്കല്‍ ഒരു ഫ്‌ളൈറ്റ് മിസ് ചെയ്ത് ദാസേട്ടനെ ഞങ്ങളുടെ സുഹൃത്തായ എമില്‍ ഐസക്ക് എയര്‍പോട്ടിന് അടുത്തുള്ള ഞങ്ങളുടെ വീട്ടില്‍ കൊണ്ടു വന്നു. അന്ന് കുറേനേരമിരുന്ന് പാട്ടുകളൊക്കെ കേട്ടു. അന്ന് ദാസേട്ടനുമായി കുറേ അടുത്തു. എങ്ങനൊക്കെ പ്രാക്ടീസ് ചെയ്യണമെന്ന് പറഞ്ഞു തന്നു. അന്ന് തുടങ്ങുന്നതാണ് ദാസേട്ടനൊപ്പമുള്ള അടുപ്പമെന്നാണ് സുജാത പറയുന്നത്.
സുജാതയുടെ പാതയിലൂടെ മകള്‍ ശ്വേതയും പിന്നണി ഗായികയായി മാറുകയായിരുന്നു. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള ഗായികയാണ് ശ്വേത. തലമുറകളുടെ കൈമാറ്റം എന്നത് പോലെ സുജാതയുടെ മകള്‍ ശ്വേതയും യേശുദാസിന്റെ മകന്‍ വിജയ് യേശുദാസും ഒരുമിച്ച് പാട്ടുകള്‍ പാടുകയും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications