‘വേട്ടയാടൽ ഇപ്പോഴും അവസാനിച്ചിട്ടില്ല ‘; ഇത് ഇന്ദുലക്ഷ്മിയുടെ മധുരപ്രതികാരം
ഐഎഫ്എഫ്‌കെയില്‍ ഇത് മാറ്റത്തിന്റെ സമയമാണ്. വിവിധ വിഭാഗങ്ങളില്‍ നിന്നായി നാല് മലയാളി സംവിധായകമാരുടെ സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. ഇന്ദുലക്ഷ്മി, ശോഭന പടിഞ്ഞാറ്റില്‍, ആദിത്യ ബേബി, ശ്രീരഞ്ജിനി എന്നിവരുടെ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. മലയാള സിനിമയില്‍ നിന്നും ഇത്രയും സ്ത്രീ സംവിധായകരുടെ സിനിമകള്‍ മേളയിലെത്തുന്നത് ഇതാദ്യമാണ്. ഈ സാഹചര്യത്തില്‍ ഇന്ദുലക്ഷ്മി ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിക്കുകയാണ്.
ഈ മാറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു?
ആദ്യമായിട്ടാണ് നാല് എന്നൊരു നമ്പറിലേക്ക് എത്തുന്നത്. അത് പോസിറ്റീവായൊരു മാറ്റമായിട്ടാണ് കാണുന്നത്. മൊത്തത്തിലുണ്ടാകുന്ന മാറ്റത്തിന്റെ ഭാഗമായിട്ടാണ് ഈ മുന്നേറ്റം. സ്ത്രീകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന സിനിമകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ആ മാറ്റത്തിന്റെ പ്രതിഫലമാണിപ്പോള്‍ കാണുന്നത്. ഇതൊരുപാട് മാറ്റങ്ങള്‍ക്ക് പ്രചോദനമാകുമെന്നും കരുതുന്നുണ്ട്. ഇതൊരു തുടക്കമാകട്ടെ.
സ്ത്രീകളുടെ കഥകള്‍ പറയുന്നത് സാധാരണയായി പുരുഷന്മാരാണ്. സ്ത്രീകള്‍ സംവിധാനത്തിലേക്ക് വരുന്നതോടെ കൂടുതല്‍ ഒതന്റിക് ആയ, സ്ത്രീകളുടെ വീക്ഷണത്തിലൂടെയുള്ള നരേറ്റീവ് പറയാന്‍ സാധിക്കും.

സിനിമയിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചു കൂടി ചര്‍ച്ചകള്‍ സജീവമാകുന്ന കാലമാണല്ലോ ഇത്
കളക്ടീവായൊരു മുന്നേറ്റം തന്നെ വേണ്ടി വരുമെന്ന് തോന്നുന്നു അതിനായി. നമ്മളിപ്പോഴും ആ യാത്രയിലാണ്. ഇപ്പോഴും പ്രശ്‌ന പരിഹാരത്തിലേക്ക് എത്താന്‍ നമുക്ക് സാധിച്ചിട്ടില്ല. കുറേക്കാലം കഴിയുമ്പോള്‍ കുറേക്കൂടി മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തുമെന്നുറപ്പാണ്.
ഷാജി എന്‍ കരുണുമായുള്ള പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഇതൊരു മധുര പ്രതികാരമല്ലേ?
ഷാജി എന്‍ കരുണ്‍ ഇപ്പോഴും എന്നെ വെറുതെ വിട്ടിട്ടില്ല എന്നതിന്റെ തെളിവാണ് അദ്ദേഹം എനിക്കെതിരെ അയച്ച വക്കീല്‍ നോട്ടീസും, ഇപ്പോഴും എനിക്കെതിരെ സംസാരിച്ചു കൊണ്ടിരിക്കുന്നതും. ഞാനിത് പുറത്ത് പറയില്ലെന്നായിരിക്കും അദ്ദേഹം കരുതിയിട്ടുണ്ടാകില്ല. ഞാന്‍ എല്ലാം ഉള്ളിലൊതുക്കി, ടെന്‍ഷനടിച്ച് ഇരിക്കുമെന്നാകും അദ്ദേഹം കരുതിയിട്ടുണ്ടാവുക. വേട്ടയാടല്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സ്ത്രീകളുടെ സാന്നിധ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍, അതും ഇത്രയും വലിയൊരു ഫിലിം മേക്കറില്‍ നിന്നും ഉണ്ടാകുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്.
എന്റെ മാത്രം പ്രശ്‌നമായിരുന്നില്ല. പലരുടേയും കളക്ടീവായിട്ടുള്ള പ്രശ്‌നമായിരുന്നു. പല വട്ടം മന്ത്രിയ്ക്ക് പരാതി നല്‍കുകയും ചെയ്തതാണ്. നമ്മള്‍ പ്രതികരിച്ചപ്പോള്‍ അദ്ദേഹത്തിന് അതൊരു പ്രശ്‌നമായി മാറി. അതാണ് ഇപ്പോള്‍ നടക്കുന്നത്.
സ്ത്രീകള്‍ സംവിധാനം ചെയ്യുന്ന സിനിമകള്‍ക്കുള്ള പിന്തുണ വാഗ്ദാനങ്ങള്‍ മാത്രമായി ഒതുങ്ങുന്നുണ്ടോ?
പ്രഖ്യാപനങ്ങളൊന്നും ഇപ്പോഴും പൂര്‍ണമായും നടപ്പിലായിട്ടില്ല. എന്ന് മാത്രമല്ല, ഇപ്പോഴും ഇത്രയും ബുദ്ധിമുട്ടി സിനിമയെടുത്ത് വരുമ്പോഴും എനിക്ക് അതേക്കുറിച്ച് സംസാരിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്.
അപ്പുറം എന്ന സിനിമയെക്കുറിച്ച്
വളരെ പേഴ്‌സണല്‍ ആയിട്ടുള്ള സിനിമയാണ്. ഷൂട്ടിംഗ് സമയത്തെ ഓര്‍മ്മകള്‍ വളരെ പ്രിയപ്പെട്ടതാണ്. എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നൊരു നരേറ്റീവുമാണ്. പ്രദര്‍ശിപ്പിച്ച ശേഷം എല്ലാവരും നല്ല അഭിപ്രായം പറയുമ്പോള്‍ വളരെയധികം സന്തോഷമുണ്ട്. സട്ടില്‍ പെര്‍ഫോമന്‍സ് ചെയ്യാന്‍ ജഗദീഷ് തന്നെ വേണമായിരുന്നു. നടന്‍ എന്ന നിലയില്‍ ഒരുപാട് സാധ്യതയും റേഞ്ചുമുള്ള ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആ ഒരു വശം വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ല. സട്ടിലായി അഭിനയിക്കാനുള്ള കഴിവുള്ള നടനാണ് അദ്ദേഹം. അതിജീവനമാണ് സിനിമ സംസാരിക്കുന്നത്.


Click it and Unblock the Notifications











