വീട്ടില്‍ എന്നും വഴക്കും ബഹളവും! എല്ലാമുണ്ടായിട്ടും സന്തോഷമില്ലായിരുന്നു; കുടുംബത്തെക്കുറിച്ച് ശ്രീവിദ്യ
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ശ്രീവിദ്യ. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് ശ്രീവിദ്യ. സൗന്ദര്യത്തിലും അഭിനയത്തിലും ശ്രീവിദ്യയ്‌ക്കൊരു പകരക്കാരിയെ കണ്ടെത്താനാകില്ല. ഒരിക്കല്‍ തന്റെ ബാല്യകാലത്തെക്കുറിച്ചും അമ്മയെക്കുറിച്ചുമൊക്കെ ശ്രീവിദ്യ മനസ് തുറന്നിരുന്നു.
ജെബി ജങ്ഷനില്‍ വച്ചായിരുന്നു ശ്രീവിദ്യ മനസ് തുറന്നത്. ചെറുപ്പകാലത്ത് വീട്ടില്‍ എന്നും പ്രശ്‌നങ്ങളായിരുന്നുവെന്നാണ് ശ്രീവിദ്യ പറയുന്നത്. തന്റെ അമ്മ ചെറിയ പ്രായത്തില്‍ തന്നെ കുടുംബം നോക്കാന്‍ ആരംഭിച്ചിരുന്നുവെന്നും തങ്ങള്‍ക്കൊപ്പം സമയം ചെലിവിട്ടിരുന്നില്ലെന്നുമാണ് ശ്രീവിദ്യ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

എനിക്ക് പത്ത് വയസുള്ളപ്പോള്‍ അപ്പൂപ്പന്‍ മരിച്ചു പോയി. അതോടെ എന്റെ ജീവിതത്തിന്റെ ഒരു ഭാഗം അങ്ങനെ തന്നെ നഷ്ടപ്പെട്ടു. എനിക്കത് താങ്ങാനായില്ല. പിന്നെ ജീവിതത്തില്‍ ഒരു ബ്ലാങ്ക്‌നെസ് ആയിരുന്നു. പിന്നീടായിരുന്നു എന്റെ അരങ്ങേറ്റം. ശരിക്കും പഠിച്ച് പെര്‍ഫെക്ട് ആയിട്ട് കയറിയാല്‍ മതി, എല്ലാ വിദ്വാന്മാരും വരുന്നതാണ്, ഞാന്‍ പാടുന്നതാണ് എന്നൊക്കെ അമ്മ പറഞ്ഞിരുന്നു. അവസാനത്തെ ആറ് മാസം ഞാന്‍ സ്‌കൂളില്‍ പോയില്ല. രാവിലെ ആറര മുതല്‍ പ്രാക്ടീസാണ്. എട്ടും ഒമ്പതും മണിക്കൂറാണ് പ്രാക്ടീസ്. പതിനൊന്നാം വയസില്‍ സ്റ്റേജില്‍ കയറുമ്പോള്‍ അത്ര പെര്‍ഫെക്ടായിരുന്നുവെന്നാണ് ശ്രീവിദ്യ പറഞ്ഞത്.
അരങ്ങേറ്റം വന്‍ ഹിറ്റായിരുന്നു. എല്ലാ വിദ്വാന്മാരും വന്നിരുന്നു. അവര്‍ക്കൊക്കെ തൃപ്തിയായിരുന്നു. ചെറിയ പ്രായത്തില്‍ അത്ര ടഫ് ആയ നൃത്തമായിരുന്നു ചെയ്തത്. പിന്നാലെ എന്നെ തേടി 20-25 പരിപാടികളുമെത്തി. കല്‍ക്കട്ടയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ബോംബെയില്‍ നിന്നെല്ലാം പരിപാടി വന്നു. എന്നെ നര്‍ത്തകി ആക്കണമെന്നായിരുന്നു അമ്മയുടേയും അമ്മൂമ്മയുടേയും ആഗ്രഹം. അമ്മൂമ്മ മരിക്കുമ്പോള്‍ എനിക്ക് ഒന്നര വയസേയുള്ളൂവെന്നും അവർ പറയുന്നു.
അമ്മൂമ്മ മരിച്ചതോടെ അമ്മയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. അച്ഛനും മുത്തച്ഛനും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല. കൂറേക്കൂടി കഴിഞ്ഞ് സ്‌കൂള്‍ വിട്ട് വരുമ്പോള്‍ എന്നും വഴക്കായിരുന്നു. അങ്ങോട്ട് തിരിയണോ ഇങ്ങോട്ട് തിരിയണോ എന്നറിയാത്ത അവസ്ഥ. അമ്മ ചെറുപ്പമായിരിക്കെ, അപ്പൂപ്പന്‍ ഉണ്ടായിരുന്നത് വരെ അദ്ദേഹത്തിന് ഏറ്റവും മികച്ചതു തന്നെ നല്‍കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും താരം ഓർക്കുന്നുണ്ട്.
11 വയസ് മുതല്‍ കുടുംബത്തിനായി ജോലി ചെയ്തത് അമ്മയായിരുന്നു. അച്ഛന്‍, അമ്മ, അച്ഛന്റെ ആദ്യത്തെ ഭാര്യയുടെ മകള്‍, അവര്‍ക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നു. പിന്നെ അമ്മൂമ്മയുടെ സഹോദരിമാര്‍, അവരുടെ കുട്ടികള്‍, കൂട്ടുകുടുംബമായിട്ടാണ് താമസിക്കുന്നത്. അവരെയെല്ലാം അമ്മ തന്റെ ചിറകിന് കീഴിലാക്കി. അവരെയെല്ലാം പഠിപ്പിക്കുകയും കല്യാണം കഴിപ്പിക്കുകയുമൊക്കെ ചെയ്തു. ഒരു സ്ത്രീയാണ് ഇതൊക്കെ ചെയ്യുന്നതെന്നും ശ്രീവിദ്യ പറയുന്നു.

