'ഒന്നര വയസ്സിൽ വിനീത് പാടി തുടങ്ങി; അച്ഛൻ ശത്രു ആകാൻ പാടില്ലല്ലോ എന്ന് കരുതിയാണ് അന്ന് പാടാൻ സമ്മതിച്ചത്'
നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നിങ്ങനെ മലയാള സിനിമയിലെ എല്ലാ മേഖലകളിലും ഒരുപോലെ തിളങ്ങിയിട്ടുള്ള താരമാണ് വിനീത് ശ്രീനിവാസൻ. മലയാള സിനിമയിലെ പകരക്കാരില്ലാത്ത പ്രതിഭയാണ് അദ്ദേഹം. ശ്രീനിവാസന്റെ മക്കളായ വിനീതും ധ്യാനും അച്ഛന്റെ പാത പിന്തുടർന്ന് ഇന്ന് സിനിമയിൽ സജീവമാണ്.
അച്ഛനെ പോലെ തന്നെ അഭിനയത്തിന് പുറമെ തിരക്കഥാകൃത്ത്, സംവിധായകൻ എന്നി നിലകളിൽ എല്ലാം ഇരുവരും തിളങ്ങിയിട്ടുണ്ട്. എന്നാൽ അച്ഛനും അനിയനും കൈവയ്ക്കാത്ത ഒരു മേഖലയിൽ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട് വിനീത് ശ്രീനിവാസൻ. സംഗീതത്തിൽ ആണത്. വിനീത് സിനിമയിലേക്ക് എത്തുന്നത് തന്നെ ഗായകൻ ആയിട്ടായിരുന്നു.

വിനീതിന്റെ പാടാനുള്ള കഴിവ് കണ്ടെത്തിയതിനെ കുറിച്ചും സിനിമയിലേക്ക് എത്തിയതിനെ കുറിച്ചുമൊക്കെ ഒരിക്കൽ ശ്രീനിവാസൻ പറഞ്ഞിരുന്നു. ആ വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ ഒരിക്കൽ ഇക്കാര്യം പറഞ്ഞത്.
'ഒന്നര വയസ്സിൽ വിനീത് പാട്ട് പാടുന്നതായി ഞാൻ കണ്ടു. വളരെ ചെറുപ്പത്തിൽ. ടിവി ചാനലിൽ ഒക്കെ വരുന്ന പാട്ടുകൾ അതേ ടോണിലൊക്കെ പാടുകയാണ്. അത് എനിക്കൊരു അതിശയമായിരുന്നു. അങ്ങനെ ചെറുപ്പത്തിൽ തന്നെ അവനെ പാട്ട് പഠിപ്പിക്കണമെന്ന് ഞാൻ തീരുമാനിച്ചു. അതിനു വേണ്ട സംവിധാനമൊക്കെ ഞാൻ ചെയ്തു,'

'പഠിക്കാൻ തുടങ്ങിയപ്പോൾ എന്റെ ഭാര്യ പലയിടങ്ങളിലും ഇവനെ പഠിക്കാൻ കൊണ്ടുപോകാൻ തുടങ്ങി. സ്‌കൂളിലൊക്കെ ഇവന് പ്രൈസ് കിട്ടുമായിരുന്നു. അങ്ങനെ സ്‌കൂൾ യുവജനോത്സവത്തിൽ മാപ്പിളപ്പാട്ടിന് ഇവന് ഫസ്റ്റ് പ്രൈസ് കിട്ടി. അതിന് ശേഷം കൂടുതൽ ആളുകൾ ഇവനെ പാട്ട് പാടാൻ വിളിച്ചു കൊണ്ടുപോകാൻ തുടങ്ങി. പഠിത്തത്തിലെ ശ്രദ്ധ പോകുമോ എന്ന പേടി എനിക്ക് തുടങ്ങി,'
'അവൻ ഇങ്ങനെ പാട്ട് പാടി നടക്കേണ്ട പ്രായമായിട്ടില്ല. അങ്ങനെ ഇവനെ നാട്ടിൽ നിന്ന് കടത്താനുള്ള ആലോചന തുടങ്ങി. ഞാൻ അവനോട് പറഞ്ഞു, നീ ഇവിടെ പഠിച്ചാൽ എല്ലാവരും പഴയ ആളുകൾ തന്നെയാവും. പുറത്തു എവിടെയെങ്കിലും പോയാൽ പുതിയ സുഹൃത്തുക്കളെ ലഭിക്കും. പുതിയ അന്തരീക്ഷം മനസിലാവും എന്നൊക്കെ,'

