റാഗിങ്ങിൽ നിന്നും രക്ഷപ്പെടുത്തി, പിന്നെ ഒന്നിച്ചു പാടി! ശേഷം ജീവിതത്തിലേക്ക്; വിനീത് ശ്രീനിവാസന്റെ പ്രണയകഥ!
മലയാള സിനിമയിലെ ഹേറ്റേഴ്സില്ലാത്ത താരമാണ് വിനീത് ശ്രീനിവാസൻ. പാട്ടുകാരനായെത്തി നടനായും സംവിധായകനായും തിരക്കഥാകൃത്തയുമെല്ലാം മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു നടൻ. അച്ഛൻ ശ്രീനിവാസന്റെ സഹായമൊന്നും ഇല്ലാതെ തന്നെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളായി മാറാൻ വിനീതിന് സാധിച്ചു. അച്ഛനെ പോലെ തന്നെ കൈവച്ച എല്ലാ മേഖലകളിലും തിളങ്ങി.
സിനിമാ തിരക്കുകളിക്കിടയിലും കുടുംബത്തിനൊപ്പം ധാരാളം സമയം ചെലവഴിക്കാൻ ശ്രമിക്കുന്നയാളാണ് വിനീത്. ഷൂട്ടിങിനിടെ ചെറിയ ഇടവേള കിട്ടിയാൽ പോലും വിനീത് ഫൈറ്റ് പിടിച്ച് ചെന്നൈയിൽ ഭാര്യയുടെയും കുട്ടികളുടെയും അടുത്ത് എത്തുമെന്നാണ് പറയാറുള്ളത്. വിനീതിനെപോലെ തന്നെ ഭാര്യ ദിവ്യയും മക്കളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ദിവ്യയും ഗായികയാണ്. സാറാസ്, വിനീതിന്റെ ഹൃദയം തുടങ്ങിയ സിനിമകളിൽ ദിവ്യ പാടിയിട്ടുണ്ട്.

എട്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് ദിവ്യയും വിനീതും വിവാഹിതരാകുന്നത്. 2012 ഒക്ടോബറിൽ ആയിരുന്നു ഇവരുടെ വിവാഹം. രണ്ടു മക്കളാണ് ഇവർക്കുള്ളത്. വിഹാൻ, ഷനയ എന്നിങ്ങനെയാണ് മക്കളുടെ പേര്. വിവാഹശേഷവും പഴയ പ്രണയം അതുപോലെ തന്നെ നിലനിർത്തുന്നവരാണ് വിനീതും ദിവ്യയും. വിനീത് ദിവ്യയെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ആ പ്രണയം കാണാൻ സാധിക്കും. ഒരിക്കൽ ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ ദിവ്യയുമായി പ്രണയത്തിലതിനെ കുറിച്ച് വിനീത് സംസാരിച്ചിരുന്നു.
ചെന്നൈ കെ.സി.ജി കോളേജിൽ എഞ്ചിനീയറിങിന് പഠിക്കുമ്പോഴാണ് ദിവ്യയുമായി പ്രണയത്തിലാവുന്നതെന്നാണ് വിനീത് പറഞ്ഞത്. 'ദിവ്യ എന്റെ ജൂനിയറായിരുന്നു. അവൾ കംപ്യൂട്ടർ സയൻസും ഞാൻ മെക്കാനിക്കലുമായിരുന്നു. എന്റെ ക്ലാസിലുള്ള രണ്ട് കൂട്ടുകാർ അവളെ റാഗ് ചെയ്യുകയായിരുന്നു. അവളോട് മലയാളം പാട്ട് പാടാനായിരുന്നു അവർ പറഞ്ഞത്',
'തമിഴ് സ്റ്റുഡന്റ്സായിരുന്നു അവർ. പെട്ടന്നവൾക്ക് പാട്ടിന്റെ വരികളൊന്നും കിട്ടുന്നുണ്ടായിരുന്നില്ല. അപ്പോൾ എന്നെ വിളിച്ച് ഡേയ് മച്ചാ, ഒരു മലയാളം പാട്ട് സൊല്ലി കൊട് എന്ന് പറഞ്ഞ് അടുത്തേക്ക് വിട്ടു. ഞാൻ ദിവ്യയോട് സീനിയേഴ്സ് നിൽക്കുന്ന സമയത്ത് ഓഡിറ്റോറിയത്തിന്റെ ഭാഗത്തേക്കൊന്നും വരണ്ട. ക്ലാസിലേക്ക് പോയ്ക്കോ എന്ന് പറഞ്ഞ് വിട്ടു. അങ്ങനെയാണ് ഞങ്ങൾ ആദ്യമായി കാണുന്നത്',
'കോളേജിലെ മ്യൂസിക് ക്ലബിലും ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. കോളേജിൽ ഒന്നിച്ച് പാട്ടൊക്കെ പാടിയിരുന്നു. അങ്ങനെ അങ്ങനെ അങ്ങനെ... അത് കല്യാണം വരെ എത്തി', വിനീത് പറഞ്ഞു. ഇതിന് മുൻപും തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും, എന്നാൽ അതൊക്കെ ചീറ്റിപ്പോയെന്നും നടൻ പറയുന്നുണ്ട്.
അടുത്തിടെ മാർച്ച് 31ന്, ഇവരുടെ പ്രണയത്തിന്റെ പത്തൊമ്പതാം വാർഷിക ദിനത്തിൽ വിനീത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. ഞാനും ദിവ്യയും പ്രണയിക്കാന്‍ തുടങ്ങിയിച്ച് 19 വര്‍ഷം പൂര്‍ത്തിയാകുകയാണ് എന്ന് പറഞ്ഞുകൊണ്ടേയിരുന്നു വിനീതിന്റെ കുറിപ്പ്. 'ജീവിതത്തിലെ വലിയൊരു ഭാഗം ഓർമകളും ദിവ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൗമാരത്തില്‍ കണ്ടുമുട്ടിയ ഞങ്ങൾ അന്ന് മുതൽ ഒന്നിച്ചാണ്. എല്ലാ തരത്തിലും വ്യത്യസ്തരായ രണ്ടുപേർക്ക് എങ്ങനെയാണു ഇതുപോലെ ഒരുമിച്ച് സഞ്ചരിക്കാന്‍ കഴിയുക എന്നത് അതിശയകരമാണ്',

