കെ.പി.എ.സി ലളിത സെറ്റിൽ എത്താതെ പുറപ്പെടില്ലെന്ന് തിലകൻ; സ്‌ഫടികം ലൊക്കേഷനിൽ വാശി തീർത്തപ്പോൾ
മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്ന പേരുകളാണ് തിലകനും, കെ.പി.എ.സി ലളിതയും. തങ്ങളുടെ പ്രകടനങ്ങൾ കൊണ്ട് എന്നും ഞെട്ടിച്ചിട്ടുള്ള ഇരുവരും, ഒന്നിച്ചു വെള്ളിത്തിരയിലെത്തിയപ്പോൾ പ്രേക്ഷകർ കണ്ടത് ഒരിക്കലും പകരം വയ്ക്കാനില്ലാത്ത അഭിനയ മുഹൂർത്തങ്ങളാണ്. എന്നാൽ പല ഹിറ്റ് ചിത്രങ്ങളിലും ഒന്നിച്ച് അഭിനയിക്കുമ്പോൾ, വ്യക്തി ജീവിതത്തിൽ പരസ്പരം സംസാരിക്കുക പോലും ചെയ്യാത്ത അത്രയും അകൽച്ചയിലായിരുന്നു തിലകനും, കെ.പി.എ.സി ലളിതയും എന്നതാണ് രസകരമായ കാര്യം.
അങ്ങിനെയിരിക്കെ, വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തിയത് മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് ചിത്രം സ്‌ഫടികത്തിന് വേണ്ടിയാണ്. അതിൽ, നായകൻ മോഹൻലാലിന്റെ മാതാപിതാക്കളായിട്ടാണ് തിലകനും, കെ.പി.എ.സി ലളിതയും വേഷമിട്ടത്. എന്നാൽ, നടിയോടൊപ്പം അഭിനയിക്കാൻ വിചിത്രമായ ഒരു കണ്ടീഷൻ മുന്നോട്ട് വച്ച സീനിയർ നടൻ, സ്‌ഫടികം ലൊക്കേഷനിൽ വച്ച് തന്റെ വാശി തീർത്തു.
പിണക്കത്തിനിടയിൽ തിലകനും ലളിതയും ഒന്നിച്ച സ്‌ഫടികം
പ്രശസ്ത താരങ്ങളായ കെ.പി.എ.സി ലളിതയും തിലകൻനും വർഷങ്ങളോളം കടുത്ത പിണക്കത്തിലായിരുന്നു. എവിടെയെങ്കിലും വച്ച് തമ്മിൽ കാണുമ്പോൾ പോലും പരസ്പരം സംസാരിക്കാതെ മാറി പോവുന്നതായിരുന്നു ഇരുവരുടെയും പതിവ്. എന്നാൽ, മോഹൻലാൽ നായകനായി ഭദ്രൻ സംവിധാനം ചെയ്ത സ്‌ഫടികം എന്ന ചിത്രത്തിലെ ചാക്കോ മാഷും, ഭാര്യ മേരിയും ആവാൻ തിലകനും ലളിതയും തന്നെ വേണമെന്ന നിർമാതാക്കളുടെ വാശിക്ക് മുന്നിൽ ഇരുവരും വഴങ്ങി.

കാവ്യയെ ഇഷ്ടമാണെന്ന് ദിലീപ് പറഞ്ഞത് ഈ നടിയോട് മാത്രം; പക്ഷെ വിവാഹം മനസ്സിലുണ്ടെന്ന് കരുതിയില്ല
പിന്നീടൊരിക്കൽ, അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിൽ, സ്‌ഫടികം ലൊക്കേഷനിൽ വച്ച് തന്നോട് വാശി തീർത്ത തിലകനെ കുറിച്ച്, നടന്റെ സാന്നിധ്യത്തിൽ തന്നെ കെ.പി.എ.സി ലളിത മനസ്സ് തുറന്നു. ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തിലകൻ ചേട്ടന്റെ ഭാര്യയുടെ വേഷമാണ് തനിക്ക് എന്നറിഞ്ഞപ്പോൾ, ആദ്യം ഒന്ന് ഞെട്ടിയെന്നും, മടിച്ചുവെന്നും, പ്രശസ്ത നടി വെളിപ്പെടുത്തി. പക്ഷെ, തിലകൻ ചേട്ടന് സമ്മതമാണെങ്കിൽ, ഒന്നിച്ചു അഭിനയിക്കാൻ തനിക്ക് വിരോധമില്ലെന്ന് താൻ നിർമാതാവ് ഗാന്ധിമതി ബാലനോട് പറയുകയും ചെയ്തു എന്ന് ലളിത വെളിപ്പെടുത്തി.
"അത് കഴിഞ്ഞു ലൊക്കേഷനിൽ ചെന്നു. അന്ന് രാധാകൃഷ്ണൻ എന്നൊരു പയ്യനുണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവിന് ഒപ്പം. തലേന്ന് ഞാൻ അവിടെ എത്തി, അപ്പോൾ രാധാകൃഷ്ണൻ പറഞ്ഞു, ചേച്ചി നാല് മണിക്ക് റെഡിയായി നിൽക്കണം എന്ന്. എന്തിനാ അത്രയും നേരത്തെ എത്തുന്നത് എന്ന് ചോദിച്ചപ്പോൾ, "തിലകൻ ചേട്ടൻ പറഞ്ഞു, കെ.പി.എ.സി ലളിത വന്നാലേ ലൊക്കേഷനിൽ വരികയുള്ളു എന്ന്" എന്നാണ് അയാൾ പറഞ്ഞത്. അപ്പോൾ എന്റെ വിചാരം ഇദ്ദേഹം റൂമിൽ എത്തിക്കാനും, ഞാൻ എത്തിയാൽ ലൊക്കേഷനിൽ വരുമായിരിക്കും, എന്നാണ്," കെ.പി.എ.സി ലളിത ഓർത്തെടുത്തു.

"അന്ന് ഞാൻ പറഞ്ഞു, നേരത്തെ വരാൻ കുഴപ്പമില്ല, ഇനി ഞാൻ വരാത്തത് കൊണ്ട് അദ്ദേഹം എത്താതിരിക്കണ്ട, എന്ന്. കൃത്യം 5 മണിക്ക് എന്നെ ലൊക്കേഷനിൽ കൊണ്ട് പോയി ഇരുത്തി. അപ്പോൾ ഞാൻ രാധാകൃഷ്ണനോട്, തിലകൻ ചേട്ടൻ ഇപ്പോൾ വരുമോ, എന്ന് ചോദിച്ചു. അപ്പോഴാണ്, അവൻ പറഞ്ഞത്, "ചേച്ചി ഇവിടെ വന്ന് ഇരുന്നിട്ട് വേണം തിരുവനന്തപുരത്തേക്ക് വിളിക്കാൻ," എന്ന്," സീനിയർ നടി വെളിപ്പെടുത്തി. അപ്പോഴാണ്, ലളിത ലൊക്കേഷനിൽ എത്തിയാൽ താൻ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് ഇറങ്ങു എന്ന വാശിയിലാണ് തിലകൻ എന്ന് നടി അറിഞ്ഞത്. വർഷങ്ങളുടെ പിണക്കം കൊണ്ടുണ്ടായ വാശി തീർക്കാനായിരുന്നു സീനിയർ നടൻ വിചിത്രമായ ഈ ആവശ്യം ഉന്നയിച്ചത്. പിന്നീട്, സ്‌ഫടികം ഷൂട്ടിങ്ങിനിടയിൽ ഇരുവരും ഒരിക്കൽ പോലും തമ്മിൽ സംസാരിച്ചിരുന്നില്ല. അനിയത്തി പ്രാവിന്റെ ലൊക്കേഷനിൽ വച്ച്, നടി ശ്രീവിദ്യയാണ് ഇരുവരുടെയും പിണക്കം മാറ്റാൻ മുൻകൈയെടുത്തത്.


Click it and Unblock the Notifications