'നീ ചെന്നൈയിൽ പഠിച്ചോളൂ എന്ന് പറഞ്ഞിട്ട് അവൻ എന്ത് ചെയ്തിട്ടും സമ്മതിക്കുന്നില്ല. കാരണം ഇവനെ അറിയുന്നവരും അംഗീകരിക്കുന്നവരും ഇവിടെയാണ്. അങ്ങനെ പറഞ്ഞ് പറഞ്ഞ് ഏതോ ഒരു ദുർബല നിമിഷത്തിൽ ഇവൻ സമ്മതിച്ചു. അങ്ങനെ പത്ത് കഴിഞ്ഞപ്പോൾ ഇവനെ ചെന്നൈയിൽ കൊണ്ടുപോയി,'
'അവിടെ ചെന്ന് അവൻ അമ്മയെ വിളിച്ച് ഓരോ പരാതികൾ പറയാൻ തുടങ്ങി. പരാതി കാരണം ഞാനും അമ്മയും കൂടി അങ്ങോട്ട് പോയി. അവിടെ തന്നെ നിർത്താൻ കുറെ ഡയലോഗ് ഒക്കെ പഠിച്ചുകൊണ്ടണ് പോകുന്നത്.

'അവനെ കണ്ടപ്പോൾ ക്ഷീണിച്ച് ഇരിക്കുന്നത് കണ്ട് എനിക്ക് വിഷമമായി. ഞാൻ അവനോട് പറഞ്ഞു, 'ജീവിതം ഒരു യുദ്ധമാണ്. യുദ്ധം ചെയ്താലേ എന്തെങ്കിലും ഒക്കെ അവൻ പറ്റൂ. നീ യുദ്ധം തുടങ്ങുന്നതിന് മുന്നേ പരാജയപ്പെട്ടാൽ പാടാണ്', എന്ന്, യുദ്ധം കാണുന്നവർക്ക് അത് പറയാമെന്നാണ് അവൻ പറഞ്ഞത്,' ശ്രീനിവാസൻ പറഞ്ഞു.
വിനീത് പിന്നണി ഗായകൻ ആയതിനെ കുറിച്ചും ശ്രീനിവാസൻ പറയുന്നുണ്ട്. 'ഇവൻ പാടുമെന്ന് അറിയുന്ന ആളായിരുന്നു പ്രിയദർശൻ .പ്രിയൻ ഒരിക്കൽ എന്നോട് പറഞ്ഞു വിനീതിനോട് സ്റ്റുഡിയോയിലേക്ക് വരാൻ പറ. ഒന്ന് റെക്കോർഡ് ചെയ്ത് വെക്കാമെന്ന്. അവനോട് പറഞ്ഞു. പക്ഷെ അവൻ പോയില്ല. പിന്നീട് പ്രിയൻ ഇത് പറഞ്ഞപ്പോൾ ഞാൻ അവനോട് ചോദിച്ചു. മറന്ന് പോയെന്ന് പറഞ്ഞ് അവൻ പിന്നീട് പോയി, റെക്കോർഡ് ചെയ്തു,'

'അതൊക്കെ കഴിഞ്ഞ് കിളിച്ചുണ്ടൻ മാമ്പഴം ചെയ്യുന്ന സമയത്ത് പ്രിയൻ വിദ്യാസാഗറിന് ഇത് കേൾപ്പിച്ചു കൊടുക്കുകയായിരുന്നു. എനിക്കോ ശ്രീനിവാസനോ ഇവൻ പാടണമെന്ന് നിർബന്ധമില്ലെന്നും പറഞ്ഞു. അദ്ദേഹത്തിന് ഈ ശബ്ദം ചേരുമെന്ന് തോന്നുന്നുണ്ടെങ്കിൽ വിളിക്കാം എന്നാണ് പറഞ്ഞത്,'
'ഉദയനാണ് താരത്തിൽ ഒരു പാട്ട് വിനീതിനെ കൊണ്ട് പഠിക്കാമെന്ന് പറഞ്ഞപ്പോൾ ഞാൻ വേണ്ട എന്നാണ് പറഞ്ഞത്. ഞാൻ അവനോട് വാക്ക് പറഞ്ഞ് പോയെന്ന് റോഷൻ പറഞ്ഞു. അതൊരു അഭിമാന പ്രശ്‌നമായി. അവന്റെ അച്ഛനായത് കൊണ്ട് അവന്റെ ശത്രു ആവാൻ പാടില്ലല്ലോ എന്ന് കരുതി എങ്കിൽ പിന്നെ ആയിക്കോട്ടെ എന്ന് പറഞ്ഞ് സമ്മതിക്കുകയായിരുന്നു' എന്നും ശ്രീനിവാസൻ പറഞ്ഞു.


Click it and Unblock the Notifications