നക്ഷത്രങ്ങളെ കാവലിരുത്തിയ ഗന്ധര്‍വന്‍

മലയാളസിനിമയ്ക്ക് പുതിയ ദൃശ്യചാരുത നല്കിയ പ്രതിഭാധനനായ സംവിധായകന്‍ പത്മരാജന്‍ ഗന്ധര്‍വ്വനോടൊപ്പം നക്ഷത്രങ്ങളുടെ കാവലിലേക്ക് കയറിപോയപ്പോള്‍ ഭാമയുടെ അതേ ദുഃഖം തന്നെയായിരുന്നു മലയാളസിനിമയും പ്രേക്ഷകരും അനുഭവിച്ചത്. ഇനിയും ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ലാത്ത, ആ വിയോഗത്തെ ഇന്നും ഒരു തീനാളം പോലെ മലയാളം നെഞ്ചില്‍ കൊണ്ടുനടക്കുകയാണ്. തുണ്ടത്തില്‍ അനന്തപത്മനാഭപ്പിള്ളയും ഞവരയ്ക്കല്‍ ദേവകി അമ്മയും മലയാളസിനിമയ്ക്കു നല്‍കിയ പത്മരാജന്റെ ഓര്‍മ്മകള്‍ക്ക് മിഴിവേകാന്‍ മലയാളസാഹിത്യലോകവും മത്സരിക്കുകയാണ്.
കഥയിലും നോവലിലും കഥാപാത്രങ്ങളുടെ മനോവിചാരങ്ങളെ വാക്കുകളുടെ ഒതുക്കങ്ങളിലൂടെ പേര്‍ത്തും ചേര്‍ത്തും ശില്പഭദ്രമാക്കാന്‍ സാദ്ധ്യമാകുംവിധം ദൃശ്യഭാഷയെ മാറ്റിയ പത്മരാജന്‍ സിനിമകള്‍ പ്രേക്ഷകര്‍ ഉള്ളില്‍ തട്ടിയ വികാര വായ്‌പോടെയാണ് എതിരേറ്റത്.
മലയാള സിനിമയില്‍ അസാധാരണമാം വിധം പ്രേക്ഷകരെ വിസ്മയിപ്പിച്ച ഈ സംവിധായകന്റെ പ്രതിഭാമികവ് ഉള്ളിലെ സാഹിത്യത്തിന്റെ ആഴവും പരപ്പും തന്നെയായിരുന്നു. കഥാപാത്രങ്ങളുടെ മനസ്സിന്റെ ആഴങ്ങളില്‍ പ്രതിഫലിക്കുന്ന വികാര വിചാരഭാവങ്ങളെ പത്മരാജന്‍ തന്റെ വിശകലനങ്ങള്‍ക്ക് വിധേയമാക്കുമ്പോള്‍, നിരന്തരം കണ്ടു ശീലിച്ച പരിസരങ്ങളില്‍ നവ്യാനുഭവം തൊട്ടറിഞ്ഞ പ്രതീതിയാണ് പ്രേക്ഷകരെ ഉണര്‍ത്തിയത്.
ചതി, പ്രണയം, അസൂയ, ഗൂഡാര്‍ത്ഥം, പ്രതികാരം, വികാരവായ്പ്, വിഷയലമ്പടത്വം, അരാജകത്വം, വ്യക്തി മഹാത്മ്യവാദം .... ഇങ്ങനെ പത്മരാജന്‍ സിനിമകള്‍ വൈവിധ്യങ്ങളൊളിപ്പിച്ച നിരവധി കഥാപാത്രങ്ങളെ, പരിസരങ്ങളെ, മുഹൂര്‍ത്തങ്ങളെ, ദൃശ്യരൂപങ്ങളും വാഗ്മയ ചിത്രങ്ങളുമാക്കി മലയാളത്തെ ധന്യമാക്കി. ആ വിയോഗത്തിന് അനവസരത്തില്‍ സാക്ഷിയാകേണ്ടിവന്നപ്പോള്‍, പാതിവഴിയില്‍ യാത്ര നിന്നു പോയ അവസ്ഥയിലായി ആസ്വാദകര്‍.
അടുത്ത പേജില്‍
സുവര്‍ണകാലഘട്ടത്തിന്റെ താരം


Click it and Unblock the Notifications











