പൃഥ്വിയുടെ വാക്കുകള്‍ അവാര്‍ഡിന് തുല്യം, കോമഡി ട്രാക്കിന് മാറ്റം; നവാസ് വളളിക്കുന്ന് അഭിമുഖം

സമീപകാലത്തിറങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് നവാസ് വള്ളിക്കുന്ന്. മലബാര്‍ ശൈലിയിലുള്ള സംസാരം കൊണ്ടും സ്വാഭാവികത നിറഞ്ഞ അഭിനയം കൊണ്ടും മലയാളികളുടെ ഉള്ളു തൊട്ട താരം. തമാശയിലെ റഹീമിനെയൊക്കെ മലയാളി എങ്ങനെ മറക്കാനാണ്. പ്രേക്ഷകരെ ചിരിപ്പിക്കുകയായിരുന്നു ഇതുവരെ ചെയ്ത കഥാപാത്രങ്ങളുടെ ദൗത്യം. പക്ഷെ ഇനി ചെറിയൊരു ചുവടുമാറ്റത്തിന് തയ്യാറെടുക്കുകയാണ് നവാസ് വള്ളിക്കുന്ന്, കുരുതിയിലൂടെ.

മനു വാര്യര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രമാണ് കുരുതി. മുരളി ഗോപി, റോഷന്‍ മാത്യു, മാമുക്കോയ, സ്രിന്ദ, മണികണ്ഠന്‍ ആര്‍ ആചാരി, തുടങ്ങിയ താരങ്ങളും കൂടെയുണ്ട്. താന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് കുരുതിയിലേത് എന്നാണ് നവാസ് പറയുന്നത്. നേരത്തെ ചിത്രത്തിലെ നായകന്‍ പൃഥ്വിരാജും നവാസിന്റെ കഥാപാത്രം ഞെട്ടിക്കുമെന്ന് പറഞ്ഞിരുന്നു. കുരുതിയെക്കുറിച്ചും, തന്റെ സിനിമ വിശേഷങ്ങളെക്കുറിച്ചും നവാസ് വള്ളിക്കുന്ന് ഫില്‍മിബീറ്റ് മലയാളത്തോട് മനസ് തുറക്കുകയാണ്.

കുരുതിയെക്കുറിച്ച്

കുരുതിയെക്കുറിച്ച്

ആധികാരികമായി ഞാനൊന്നും പറയുന്നില്ല. എന്നെ സംബന്ധിച്ച് വലിയ സന്തോഷമുള്ള കാര്യമാണ്. ഇത്രയും വലിയൊരു താരത്തിന്റെ കൂടെ, സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ ഇഷ്ടമുള്ളയാളാണ്, അദ്ദേഹത്തിന്റെ കൂടെ ത്രൂ ഔട്ട് ഉള്ള വേഷമാണ്. ഈ സിനിമയിലേക്ക് എന്നെ വിളിക്കുമ്പോള്‍ തന്നെ എന്റെ കിളി പോയിരുന്നു. പിന്നെ അഭിനയിക്കുമ്പോള്‍ അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തരും. നവാസെ അതിങ്ങനെയാണ് ഇതിങ്ങനെയാണ് എന്നൊക്കെ. പിന്നെ കൂടെ അഭിനയിക്കുന്ന മറ്റുള്ളവരും മികച്ച അഭിനേതാക്കളാണ്. മാമൂക്കോയ ഇക്കയൊക്കെ പെരുത്ത് ഇഷ്ടമുള്ളയാളാണ്. റോഷന്‍, ശ്രിദ്ധ, ഷെയ്ന്‍ ടോം ചാക്കോ ഇവരുടെയൊക്കെ കൂടെ അഭിനയിക്കുക തന്നെ വലിയ ഭാഗ്യമാണ്.

കുരുതിയിലേക്ക്

കുരുതിയിലേക്ക്

ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടാറാണ് വിളിക്കുന്നത്. നവാസേ 40 ദിവസത്തെ ഡേറ്റ് ഉണ്ടോ എന്ന് ചോദിച്ചു. അതിന്റെ ഇടയ്ക്ക് വേറെ സിനിമയൊന്നും ചെയ്യാന്‍ പറ്റില്ലെന്നും പറഞ്ഞു. ഞാന്‍ ഓക്കെ പറഞ്ഞു. പിന്നാലെ മാനേജര്‍ വിളിച്ചു. ഞാന്‍ ഡേറ്റൊക്കെ ഓക്കെയാണെന്ന് പറഞ്ഞു. എന്ത് പറയാനാണ് വേറെ.

