പ്രതിഫലം വാങ്ങാതെ സിനിമ ചെയ്തത് മോഹൻലാലിനു വേണ്ടി; കാമിയോ റോളിൽ ബച്ചന്റെ ആദ്യ മലയാള ചിത്രം
ഇന്ത്യൻ സിനിമയിൽ നിരവധി വാർ മൂവീസും ആർമിയുമായി ബന്ധപ്പെട്ട സിനിമകളും റിലീസ് ചെയ്തിട്ടുണ്ട്. അത്തരം സിനിമകൾക്കെല്ലാം പ്രത്യേകം ഓഡിയൻസും ഉണ്ടാവാറുമുണ്ട്. 1999ൽ സംഭവിച്ച കാണ്ഢഹാർ ഹൈജാക്കിനു ശേഷം ആ വിഷയത്തെ ആസ്പതമാക്കി ചില സിനിമകളും റിലീസ് ചെയ്തിരുന്നു. അതെല്ലാം മികച്ച വിജയം കൈവരിച്ചിട്ടുമുണ്ട്. ഇതേ പ്രമേയത്തിലൂടെ മലയാളത്തിൽ മേജർ രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമാണ് "കാണ്ഢഹാർ".
മേജർ മഹാദേവനായി മോഹൻലാൽ മൂന്നാമതും പ്രേക്ഷകർക്കു മുന്നിലെത്തിയപ്പോൾ ഒപ്പം അമിതാഭ് ബച്ചനും സുപ്രധാന വേഷത്തിൽ എത്തി. ബച്ചന്റെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു കാണ്ഢഹാർ. എന്നാൽ ചിത്രത്തിൽ അദ്ദേഹത്തിന്റേത് കാമിയോ റോൾ ആയിരുന്നു. ലോകനാഥ ശർമ എന്ന കഥാപാത്രമായാണ് അദ്ദേഹം കാണ്ഢഹാറിൽ അവതരിപ്പിച്ചത്. ബച്ചനും ലാലേട്ടനും സ്ക്രീനിൽ ഒരുമിച്ച് എത്തിയപ്പോൾ പ്രേക്ഷകർക്കെല്ലാം ഒരുപോലെ രോമാഞ്ചം വന്നിട്ടുണ്ട്. അമിതാഭ് ബച്ചൻ പ്രതിഫലം വാങ്ങാതെയാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്.

ഈ ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് ആ സമയത്ത് ബച്ചൻ അദ്ദേഹത്തിന്റെ ബ്ലോഗിൽ കുറിച്ചിരുന്നു. മോഹൻലാലും മേജർ രവിയും ചേർന്നാണ് അമിതാഭ് ബച്ചനെ കാണാനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്നത്. അദ്ദേഹത്തിന് വളരെ കുറച്ച് ഭാഗം മാത്രമായിരുന്നു അഭിനയിക്കാൻ ഉണ്ടായിരുന്നത്. എങ്കിലും മാർക്കറ്റ് വാല്യൂ നോക്കുമ്പോൾ അമിതാഭ് ബച്ചൻ അത്രയും വലിയ ഉയരത്തിലാണ്. അതിനാൽ അദ്ദേഹത്തിന്റെ പ്രതിഫലത്തെ കുറിച്ചും സംസാരിച്ചു. എന്നാൽ പ്രതിഫലം വേണ്ടെന്ന് ബച്ചൻ പറഞ്ഞു.
മോഹൻലാലിനൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചതിൽ അഭിമാനമുണ്ടെന്നാണ് അമിതാഭ് ബച്ചൻ പറഞ്ഞത്. "മൂന്ന് ദിവസത്തേക്ക് അഭിനയിക്കാൻ വരുന്നതിനു അതും ഗസ്റ്റ് അപിയറൻസിന് ഞാൻ പ്രതിഫലം വാങ്ങില്ല. മാത്രമല്ല മോഹൻലാലിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ അവസരം ലഭിക്കുന്നത് ഏറെ അഭിമാനകരമായ നിമിഷമാണ്. ഞാൻ അത്രയും ആരാധിക്കുന്ന താരമാണ് അദ്ദേഹം. അതിനാൽ ഞാൻ പ്രതിഫലം വാങ്ങാൻ തയ്യാറായിരുന്നില്ല.
ഏറെ സ്നേഹത്തോടെയാണ് പ്രതിഫലം വേണ്ടയെന്ന് ഞാൻ പറഞ്ഞത്. അവർക്ക് ഞാൻ വീട്ടിലുണ്ടാക്കിയ ചായപ്പൊടി സമ്മാനിച്ചു. ഈ ചിത്രം ഊട്ടിയിൽ വെച്ചായിരുന്നു ഷൂട്ട് ചെയ്തത്. അതിമനോഹരമായ സ്ഥലമായിരുന്നു അത്." ബച്ചൻ ബ്ലോഗിൽ കുറിച്ചു. വളരെ കുറച്ച് രംഗങ്ങളിൽ മാത്രമാണ് അമിതാഭ് ബച്ചൻ എത്തുന്നത്. ഇത്രയും ചെറിയ വേഷം ആയിരുന്നിട്ടു പോലും മോഹൻലാലിനോടുള്ള സ്നേഹത്തിന്റെ ഭാഗമായാണ് അദ്ദേഹം ഈ സിനിമയിൽ അഭിനയിച്ചതെന്നത് വ്യക്തം. ചിത്രത്തിൽ ഗണേഷ് വെങ്കിട്ടരാമനും സുപ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

ആദ്യ രണ്ട് ചിത്രങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കാണ്ഢഹാർ പ്രതീക്ഷിച്ചത്ര വിജയം നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ അമിതാഭ് ബച്ചൻ സിനിമയിൽ എത്തിയത് ചിത്രത്തിന്റെ മാർക്കറ്റിംഗിനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പൊതുവേ ബോളിവുഡ് താരങ്ങൾ സൗത്ത് ഇന്ത്യൻ സിനിമകളിൽ വിരളമായിട്ടാണ് അഭിനയിക്കാറുള്ളത്. ബച്ചന്റെ ആദ്യ തെലുഗു ചിത്രമായ കൽകി ജൂണിലായിരുന്നു റിലീസ് ചെയ്തത്. ഇനി രജനികാന്തിനൊപ്പമുള്ള "വേട്ടയ്യൻ" എന്ന തമിഴ് ചിത്രമാണ് റിലീസിനൊരുങ്ങുന്നത്.
കാണ്ഢഹാർ വിഷയത്തെ ആസ്പതമാക്കി അനുഭവ് സിൻഹ സംവിധാനം ചെയ്ത വെബ് സീരീസാണ് ഐസി 814: ദി കാണ്ഢഹാർ ഹൈജാക്ക്. ഇപ്പോൾ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് നടത്തുന്ന സീരീസിന് എല്ലായിടത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നസിറുദ്ദീൻ ഷാ, വിജയ് വർമ, അരവിന്ദ് സാമി, പങ്കജ് കപൂർ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.


Click it and Unblock the Notifications