മുകേഷിനെ വെറുപ്പിച്ച് എന്റെ കഞ്ഞിയിൽ പാറ്റയിടണോ; നായകനാക്കിയപ്പോൾ സിദ്ദിഖിന്റെ ചോദ്യം; തുളസിദാസ് പറഞ്ഞത്
തൊണ്ണൂറുകളിൽ മലയാള സിനിമയ്ക്ക് ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് തുളസിദാസ്. ഇന്നും പ്രേക്ഷകര്‍ ഓർത്തിരിക്കുന്ന, എത്ര കണ്ടാലും മടി വരാത്ത തമാശ ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നീ സൂപ്പർ താരങ്ങളെയും മുകേഷിനെയും സിദ്ദിഖിനെയും പോലുള്ള അക്കാലത്തെ ചെറിയ താരങ്ങളെ വെച്ചും അദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ട്.
1988ൽ ഒന്നിന് പുറകെ മറ്റൊന്ന് എന്ന സിനിമയിലൂടെയാണ് തുളസിദാസ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം നടത്തുന്നത്. എന്നാൽ സംവിധായകൻ എന്ന നിലയിൽ തുളസിദാസ് കയ്യടി നേടുന്നത് 1990ൽ പുറത്തിറങ്ങിയ കൗതുക വാർത്തകൾ എന്ന ചിത്രത്തിലൂടെയാണ്. മുകേഷും സിദ്ദിഖും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം സൂപ്പർ ഹിറ്റായി മാറി. അതിനു ശേഷം മിമിക്സ് പരേഡ് എന്ന ചിത്രത്തിലൂടെയാണ് തുളസിദാസ് മറ്റൊരു ഹിറ്റ് സ്വന്തമാക്കുന്നത്.

സിദ്ദിഖാണ് ചിത്രത്തിൽ നായകവേഷത്തിൽ എത്തിയത്. ജഗദീഷ്, സുചിത്ര, സുനിത എന്നിവരായിരുന്നു മറ്റു പ്രധാന വേഷങ്ങളിൽ. ചിത്രം നൂറ് ദിവസം ഓടുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. യഥാർത്ഥത്തിൽ തുളസിദാസ് മുകേഷിനെ നായകനാക്കി ചെയ്യാനിരുന്ന സിനിമയായിരുന്നു മിമിക്സ് പരേഡ്. എന്നാൽ നടനുമായുണ്ടായ തർക്കത്തെ തുടർന്ന് സിദ്ദിഖിനെ നായകനാക്കുകയായിരുന്നു. ഒരിക്കൽ ഈ സംഭവത്തെ കുറിച്ച് തുളസിദാസ് പറഞ്ഞിരുന്നു.
മുകേഷിന് പകരം തന്നെ നായകനാകുന്നു എന്ന് പറഞ്ഞപ്പോൾ സിദ്ദിഖ് പ്രതികരിച്ചതിനെ കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. ആ വാക്കുകൾ ഇപ്പോൾ വീണ്ടും വൈറലായി മാറുകയാണ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്.
'സിദ്ദിഖ് അന്ന് വളരെ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്. എന്റെ കൗതുകവർത്തയിൽ പോലും വിഗ്ഗ് വയ്ക്കാതെയുള്ള ഒരു വേഷമാണ് സിദ്ദിഖ് ചെയ്തത്. പക്ഷെ അദ്ദേഹം നല്ലൊരു ആർട്ടിസ്റ്റാണെന്ന് ആ സിനിമയിലൂടെ തന്നെ എനിക്ക് മനസിലായി. അതുകൊണ്ട് ഞാൻ സിദ്ദിഖിനെ വിളിച്ചു. സിദ്ദിഖ് വന്നു. ഇങ്ങനെയൊരു പ്രശ്നമുണ്ട്. ഞാനും മുകേഷും തമ്മിൽ ഉടക്കി. മുകേഷിനെ ഞാൻ ഈ സിനിമയിൽ ഇടുന്നില്ല. പകരം ആ റോൾ സിദ്ദിഖ് ചെയ്യണമെന്ന് പറഞ്ഞു',
'അയ്യോ, മുകേഷിനോട് പെട്ടെന്നുള്ള വാശിയിൽ അങ്ങനെ വേണ്ട. നമ്മുടെ കഞ്ഞിയിൽ പാറ്റയിടണോ എന്നൊക്കെ എന്നോട് ചോദിച്ചു. നിങ്ങൾക്ക് പേടിയുണ്ടോ, ഈ സിനിമ തോൽക്കുമെന്നാണോ എന്നൊക്കെ ഞാൻ ചോദിച്ചു. അത് വേണ്ട എന്നൊക്കെ ആയിരുന്നു സിദ്ദിഖിന്റെ മറുപടി. ഞാൻ മുകേഷുമായി സംസാരിച്ച് കോമ്പ്രമൈസ് ചെയ്യാമെന്നും സിദ്ദിഖ് പറഞ്ഞു. അതിന്റെ ആവശ്യമില്ല, നമ്മൾ ഈ സിനിമ ഇപ്പോൾ ഇങ്ങനെ ചെയ്യുന്നു. പ്രൊഡ്യൂസറോടും ഡിസ്ട്രിബ്യുട്ടറോടൊക്കെ സംസാരിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. അങ്ങനെ അത് ചെയ്യുകയായിരുന്നു', തുളസിദാസ് പറഞ്ഞു.