അമ്മ അതിസുന്ദരിയായിരുന്നു. 24-ാം വയസില്‍ തന്റെ കരിയറിന്റെ പീക്കിലായിരുന്നു. അന്ന് ഒരു പാട്ട ്പാടുന്നതിന് അയ്യായിരം രൂപയായിരുന്നു. അത് ഇന്ന് രണ്ടോ മൂന്നോ ലക്ഷം പോലെയാണ്. അതുകൊണ്ട് തന്നെ പുരുഷന്റെ മനോഭാവമായിരുന്നു അമ്മയ്ക്ക്. സ്ത്രീ എങ്ങനെ ചിന്തിക്കാമോ അങ്ങനെയായിരുന്നില്ല അമ്മ ചിന്തിച്ചിരുന്നത്. നല്ല ആര്‍ട്ടിസ്റ്റുകള്‍ കല്യാണം കഴിക്കാന്‍ പാടില്ല. എന്റെ അനുഭവത്തില്‍ പറയുകയാണ്.
കുടുംബത്തിലെ അന്തരീക്ഷം എന്നെ ബാധിച്ചിട്ടുണ്ട്. പക്ഷെ വേട്ടയാടാന്‍ ഞാന്‍ അനുവദിച്ചിട്ടില്ല. എന്റെ ചേട്ടന്‍ അനുവദിച്ചു. അതുകൊണ്ട് പുള്ളിയ്ക്ക് കാര്യമായി തകരാറുണ്ടായി. എപ്പോഴും മൂഡിയാണ്. കലാപരമായി ഒന്നിലും ഇടപെട്ടില്ല. ബാങ്ക് ഉദ്യോഗവുമൊക്കെയായി വേറെ ട്രാക്കില്‍ പോയി. എന്തൊക്കെ തിരക്കുണ്ടെന്ന് പറഞ്ഞാലും നമ്മള്‍ ജന്മം നല്‍കി എന്നൊരു കാരണം കൊണ്ട് തന്നെ മക്കള്‍ നമ്മളുടെ ബാധ്യതയാണ്. അവര്‍ക്കൊപ്പം സമയം ചെലവിട്ടേ മതിയാകൂവെന്നാണ് ശ്രീവിദ്യയുടെ കാഴ്ചപ്പാട്.
ഞാന്‍ എന്താണ് പഠിക്കുന്നതെന്നോ പഠിച്ചുവോ എന്നൊന്നും അറിയില്ല. എപ്പോഴും പട്ടു പാവാടയും വൈരക്കമ്മലുമൊക്കെ കൊണ്ടു തരും. ആഢംബരകാറിലായിരിക്കും സഞ്ചരിക്കുക. പക്ഷെ ഒന്നുമില്ല. ഞാന്‍ സന്തുഷ്ടയായിരുന്നില്ല. ഒന്നും ആസ്വദിക്കാനായില്ല. 12 വയസൊക്കെയായപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന പ്രായം കുറഞ്ഞ നര്‍ത്തകിയായി ഞാന്‍ മാറിയിരുന്നു. 14-ാം വയസില്‍ സിനിമയില്‍ അഭിനയിച്ചുവെന്നും അവർ പറയുന്നു.


Click it and Unblock the Notifications