മക്കള്‍ക്ക് 20 വയസ്സ് കഴിഞ്ഞു, ഇപ്പോൾ അവർക്കുള്ള വിവരം അന്ന് എനിക്കുണ്ടായിരുന്നില്ല; മാധു പറയുന്നു
യോദ്ധ എന്ന ഒരൊറ്റ സിനിമ മതി മലയാളികൾക്ക് മാധു എന്ന നടിയെ ഓർക്കാൻ. തൈപ്പറമ്പില്‍ അശോകന്റെ കാമുകി അശ്വതിയായി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നായികയാണ് മാധു. ഇതുകൂടാതെ റോജ, ജെന്റിൽമാൻ തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേമികളുടെയെല്ലാം ഹൃദയം കീഴടക്കാൻ മാധുവിന് സാധിച്ചിട്ടുണ്ട്. 90കളിൽ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി എല്ലാ ഭാഷകളിലും നായികയായി തിളങ്ങി നിന്ന മാധു ഇന്നും സിനിമകളിൽ സജീവമാണ്.
സ്വീറ്റ് കാരം കോഫീ എന്ന വെബ്‌സീരീസ് ആണ് മാധുവിന്റെതായി ഒടുവിൽ പുറത്തിറങ്ങിയത്. ഇതിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. അതിനിടെ ഒരു അഭിമുഖത്തിൽ തന്റെ സിനിമയിലെ തുടക്കകാലത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മാധു.

ഇരുപതാമത്തെ വയസിലാണ് അഭിനയത്തിലേക്ക് വരുന്നത്. ഇന്ന് തന്റെ മക്കൾക്ക് ഇരുപത് വയസ്സ് കഴിഞ്ഞു. എന്നാൽ ഇന്നവർക്കുള്ള വിവരം തനിക്ക് ഉണ്ടായിരുന്നില്ലെന്ന് മാധു പറയുന്നു. മമ്മൂട്ടി നായകനായ അഴകൻ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു മാധുവിന്റെ അരങ്ങേറ്റം. ആ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്.
'എന്റെ ഇരുപതുകളിലാണ് ഞാന്‍ അഭിനയിച്ചു തുടങ്ങുന്നത്. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ക്കുള്ള അത്രയും വിവരമോ വ്യക്തതയോ ഒന്നും എനിക്കന്ന് ഉണ്ടായിരുന്നില്ല. എന്റെ മക്കള്‍ക്ക് ഇപ്പോള്‍ 20 വയസ്സ് കഴിഞ്ഞു. അവര്‍ പലതും ചെയ്യുമ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്, ഇന്ന് അവർ കാര്യങ്ങൾ നോക്കിക്കാണുന്ന അത്ര വ്യക്തത ഈ പ്രായത്തില്‍ എനിക്ക് ഉണ്ടായിരുന്നില്ലല്ലോ എന്ന്. ഒരുകണക്കിന് അത് നന്നായെന്നും ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നാറുണ്ട്', മാധു പറയുന്നു.
കെ ബാലചന്ദ്രന്‍ സാറിന്റെ അഴകന്‍ എന്ന സിനിമയിലൂടെയാണ് തുടക്കം. അന്ന് അദ്ദേഹത്തെ കുറിച്ചുള്ള അറിവോ, മമ്മൂട്ടി സാറിനെ പോലെയുള്ള നടന്റെ കൂടെ അഭിനയിക്കുന്ന ടെന്‍ഷനോ ഒന്നും ഉണ്ടായിരുന്നില്ല. ആ അറിവില്ലായ്മ കാരണമാണ്. ഒരുപക്ഷെ അവരുടെ കഴിവിനെ കുറിച്ചും പ്രശസ്തിയെ കുറിച്ചുമുള്ള ബോധം ഉണ്ടായിരുന്നുവെങ്കില്‍ അത്രയും നന്നായി അഭിനയിക്കാന്‍ കഴിയുമായിരുന്നില്ല.