'ഞാന്‍ ശാന്ത പ്രകൃതനാണെങ്കില്‍ അവള്‍ അതിന് വിപരീതമാണ്. ദിവ്യ വെജിറ്റേറിയന്‍ ആണ്. എനിക്കാണെങ്കില്‍ നോണ്‍ വെജ് ഇല്ലാതെ ഒരു ദിവസം പോലും പറ്റില്ല. അവള്‍ അടുക്കും ചിട്ടയുമുള്ള ആളാണ്. പക്ഷേ ഞാന്‍ നേരെ തിരിച്ചാണ്. അവള്‍ ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപ്പെടുമ്പോള്‍ എന്റെ പ്ലേ ലിസ്റ്റിൽ മുഴുവൻ ഫീല്‍ഗുഡ് സിനിമകളാണ്',
'ചില രാത്രികളില്‍ ഞാന്‍ കണ്ണടച്ച് ഉറങ്ങുന്നതായി അഭിനയിക്കുമ്പോള്‍ അവള്‍ എന്റെ കാതില്‍ വന്ന് പറയും..'ടെന്‍ഷന്‍ അടിക്കാതെ, ഒന്നിനെ കുറിച്ചും ആലോചിക്കാതെ ഉറങ്ങാന്‍ ശ്രമിക്കൂ'. അപ്പോള്‍ ഞാന്‍ അവളോട് ചോദിക്കും.'ഞാന്‍ ഉറങ്ങുകയല്ലെന്ന് നിനക്ക് എങ്ങനെ മനസിലായി എന്ന്?'. അവള്‍ പറയും.'നിങ്ങള്‍ ശ്വസിക്കുന്ന രീതിയില്‍ നിന്ന്. നിങ്ങള്‍ ശരിക്കും ഉറങ്ങുകയാണെങ്കില്‍ ശ്വാസത്തിന്റെ താളം ഇതുപോലെയല്ലെന്ന്' ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും അവള്‍ ശ്രദ്ധിക്കുന്നു', എന്നാണ് വിനീത് കുറിച്ചത്.


Click it and Unblock the Notifications