കഥാപാത്രം

രാജുവേട്ടന്‍ തന്നെ പറഞ്ഞു, എന്നില്‍ പ്രതീക്ഷിക്കുന്നതായിരിക്കില്ല എന്ന്. അത് ശരിയാണ്. ഞാനെപ്പോഴും കോമഡി ട്രാക്കിലുള്ള കഥാപാത്രങ്ങളാണ് ചെയ്യാറുള്ളത്. അതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് കുരുതിയിലെ കഥാപാത്രം.

പൃഥ്വിയുടെ വാക്കുകള്‍

പൃഥ്വിയുടെ വാക്കുകള്‍

എന്റെ കഥാപാത്രം അദ്ദേഹത്തെ ഞെട്ടിച്ചുവെന്ന് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നി. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. കഥാപാത്രം നന്നായി ചെയ്യണമെന്നേയുണ്ടായിരുന്നുള്ളൂ. അതെനിക്ക് ചെയ്യാന്‍ പറ്റിയിട്ടുണ്ടെന്ന് കരുതുന്നു. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞു നവാസേ നന്നായിട്ടുണ്ട്. പിന്നീട് ആ വീഡിയോയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഭയങ്കര സന്തോഷം. രണ്ട് ദിവസമായി ഫുള്‍ ഫോണ്‍ കോളുകളാണ്. സിനിമാ ഫീല്‍ഡിലും നിന്നും മറ്റുമെല്ലാം വിളികള്‍ വരുന്നു. അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കില്‍ അത് ഒരു അവാര്‍ഡ് കിട്ടിയതിന് തുല്യമാണ്.

കഥാപാത്രത്തിനായുള്ള ഒരുക്കം

കഥാപാത്രത്തിനായുള്ള ഒരുക്കം

എന്റേതായ ചില ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ശാരീരകമായി തയ്യാറാകാനായി രാവിലെ എഴുന്നേറ്റുള്ള നടത്തങ്ങളും കാര്യങ്ങളുമൊക്കെ ചെയ്തിരുന്നു. ഞാന്‍ വര്‍ക്ക് ഔട്ട് ഒന്നും ചെയ്യാറില്ലായിരുന്നു. ഇതിനായി രാവിലെ എഴുന്നേറ്റ് നടക്കാന്‍ പോകാനും വര്‍ക്ക് ഔട്ട് ചെയ്യാനുമൊക്കെ തുടങ്ങി.

മാമുക്കോയ എന്ന അതുല്യ നടന്‍

അദ്ദേഹവും ഞാനും നേരത്തേയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഉപ്പയും മകനുമായി അഭിനയിച്ചിട്ടുണ്ട്. സൂഫിയും സുജാതയിലും അഭിനയിച്ചിട്ടുണ്ട്. ഇക്ക ഭയങ്കര കൂളാണ്. ഓപ്പണായിട്ടാണ് സംസാരിക്കുക. ഞാന്‍ ഇക്കാനോട് ചോദിക്കും ഇങ്ങനെ പറഞ്ഞാലോ അങ്ങനെ പറഞ്ഞാലോ എന്നൊക്കെ അപ്പോള്‍ ഇക്ക പറയും നവാസേ ടെന്‍ഷന്‍ അടിക്കാതെ, ടെന്‍ഷന്‍ അടിക്കാതെ ചെയ്യു ബാക്കിയൊക്കെ വരുന്ന പോലെ നോക്കാം എന്നൊക്കെ. കാര്യങ്ങളൊക്കെ പറഞ്ഞു തരും. നമ്മള്‍ പുതിയ ആളാണെന്നൊന്നുമില്ല. ഭയങ്കര ഫ്രീയായിട്ടാണ് സംസാരിക്കുക.

കോമഡി കഥാപാത്രങ്ങള്‍ക്ക് അപ്പുറത്തേക്ക്

കോമഡി കഥാപാത്രങ്ങള്‍ക്ക് അപ്പുറത്തേക്ക്

കോമഡി ചെയ്യാന്‍ ഇഷ്ടമാണ്. പക്ഷെ ഒരേ ശൈലിയുള്ള കഥാപാത്രങ്ങള്‍ ചെയ്യുകയാണെങ്കില്‍ ഇവിടെ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല. ഞാന്‍ തുടങ്ങുമ്പോള്‍ തന്നെ ആളുകള്‍ പറയുമായിരുന്നു നവാസേ ഈ ശൈലിയൊന്ന് മാറ്റിപ്പിടിക്കെന്ന്. അപ്പഴേ എനിക്ക് ടെന്‍ഷനാണ്. ഇതേക്കുറിച്ച് ഞാന്‍ സിദ്ധീഖ് ഇക്കയോട് സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് നവാസേ അതേക്കുറിച്ചൊന്നും നീ ഇപ്പോള്‍ ടെന്‍ഷന്‍ അടിക്കേണ്ട എന്നാണ്. വന്നിട്ടല്ലേയുള്ളൂ, ആദ്യം കാലുറപ്പിക്കാന്‍ നോക്കാം. ശൈലി മാറ്റത്തെക്കുറിച്ചൊന്നും ചിന്തിക്കണ്ട എന്ന് പറഞ്ഞു. ചില ആള്‍ക്കാര്‍ ഈ ശൈലി മാറ്റണ്ട എന്നും പറയാറുണ്ട്. പക്ഷെ എനിക്ക് ഇതുപോലത്തെ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം.

സിനിമകളുടെ തിരഞ്ഞെടുപ്പ്

സിനിമകളുടെ തിരഞ്ഞെടുപ്പ്

ഇതുവരെ സിനിമകള്‍ ചെയ്തത് കഥകള്‍ കേട്ടിട്ടൊന്നുമല്ല. ആഷിഖ് അബു സറിനെ പോലുള്ളവര്‍ വിളിക്കുന്നു എന്നത് തന്നെ ഭയങ്കര സന്തോഷമുള്ള കാര്യമാണ്. അവര്‍ നമ്മളെ കാണുകയും ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടല്ലോ? ഓരോ സിനിമകള്‍ കഴിയുമ്പോഴും സിനിമകള്‍ വരുന്നത് ഭാഗ്യമാണ്. പിന്നീടാകും കഥ കേള്‍ക്കുക. ഇപ്പോള്‍ നമ്മള്‍ കാലുറപ്പിച്ച് വരുന്നതല്ലേയുളളൂ. കഥ കേട്ട് തിരഞ്ഞെടുക്കുന്നതൊക്കെ പിന്നീട് മാത്രമേ നടക്കൂ. ഇതുവരെ വന്നത് എല്ലാം നല്ല കഥാപാത്രങ്ങളായിരുന്നു.

വരാനിരിക്കുന്ന സിനിമകള്‍

ടൊവിനോയുടെ കൂടെ അഭിനയിക്കുന്ന നാരദന്‍, പിടികിട്ടാപ്പുള്ളി, ജോജു ജോര്‍ജിന്റെ മധുരം, ഹിഗ്വിറ്റ, ഫോര്‍, മാഹി, ബൈനറി എന്റെ മാവും പൂക്കും, തുടങ്ങിയ സിനിമകള്‍ ഇറങ്ങാനുണ്ട്.

Recommended Video

നിലപാടുകളെക്കുറിച്ച് റോഷൻ മാത്യൂസ് വെളിപ്പെടുത്തുന്നു | FilmiBeat Malayalam
തീയേറ്ററുകള്‍ അടച്ചിട്ട് വീണ്ടുമൊരു ഓണക്കാലം

തീയേറ്ററുകള്‍ അടച്ചിട്ട് വീണ്ടുമൊരു ഓണക്കാലം

കുരുതി പോലൊരു സിനിമ തീയേറ്ററില്‍ കാണണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു. ഒടിടിയിലാണെങ്കിലും ആളുകള്‍ കാണും അഭിപ്രായങ്ങളൊക്കെ പറയും എന്നത് ശരി തന്നെ, പക്ഷെ തീയേറ്ററിന്റെ അനുഭവം വേറെ തന്നെയാണ്. ചതുര്‍മുഖം തീയേറ്ററില്‍ പോയിട്ടായിരുന്നു കണ്ടത്. ആളുകള്‍ ചിരിക്കുന്നത് കാണുമ്പോള്‍ നമുക്കുമൊരു സന്തോഷമാണ്. ഞാന്‍ അഭിനയിച്ച് സൂഫിയും സുജാതയും ഹലാല്‍ ലവ് സ്റ്റോറിയുമൊക്കെ ഒടിടിയായിരുന്നു. കുരുതിയെങ്കിലും തീയേറ്ററില്‍ റിലീസ് ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷെ എന്ത് ചെയ്യാം ഇങ്ങനത്തെ ഒരു സാഹചര്യമായിപ്പോയി.

Read more about: prithviraj onam 2023 ott
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X