'ദുൽഖറിന്റെ മടിയിലായിരുന്നു അന്ന് പ്രണവ്, അവരെ കാണുമ്പോൾ എനിക്കിപ്പോഴും അത് ഓർമ്മവരും': വിനീത് ശ്രീനിവാസൻ
മലയാള സിനിമ പതിയെ സെക്കൻഡ് ജെനറേഷന്റെ കൈകളിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. മലയാളത്തിലെ മുൻനിര താരങ്ങളുടെയെല്ലാം മക്കൾ ഇന്ന് മലയാള സിനിമയുടെ ഓരോ മേഖലകളിലായി സജീവമാണ്. മമ്മൂട്ടി, മോഹൻലാൽ, ശ്രീനിവാസൻ. സുകുമാരൻ, സുരേഷ് ഗോപി എന്നിങ്ങനെ എല്ലാ സൂപ്പർ താരങ്ങളുടെയും മക്കൾ ഇന്ന് മലയാള സിനിമയുടെ മുൻനിരയിൽ തന്നെയുണ്ട്.
ഇവരിൽ തന്നെ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും. ഹിന്ദിയിൽ ഉൾപ്പെടെ സിനിമകളുമായി സജീവമായ ദുൽഖർ ഇതിനകം പാൻ ഇന്ത്യൻ താരമായി പേരെടുത്ത് കഴിഞ്ഞു. കുറുപ്പ് ഉൾപ്പെടെയുള്ള ചിത്രങ്ങൾ നിർമ്മിച്ച് നിർമ്മാണ രംഗത്തും ദുൽഖർ സജീവമാണ്.

അതേസമയം, ഇതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തനായി നിൽക്കുന്ന ആളാണ് പ്രണവ്. വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന പ്രണവ് അഭിനയത്തേക്കാൾ ഏറെ പ്രാധാന്യം നൽകുന്നത് യാത്രകൾക്കും മറ്റുമാണ്. 2002 ൽ ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയതാണെങ്കിലും ഇതുവരെ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിലെ പ്രണവ് അഭിനയിച്ചിട്ടുള്ളു. എങ്കിലും പ്രണവിന്റെ താരമൂല്യത്തിന് കുറവൊന്നുമില്ല.
മലയാളത്തിലെ യുവതാരങ്ങളിൽ പ്രധാനിയാണ് പ്രണവും. കഴിഞ്ഞ വർഷം ആദ്യം പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിലാണ് പ്രണവ് അവസാനമായി അഭിനയിച്ചത്. ഹൃദയത്തിന് ശേഷം യാത്രകളിൽ ആയിരുന്നു പ്രണവ്. പ്രണവിന്റെ അടുത്ത സിനിമയുടെ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

അതിനിടെ, പ്രണവിന്റെയും ദുൽഖറിന്റെയും സൗഹൃദത്തെക്കുറിച്ചുള്ള വിനീത് ശ്രീനിവാസന്റെ വാക്കുകളും ശ്രദ്ധനേടുകയാണ്. താരസംഘടനയായ അമ്മയുടെ ആദ്യത്തെ പരിപാടിയിൽ വെച്ച് പ്രണവിനെ ആദ്യമായി കണ്ടതിനെ കുറിച്ച് പറയുകയായിരുന്നു വിനീത്. അന്ന് ദുൽഖറിന്റെ മടിയിൽ ആയിരുന്നു പ്രണവെന്നും വിനീത് ഓർക്കുന്നു.
ഷോയിൽ ദുൽഖറിന്റെ മടിയിൽ ഇരുന്ന് മോഹൻലാലിന്റെ ഡാൻസ് ആസ്വദിക്കുകയായിരുന്നു പ്രണവെന്നും വിനീത് പറഞ്ഞു. ഇന്നും പ്രണവിനെയും ദുൽഖറിനെയും ഒരുമിച്ച് കാണുമ്പോൾ താൻ അത് ഓർക്കാറുണ്ടെന്നും വിനീത് പറയുന്നു. ക്ലബ് എഫ്എമ്മിന് നൽകിയ ഒരു അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.

'ഞാൻ ആദ്യമായിട്ട് പ്രണവിനെ കാണുന്നത് 1995 ലാണ്. അമ്മയുടെ പരിപാടിയിൽ വെച്ചാണ്. ഞാനിരിക്കുന്നതിന് കുറച്ച് മാറിയിട്ടാണ് പ്രണവ് ഇരുന്നിരുന്നത്. ദുൽഖറിന്റെ മടിയിലായിരുന്നു പ്രണവ്. കയ്യിൽ സോഫ്റ്റ് ഡ്രിങ്ക് ഒക്കെ പിടിച്ച് ഒരു ചെറിയ കുട്ടി ആയിരുന്നു അവൻ. ദുൽഖറും വളരെ ചെറുതായിരുന്നു,'
'അവിടെ വെച്ചാണ് ഞാൻ പ്രണവിനെ ഫസ്റ്റ് കാണുന്നത്. അമ്മയുടെ ഫസ്റ്റ് ഷോയ്ക്ക് ലാൽ അങ്കിൾ 'മാനം തെളിഞ്ഞ നിന്നാൽ' എന്ന പാട്ടിന് ഡാൻസ് ചെയ്യുകയായിരുന്നു. പരിപാടിക്ക് ഗസ്റ്റായിട്ട് എത്തിയത് കമൽ ഹാസനായിരുന്നു. അപ്പോൾ അവിടെ ലാൽ അങ്കിൾ നല്ല ഡാൻസൊക്കെ ചെയ്തിരുന്നു,'

'തേന്മാവിൻ കൊമ്പത്ത് സിനിമയിലെ കോസ്റ്റുമൊക്കെ ധരിച്ച് അദ്ദേഹം ഡാൻസ് ചെയ്യുന്നത് എനിക്ക് ഇന്നും ഓർമയുണ്ട്. ചെറിയ കുട്ടിയായ പ്രണവ് ഒരു ഫാന്റയുടെ ടിന്നൊക്കെ കുടിച്ച് അവന്റെ അച്ഛന്റെ ഡാൻസ് നോക്കി ഇരിക്കുകയായിരുന്നു. ഞാൻ ഇടയ്ക്ക് രണ്ടു പേരെയും കാണുമ്പോൾ അത് ഓർക്കാറുണ്ട്,' വിനീത് ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം, പ്രണവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ഹൃദയം നാളെ ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് വീണ്ടും തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. 2022 ജനുവരി 2 1നായിരുന്നു ചിത്രം എല്ലാ തിയേറ്ററുകളിലും എത്തിയത്. കോവിഡ് മൂന്നാം തരംഗത്തിന് ഇടയിൽ എത്തിയ ചിത്രമാണെങ്കിലും വലിയ വിജയമായി മാറിയിരുന്നു. തമിഴ്‌നാട്ടിലും ചിത്രം വലിയ വിജയമായി മാറിയിരുന്നു.


Click it and Unblock the Notifications