എനിക്ക് കാഴ്ച കിട്ടിയെന്ന് പറഞ്ഞ് എന്ത് പരിപാടിയാണ് എല്ലാവരും കാണിച്ചത്; പരീക്ഷിക്കുകയാണ്: വൈക്കം വിജയലക്ഷ്മി
വ്യത്യസ്ത ആലാപന ശൈലികൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ വൈക്കം വിജയലക്ഷ്മി മലയാളത്തിൽ നിരവധി ഹിറ്റ് ഗാനങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. വിജി എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന വിജയലക്ഷ്മി ഇതിനകം മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാമായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ബാഹുബലി അടക്കമുള്ള സൂപ്പർഹിറ്റ് സിനിമകളിലും വിജയലക്ഷ്‌മി പാടിയിരുന്നു.
മെലഡി ഗാനങ്ങളും അടിച്ചുപൊളി പാട്ടുകളുമെല്ലാം തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് വൈക്കം വിജയലക്ഷ്മി ഇതിനകം തെളിയിച്ചിട്ടുണ്ട്. സംഗീതത്തതിന് പുറമെ അനുകരണകലയിലും മിടുക്കിയാണ് മലയാളികളുടെ പ്രിയ ഗായിക. തനിക്കുള്ള പരിമിതികൾ എല്ലാം മറികടന്നാണ് വിജയലക്ഷ്മി സംഗീത ലോകത്ത് തിളങ്ങി നിൽക്കുന്നത്. സംഗീതമാണ് തന്റെ ജീവിതമെന്ന് വിജയലക്ഷ്മി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.

അടുത്തിടെ കാഴ്ച ലഭിക്കാൻ വേണ്ടി വിജയലക്ഷ്മി അമേരിക്കയിൽ ചികിത്സയിലാണെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. കാഴ്ച തിരിച്ചു കിട്ടി തുടങ്ങി റെറ്റിന മാറ്റണം എന്ന് വിജയലക്ഷ്മി ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് വാർത്തയായത്. എന്നാൽ അതിന് പിന്നാലെ തന്നോട് ആളുകൾക്കുള്ള പെരുമാറ്റത്തിൽ മാറ്റമുണ്ടായതായി വിജയലക്ഷ്മി പറഞ്ഞിരുന്നു. ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇത്. ഇപ്പോൾ ആ വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്. സംഗീത ലോകത്തേക്കുള്ള തന്റെ കടന്നുവരവിനെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചുമൊക്കെ വിജയലക്ഷ്മി സംസാരിക്കുന്നുണ്ട്.
വിജയദശമി നാളിൽ വൈക്കത്തായിരുന്നു ജനനം. അച്ഛന്റെ അമ്മയാണ് തനിക്ക് വിജയലക്ഷ്മി എന്ന പേര് നൽകിയത്. അച്ഛനും അമ്മയും അമ്മുമ്മയും ഒക്കെ പാടുമായിരുന്നു. ഒരു സംഗീത കുടുംബമാണ്. കാസറ്റുകൾ കേട്ടാണ് താൻ പാട്ട് പഠിക്കുന്നത്. പ്രധാനമായും കേട്ടിരുന്നത് ദാസേട്ടന്റെ കാസറ്റുകളാണ്. ആറാം വയസിൽ ദാസേട്ടന് ഗുരുദക്ഷിണ സമർപ്പിച്ച ശേഷം അരങ്ങേറ്റം നടത്തുകയായിരുന്നുവെന്ന് വിജയലക്ഷ്‍മി പറയുന്നു.
പ്രയത്നിച്ചു കൊണ്ടിരിക്കുക, നിനക്കുള്ള അവസരം തേടിവരുമെന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. ഇപ്പോൾ അച്ഛനും അമ്മയും പറഞ്ഞത് അർത്ഥവത്തായെന്നാണ് വിജയലക്ഷ്മി പറയുന്നത്. സിനിമയിലേക്കുള്ള തന്റെ കടന്നുവരവിനെ കുറിച്ച് വിജയലക്ഷ്മി പറയുന്നുണ്ട്. ആത്മീയ യാത്ര എന്നൊരു ചാനലിൽ താൻ പാടുന്നത് എം ജയചന്ദ്രൻ സാർ കേൾക്കാനിടയായി. അതിനിടെയിലാണ് കമൽ സാർ സെല്ലുലോയിഡിലേക്ക് ഒരു ഗായിക വേണമെന്ന് അറിയുന്നത്. അങ്ങനെ എം ജയചന്ദ്രൻ തന്റെ പേര് പറയുകയും അതൊരു വഴിത്തിരിവായി മാറുകയുമായിരുന്നു.
വിവാഹമായിരുന്നു ജീവിതത്തിലുണ്ടായ ഏറ്റവും വലിയ വെല്ലുവിളിയെന്നും അതിനു മുന്നേ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വിജയലക്ഷ്മി വ്യക്തമാക്കി. ഭർത്താവായിരുന്ന ആൾ തന്റെ കലയെ നിരുത്സാഹപ്പെടുത്തുകയും അച്ഛനെയും അമ്മയെയും തന്നിൽ നിന്ന് അകറ്റാനുമാണ് ശ്രമിച്ചിരുന്നതെന്നും മൊത്തത്തിൽ നെഗറ്റീവ് ആയിരുന്നുവെന്നും വിജയലക്ഷ്മി പറയുന്നു. കാഴ്ചയില്ലാത്തതിന്റെ വെല്ലുവിളി മറികടന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് അത് സംഗീതത്തിലൂടെയും പ്രാർത്ഥനയിലൂടെയുമാണെന്നായിരുന്നു മറുപടി.

ആളുകൾ വളയും മറ്റും വാങ്ങിയിട്ട് അമ്മയെ മാത്രം കാണിക്കുകയും തന്നെ കാണിക്കാതിരിക്കുകയും ചെയ്യുമ്പോൾ ദേഷ്യം വരാറുണ്ടെന്ന് വിജയലക്ഷ്മി പറഞ്ഞു. സാധനങ്ങൾ തൊട്ടാൽ മനസിലാകും, തന്നെ എന്തിനാണ് ഒഴിവാക്കുന്നതെന്ന് ചോദിക്കാറുണ്ട്. ട്രീറ്റ്‌മെന്റ് എടുത്ത ശേഷം വെളിച്ചം കൂടുതൽ കാണാൻ സാധിക്കുന്നുണ്ടെന്നും താരം പറയുന്നു. അതേസമയം തനിക്ക് കാഴ്ച കിട്ടിയെന്ന് പറഞ്ഞ് എല്ലാവരും എന്ത് പരിപാടിയാണ് കാണിച്ചതെന്ന് വൈക്കം വിജയലക്ഷ്മി ചോദിച്ചു. കാഴ്ചയുള്ളവരോട് പെരുമാറുന്ന പോലെയാണോ തന്നോട് പെരുമാറുന്നത് എന്ന് സംശയമുണ്ട്.
തൊട്ടിട്ട് ആരാണെന്ന് പറയാമോ എന്നൊക്കെ ചോദിക്കുന്നത് തനിക്ക് ഇഷ്ടമല്ല. പരീക്ഷിക്കുന്നത് പോലെയാണ് അത്. ഇഷ്ടമില്ലാത്തത് തുറന്നു പറയും. കാഴ്ച കിട്ടിയാൽ ദൈവത്തെയും അച്ഛനെയും അമ്മയെയും എല്ലാ ഗുരുക്കന്മാരെയും കാണണം എന്നാണ് ആഗ്രഹമെന്നും വിജയലക്ഷ്മി അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