നേരത്തെ മുകേഷുമായി പിണങ്ങാനുള്ള കാരണം തുളസിദാസ് വെളിപ്പെടുത്തിയിരുന്നു. സിനിമയെ കുറിച്ച് സംസാരിക്കാൻ ചെന്നപ്പോൾ പഴയ പ്രതിഫലമല്ല എന്ന് മുകേഷ് പറഞ്ഞു. കഥ പറഞ്ഞ ശേഷം അഡ്വാന്‍സ് വാങ്ങിക്കാം, പക്ഷേ ഈ സമയത്ത് സിദ്ധിഖ് ലാലിന്റെ സിനിമ തുടങ്ങുമെന്ന് പറഞ്ഞിട്ടുണ്ട് അത് തുടങ്ങിയാല്‍ ചിലപ്പോൾ താൻ പോകുമെന്നും പിന്നെ സത്യന്‍ അന്തിക്കാടിന്റെയും സിനിമ പറഞ്ഞിട്ടുണ്ടെന്നുമാണ് മുകേഷ് പറഞ്ഞത്.
കൗതുക വാര്‍ത്തകൾ ഹിറ്റായതിനു ശേഷമുളള പ്രതികരണമായിരുന്നു ഇത്. എനിക്കത് സഹിച്ചില്ല. അതൊരു എത്തിക്സിന് നിരക്കാത്ത സംഭാഷണമായിരുന്നു. എന്റെ നിര്‍മാതാവിന്റെ കയ്യില്‍ നിന്ന് പൈസ വാങ്ങിയിട്ട് മറ്റൊരു സിനിമയ്ക്ക് വിളിച്ചാല്‍ പോകുമെന്ന് പറഞ്ഞത് തെറ്റല്ലേ. മുകേഷ് അഭിനയിക്കേണ്ട എന്ന് പറഞ്ഞ് ഞാന്‍ റൂമിൽ നിന്ന് ഇറങ്ങിപ്പോന്നു. 40000 രൂപയാണ് മുകേഷ് കൗതുകവാർത്തകൾക്കു വേണ്ടി വാങ്ങിയത്. ചിലപ്പോൾ 50000 രൂപ വേണമെന്നു പറഞ്ഞാകും മുകേഷ് ഇങ്ങനെയൊക്കെ പറഞ്ഞത്, അല്ലെങ്കിൽ മിമിക്രി താരങ്ങളുടെ പടം ആയതിനാൽ ഒഴിവാക്കിയതുമാകും എന്നാണ് തുളസിദാസ് പറഞ്ഞത്.


Click it and Unblock the Notifications