ഇന്ന് ഞാന്‍ അഭിനയിക്കുമ്പോള്‍ പലതും അറിഞ്ഞിട്ടും, അറിയാതിരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. പലതിനെ കുറിച്ചും വ്യക്തതയും ബോധവും ഉണ്ടാവുന്നത് ഗുണം ചെയ്യും. ആ നല്ല വശങ്ങള്‍ ഞാന്‍ ഉൾകൊള്ളുന്നു. സിനിമ ചെയ്യുമ്പോള്‍ അതിന് വേണ്ടി പ്രാക്ടീസ് ചെയ്യണം കഥാപാത്രത്തെ മനസ്സിലാക്കണമെന്നൊക്കെയുള്ള ബോധം ഇപ്പോഴുണ്ട്. അന്നത് ഉണ്ടായിരുന്നില്ല. ആ ബോധം ഉള്ളില്‍ വച്ചുകൊണ്ട്, മറ്റു തിരിച്ചറിവുകളെ കുറിച്ച് അറിയില്ലെന്ന് നടിക്കാനാണ് ശ്രമിക്കുന്നതെന്നും മാധു പറയുന്നു.
'കസിന്‍സിനൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ ആദ്യ ചിത്രത്തിനായുള്ള ഓഡിഷന് വേണ്ടി പോകുന്നത്. അന്നത് ഓഡിഷനാണെന്നൊന്നും അറിയില്ലായിരുന്നു. ബാലചന്ദ്രന്‍ സാറിന് നിന്നെ കാണണം എന്ന് പറഞ്ഞുവെന്ന് പറഞ്ഞ് അത്ത (ഹേമ മാലിനിയുടെ അമ്മ) വന്ന് വിളിച്ചു. കളിക്കുന്ന തിരക്കിലായിരുന്നു ഞാന്‍. ആ വിയര്‍പ്പാലെ വേഷം മാറിയാണ് പോകുന്നത്. പോകുന്ന വഴിക്ക് എന്റെ കളി തടസ്സപ്പെടുത്തിയതിന് ഞാന്‍ അത്തയുമായി വഴക്കിടുന്നുണ്ടായിരുന്നു',

'അവിടെ എത്തിയപ്പോള്‍ ബാലചന്ദ്രന്‍ സര്‍ എന്താണ് ചോദിച്ചതെന്നൊന്നും എനിക്കോര്‍മ്മയില്ല. അദ്ദേഹം ചോദിച്ചതിന് ഞാന്‍ മറുപടി പറഞ്ഞു, എങ്കില്‍ 17ന് നമുക്ക് ഷൂട്ടിങ് തുടങ്ങാമെന്ന് പറഞ്ഞു. അത്ര തന്നെ. ബാലചന്ദ്രന്‍ സാർ പറഞ്ഞിട്ടാണ് ഞാൻ റോജ എന്ന ചിത്രത്തിന് വേണ്ടി മണിരത്‌നം സാറിനെ കാണാന്‍ പോകുന്നത്. അന്നും വെപ്പുമുടിയൊക്കെ വച്ച് സാരിയുടുപ്പിച്ച് ഒരു സ്‌ക്രീന്‍ ടെസ്റ്റ് ചെയ്തിരുന്നു. പറഞ്ഞു തന്നത് പോലെ ചെയ്തു എന്നല്ലാതെ ചെയ്യുന്ന ഓഡിഷനാണെന്ന തിരിച്ചറിവൊന്നും അപ്പോഴും ഉണ്ടായിരുന്നില്ല,' മാധു ഓർത്തു.
മലയാളത്തിൽ എന്നിട്ടു അവസാനം എന്നൊരു സിനിമയും, വിൽപന എന്നൊരു നെറ്റ്ഫ്ലിക്സ് ആന്തോളജിയിലും മാധു അഭിനയിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ സാമന്ത നായികയായ ശകുന്തളത്തിലാണ് നടി അഭിനയിച്ചത്. സംസാരം ആരോഗ്യത്തിന് ഹാനികരം ആണ് മലയാളത്തിൽ അവസാനം പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications