നടനെ അകത്തിട്ടാല്‍ മയക്കുമരുന്ന് ഇല്ലാതാകില്ല; എല്ലാവരും അമ്മയുടെ നെഞ്ചത്ത് കേറുന്നത് എന്തിന്? ടിനി പറഞ്ഞത്
ഒരിടവേളയ്ക്ക് ശേഷം സിനിമാ മേഖലയിലെ ലഹരിയുപയോഗം വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നടി വിന്‍സി അലോഷ്യസ് കൊളുത്തി വിട്ട തീപ്പൊരി ഇപ്പോഴിതാ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റ് വരെ എത്തി നില്‍ക്കുകയാണ്. സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.
നേരത്തേയും മലയാള സിനിമയിലെ ലഹരിയുപയോഗം ചര്‍ച്ചയായിരുന്നു. പല നടന്മാരുടെ പേരുകളും ഉയര്‍ന്നു വരികയും ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിലേക്ക് നീങ്ങിയിരുന്നില്ല. മലയാള സിനിമയിലെ താരങ്ങള്‍ക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് താരങ്ങള്‍ തന്നെ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഒരിക്കല്‍ നടന്‍ ടിനി ടോമും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റിന് പിന്നാലെ ഇപ്പോഴിതാ ടിനി ടോം പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ടിനി ടോം പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുകയാണ്. ഒരു നടനെ മാത്രം അകത്തിട്ടതു കൊണ്ട് പ്രശ്നം തീരില്ലെന്നും താരസംഘടനയായ അമ്മയ്‌ക്കെതിരെ തിരിയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നുമാണ് ടിനി ടോം പറയുന്നത്.
''സിനിമ എപ്പോഴും അട്രാക്ടീവായൊരു ഇടമാണ്. എല്ലാവരും ഉറ്റു നോക്കുന്ന സ്ഥലമാണ്. സിനിമ നടന്‍ എങ്ങനെയാകുന്നു, എന്താകുന്നുവെന്നെല്ലാം. ഒരു നടനും നടിയും ഒരുമിച്ച് അഭിനയിച്ചാല്‍ ആദ്യം പറയുക ഇവര്‍ കല്യാണം കഴിക്കുമെന്നാകും. കെട്ടിക്കഴിഞ്ഞാല്‍ ഉടനെ ആ ഇത് ഡിവോഴ്‌സ് ആകുമെന്നും പറയും. പൊതുജനം അങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും. ഏറ്റവും കളര്‍ഫുള്ളായ, സംസാര വിഷയമാകുന്ന മേഖലയാണിത്. എത്രയെത്രെ ഏരിയകളുണ്ട്'' ടിനി ടോം പറയുന്നു.
ഒരു കലാകാരനെ പിടിച്ച് അകത്തിട്ടതു കൊണ്ട് ഇവിടെ മയക്കുമരുന്ന് ഇല്ലാതാകില്ല. നല്ല കലാകാരനെ ഇല്ലാതാക്കാം എന്നേയുള്ളൂ. ഒരു വിഷച്ചെടി ഉണ്ടെങ്കില്‍ അതിന്റെ ഇലയല്ല വേരാണ് പറിച്ചു കളയേണ്ടത്. ഞാന്‍ അത് വളവളാന്ന് എല്ലാ ദിവസവും നിന്ന് പറയാനില്ല. ഞാനിത് നേരത്തെ പറഞ്ഞതാണ്. ഇപ്പോള്‍ പറഞ്ഞത് തന്നെ ആവര്‍ത്തിക്കില്ലെന്നും ടിനി ടോം പറയുന്നു. അതേസമയം, എല്ലാവരും അമ്മയുടെ നെഞ്ചത്തേക്ക് കേറുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. എന്ത് ദ്രോഹമാണ് അമ്മ ജനങ്ങളോട് ചെയ്തതെന്ന് അറിയില്ലെന്നും ടിനി ടോം അഭിമുഖത്തില്‍ പറയുന്നുണ്ട്.
അതേസമയം ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റ് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നടി വിന്‍സി അലോഷ്യസ് നടത്തിയൊരു പരാമര്‍ശത്തോടെയാണ് വിവാഹം ആരംഭിക്കുന്നത്. ഒരു നടന്‍ സെറ്റില്‍ വച്ച് ലഹരി ഉപയോഗിച്ചുവെന്നും തന്നോട് മോശമായി പെരുമാറിയെന്നുമാണ് വിന്‍സി വെളിപ്പെടുത്തിയത്. എന്നാല്‍ നടന്റെ പേര് വിന്‍സി വെളിപ്പെടുത്തിയില്ല. സംഭവം ചര്‍ച്ചയായതോടെ വിന്‍സി അമ്മയ്ക്കും ഫിലിം ചേംബറിനും പരാതി നല്‍കി.

ഇതോടെയാണ് വിന്‍സി ആരോപണം ഉന്നയിച്ച നടന്‍ ഷൈന്‍ ടോം ചാക്കോ ആണെന്ന കാര്യം പുറത്ത് വരുന്നത്. എന്നാല്‍ നടന്റെ പേര് വെളിപ്പെടുത്തിയത് തന്റെ അനുമതിയില്ലാതെയാണെന്നും പരാതി പിന്‍വലിക്കുന്നതായും വിന്‍സി അറിയിച്ചു. ഇതിനിടെയാണ് തീര്‍ത്തും നാടകീയമായ സംഭവങ്ങള്‍ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിലെ ആഢംബര ഹോട്ടലില്‍ ഡാന്‍സാഫ് സംഘം പരിശോധന നടത്താന്‍ എത്തിയപ്പോള്‍ ഹോട്ടലില്‍ നിന്നും ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടുകയായിരുന്നു.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറി. പിന്നിടാണ് താരത്തെ ചോദ്യം ചെയ്യലിനായി പൊലീസ് വിളിച്ചുവരുത്തിയത്. ഈ ചോദ്യം ചെയ്യലില്‍ തനിക്ക് മയക്കുമരുന്ന് ഡീലര്‍ സജീറുമായി ബന്ധമുണ്ടെന്ന് ഷൈന്‍ സമ്മതിച്ചു. പരിശോധന നടത്തിയ ദിവസം മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞ ഷൈന്‍ താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി സമ്മതിക്കുകയും ചെയ്തു. സജീറുമായി നടന്ന സാമ്പത്തിക ഇടപാടും പൊലീസ് കണ്ടെത്തിയതോടെ അറസ്റ്റിലേക്ക് നീളുകയായിരുന്നു.
{video1}
അതേസമയം അറസ്റ്റ് ചെയ്ത ഷൈന്‍ ടോം ചാക്കോയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകണം എന്ന ഉപാധിയിലാണ് ജാമ്യം. എന്നാല്‍ താന്‍ തിങ്കളാഴ്ച തന്നെ എത്തിക്കോളാം എന്ന് ഷൈന്‍ അറിയിച്ചതായാണ് റി്‌പ്പോര്‍ട്ടുകള്‍. താന്‍ ലഹരി മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി ഷൈന്‍ സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല ഒരു വര്‍ഷം മുമ്പ് തന്നെ ഡിഅഡിക്ഷന്‍ സെന്ററില്‍ കൊണ്ടാക്കിയിരുന്നുവെന്നും എന്നാല്‍ അവിടെ നിന്നും തിരികെ പോന്നുവെന്നും ഷൈന്‍ പറഞ്ഞതാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഷൈന്‍ ടോം ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തത്. 32 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയുമായാണ് പൊലീസ് ഷൈന്‍ ടോം ചാക്കോയെ നേരിട്ടത്. മുമ്പും ഷൈനിനെതിരെ സൂചനകള്‍ ലഭിച്ചിരുന്നുവെങ്കിലും തെളിവുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ എല്ലാവിധ മുന്‍ ഒരുക്കങ്ങളും നടത്തിയാണ് പൊലീസ് താരത്തെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.
തന്നെ അപായപ്പെടുത്താന്‍ വന്ന ഗുണ്ടാ സംഘം ആണെന്ന് കരുതിയാണ് ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടിയതെന്നാണ് ഷൈന്‍ പറഞ്ഞത്. പിന്നീട് സജീറുമായുള്ള ബന്ധം സമ്മതിക്കുകയും ചെയ്തു. സംഭവ ദിവസം താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്നാണ് ഷൈന്‍ പറഞ്ഞത്. എന്നാല്‍ താരത്തിന്റെ ഗൂഗിള്‍ പേയില്‍ നിന്നും സജീറിന് 20000 രൂപ അയച്ചതായി മനസിലായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൂടുതല്‍ ഫോണ്‍ വിവരങ്ങള്‍ പൊലീസിന് ലഭ്യമായി. തുടര്‍ന്നാണ് താരത്തെ അറസ്റ്റ് ചെയ്യുന്നത്.
അതേസമയം ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റിനെ വിമര്‍ശിച്ചു കൊണ്ട് നടിയും അമ്മയിലെ ഭാരവാഹിയുമായ അന്‍സിബ രംഗത്തെത്തി. ഷൈനിനെ അറസ്റ്റ് ചെയ്തത് ഉചിതമായ തീരുമാനമല്ലെന്ന് അന്‍സിബ പറയുന്നു. അഡിക്ഷനുണ്ടെന്ന് ഉറപ്പിച്ചാല്‍ അത് ക്രൈമായല്ല ഞാന്‍ കാണുന്നത്. അത് രോഗാവസ്ഥയാണ്. അയാളെ തിരിച്ച് ജീവിതതത്തിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടതെന്ന് അന്‍സിബ അഭിപ്രായപ്പെട്ടു.
ഇതിനിടെ ഈ സംഭവത്തില്‍ പ്രതികരിച്ച് സൂത്രധാരന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് വിന്‍സി നേരത്തെ ആരോപിച്ച സംഭവമുണ്ടാകുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ശ്രീകാന്ത് കണ്ടര്‍ഗുള പറഞ്ഞത്. മാധ്യമങ്ങളിലൂടെയാണ് വിന്‍സി നേരിട്ടത് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. ആരോപണത്തെ ഗൗരവ്വത്തോടെ തന്നെ കാണുന്നു. ഏപ്രില്‍ 21 ന് പരാതിയില്‍ ഐസിസിയും ഫിലിം ചേംബറും യോഗം വിളിച്ചിട്ടുണ്ട്. വിന്‍സിയുടെ തുറന്ന് പറച്ചില്‍ ധീരമാണെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഷൈന്‍ ടോം ചാക്കോ സെറ്റില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും വിന്‍സി പറഞ്ഞതു പോലൊരു സംഭവം അറിയില്ലെന്നും നിര്‍മ്മാതാവ് പറഞ്ഞു.
എന്നാല്‍ നേരത്തെ വിന്‍സി പറഞ്ഞത് ഷൈന്‍ തന്നോട് മോശമായി പെരുമാറിയത് സംവിധായകനോട് പറഞ്ഞുവെന്നാണ്. തുടര്‍ന്ന് അദ്ദേഹം ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചതെന്നും വിന്‍സി പറഞ്ഞിരുന്നു.
അതേസമയം ഇതാദ്യമായിട്ടല്ല ഷൈന്‍ ടോം ചാക്കോ ഇത്തരത്തിലൊരു വിവാദത്തില്‍ പെടുന്നത്. 2015 ല്‍ ലഹരി കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഷെയ്ന്‍ ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിരുന്നു. 2015 ജനുവരു മാസത്തിലാണ് കൊക്കെയിന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായത്. കലൂര്‍-കടവന്ത്ര റോഡിലെ ഫ്‌ലാറ്റില്‍ നിന്നും ഷൈനും സുഹൃത്തുക്കളായ ബ്ലെസി സില്‍വസ്റ്റര്‍, രേഷ്മ രംഗസ്വാമി, ടിന്‍സി ബാബു, സ്‌നേഹ ബാബു എന്നിവരെയും പിടികൂടി. ഫ്രിഡ്ജില്‍ നിന്നും പത്ത് പാക്കറ്റ് കൊക്കെയ്ന്‍ കണ്ടെത്തിയതാണ് കേസ്. എന്നാല്‍ ഈ കേസില്‍ ഈയ്യടുത്ത് ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കിയിരുന്നു.


Click it and Unblock the Notifications











