സലാറിൽ പൃഥ്വിരാജിന്റെ പ്രതിഫലം ശ്രുതിയേക്കാൾ കുറവ്? പ്രഭാസിന്റേത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കോൺട്രാക്ട്!
തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാർ. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ബാഹുബലി താരം പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് വമ്പൻ പ്രീ റിലീസ് ഹൈപ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കെജിഎഫിന് മുന്‍പേ പ്രശാന്ത് നീലിന്‍റെ മനസിലുണ്ടായിരുന്ന സിനിമയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം നാളെ തിയറ്ററുകളിലേക്ക് എത്തുന്നത്. പ്രഭാസിനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷത്തിൽ പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്നതിനാൽ മലയാളികളും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.
പൃഥ്വിരാജിന്റെ ആദ്യ തെലുങ്ക് സിനിമയാണ് സലാർ. കഴിഞ്ഞ ദിവസം പൃഥ്വിരാജിനെ പ്രശംസിച്ച് സംവിധായകൻ പ്രശാന്ത് നീൽ രംഗത്തെത്തിയിരുന്നു. പൃഥ്വിരാജ് ഇല്ലാതെ സലാർ പൂർണമാവില്ല എന്നാണ് പ്രശാന്ത് നീൽ പറഞ്ഞത്. കൂടാതെ അദ്ദേഹം ഒരു പെർഫെക്റ്റ് അസിസ്റ്റൻറ് ഡയറക്ടർ കൂടിയായിരുന്നു എന്നും പ്രശാന്ത് നീൽ പറയുകയുണ്ടായി. പ്രഭാസിനും പൃഥ്വിക്കും പുറമെ ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

തെന്നിന്ത്യയിലെ ഏറ്റവും വലിയ നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസാണ് സലാർ നിർമ്മിച്ചിരിക്കുന്നത്. 200 കോടിയിലധികം മുതൽ മുടക്കിലാണ് സലാർ ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. പ്രാരംഭ ബജറ്റിൽ നിന്നും 40 കോടിയോളം അധികം മുടക്കിയാണ് ചിത്രീകരണം പൂർത്തിയാക്കിയത് എന്നും റിപ്പോർട്ടുകളുണ്ട്. അഭിനേതാക്കളുടെ പ്രതിഫലമടക്കമാണ് ഇത്രയും വലിയ തുക. അതിനിടെ ഓരോ താരങ്ങൾക്കുമുള്ള പ്രതിഫലം സംബന്ധിച്ച റിപ്പോർട്ടുകളും അതിനിടെ പുറത്തുവരുന്നുണ്ട്.
സലാറിലെ നായകനായ പ്രഭാസിന് 100 കോടി രൂപയാണ് പ്രതിഫലം. ഇതിനു പുറമെ സിനിമയുടെ ബോക്‌സ് ഓഫീസ് വരുമാനത്തിന്റെ 10 ശതമാനവും അദ്ദേഹത്തിന് ലഭിക്കും. സലാർ 1000 കോടി നേടുന്ന ഹിറ്റ് സിനിമയായി മാറുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. അങ്ങനെ നോക്കിയാൽ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കോൺട്രാക്റ്റാണ് പ്രഭാസിന്റേത്.
അതേസമയം പ്രഭാസിന്റെ സാലറിയുടെ പത്ത് ശതമാനം പോലും വരുന്നില്ല സിനിമയിലെ മറ്റു താരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ. നായികയായി എത്തുന്ന ശ്രുതി ഹാസന്റെ പ്രതിഫലം 8 കോടി രൂപയാണ്. അതിനും താഴെയാണ് പൃഥ്വിരാജിന് ലഭിക്കുന്നത്. ചിത്രത്തിനായി നടൻ 4 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സലാറിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജഗപതി ബാബുവിനും നാല് കോടിയാണ് പ്രതിഫലമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇവർക്ക് പുറമെ ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിങ്ങനെ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇവർക്കെല്ലാം ഒരു കോടിയോ അതിൽ താഴെയോ ആണ് പ്രതിഫലമെന്നാണ് പറയപ്പെടുന്നത്. ചിത്രത്തിൽ അഭിനയിക്കുന്നതിന് പുറമെ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷനും പൃഥ്വിരാജ് ഏറ്റെടുത്തിട്ടുണ്ട്. സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് സുപ്രിയ പൃഥ്വിരാജ് നേതൃത്വം നൽകുന്ന പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്.
അതേ സമയം റിലീസിന് മുൻപേ തന്നെ തിയേറ്ററുകളിൽ നിന്നും ചിത്രം 29.31 കോടി നേടിയതായാണ് കണക്കുകൾ. ആദ്യ ദിനത്തിലേക്ക് മാത്രം അത്രയും രൂപയുടെ ടിക്കറ്റുകൾ വിറ്റുപോയതായി കണക്കുകൾ പറയുന്നു. ആകെ 2 മണിക്കൂർ 55 മിനിറ്റ് 22 സെക്കൻഡ് ആണ് ചിത്രത്തിന്റെ റൺടൈം. എ സർട്ടിഫിക്കറ്റുമായാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. തീവ്രമായ സംഘട്ടന രംഗങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായാണ് എ സർട്ടിഫിക്കേഷൻ ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications