'അച്ഛനും മക്കളും ഇങ്ങനെയായിരിക്കണം, ശ്രീനിവാസനേയും വിമലയേയും മാതൃകയാക്കൂ'!
മലയാള സിനിമയ്ക്ക് വിലമതിക്കാനാവാത്ത ഒരുപാട് സംഭാവനകൾ നൽകിയിട്ടുള്ള കലാകാരനാണ് ശ്രീനിവാസൻ. തിരക്കഥാകൃത്ത്, നടൻ, സംവിധായകൻ, നിർമാതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ് തുടങ്ങി ശ്രീനിവാസൻ മലയാള സിനിമയിൽ കൈവെക്കാത്ത മേഖലകൾ കുറവാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ചിന്തകളും അഭിപ്രായങ്ങളുമെല്ലാമാണ് തിരക്കഥകളിലൂടെയും സിനിമകളിലൂടെയും ശ്രീനിവാസൻ പങ്കുവെക്കാറുള്ളത്. ആരേയും ഭയക്കാതെ എല്ലാ കാര്യങ്ങളും വെട്ടിതുറന്ന് സംസാരിക്കുന്ന താരം കൂടിയാണ് ശ്രീനിവാസൻ. മറ്റ് നടന്മാരും അഭിനേതാക്കളും പ്രതിച്ഛായയ്ക്ക് മങ്ങൾ ഏൽക്കുമോ എന്ന് ഭയന്ന് അഭിപ്രായങ്ങൾ പറയാൻ മടി കാണിക്കുന്ന കാലത്താണ് അദ്ദേഹം എല്ലാ കാര്യങ്ങളിലും തന്റെ ചിന്തകൾ പങ്കുവെക്കുന്നത്.
Also Read: 'എന്റേയും കുടുംബത്തിന്റേയും നെഗറ്റീവ് പറഞ്ഞ് കാഴ്ചക്കാരെ നേടിയവർ നിരവധി'
ശ്രീനിവാസനെ പോലെ തന്നെ മക്കളായ വിനീതും ധ്യാനും സകലകലാവല്ലഭന്മാരാണ്. ഗായകൻ, സംവിധായകൻ, നടൻ, തിരക്കഥാകൃത്ത് തുടങ്ങി എല്ലാ മേഖലകളിലും ഹേറ്റേഴ്സ് ഇല്ലാതെ വളരുന്ന പ്രതിഭയാണ് വിനീത്. ആദ്യ സിനിമ മലർവാടി ആർട്സ് ക്ലബ്ബ് മുതൽ ഇപ്പോൾ റിലീസിനൊരുങ്ങുന്ന ഹൃദയം വരെയുള്ള സിനിമകൾക്ക് ലഭിക്കുന്ന പ്രേക്ഷകരുടെ പ്രതികരണം വായിച്ചാൽ തന്നെ വിനീതിലെ കലാകാരന് ലഭിക്കുന്ന സ്നേഹം എത്രയാണെന്ന് മനസിലാകും. ശ്രീനിവാസന്റെ ഇളയമകൻ ധ്യാനും സിനിമാ രംഗത്ത് അരങ്ങേറി കഴിഞ്ഞു. അച്ഛനേയും ചേട്ടനേയും പോലെ സംവിധാനം, അഭിനയം, തിരക്കഥാ രചന എന്നിവയിലെല്ലാം ധ്യാനിനും പ്രാവീണ്യമുണ്ട്.
Also Read: ഒടുവിൽ തീരുമാനമായി... മരക്കാർ തിയേറ്ററിലേക്ക്... റിലീസ് തിയ്യതി പുറത്തുവിട്ട് അണിയറപ്രവർത്തകർ!

അടുത്തിടെയായി വൈറലാകുന്നത് ശ്രീനിവാസനും കുടുംബവും വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിലെ ഭാഗങ്ങളാണ്. വിനീതും ധ്യാനും വിദ്യാർഥികളായിരുന്നപ്പോൾ പകർത്തിയ അഭിമുഖമായിരുന്നു അത്. അഭിമുഖം വളരെ വേഗമാണ് സോഷ്യൽമീഡിയയിൽ വൈറലായത്. ശ്രീനിവാസന്റേയും മക്കളുടേയും പരസ്പര ബഹുമാനവും തുറന്നുള്ള സംസാരവുമെല്ലാമാണ് അഭിമുഖം സോഷ്യൽമീഡിയയിൽ വൈറലാകാൻ കാരണമായത്. ആരേയും സുഖിപ്പിക്കാതെ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇല്ല എന്ന് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം മക്കൾക്ക് ശ്രീനിവാസനും ഭാര്യ വിമലയും നൽകിയിട്ടുണ്ടെന്ന് അഭിമുഖത്തിലൂടെ മനസിലാകും.

അച്ഛന് മുമ്പിൽ വെച്ച് തങ്ങളുടെ ഇഷ്ടങ്ങളും അഭിപ്രായ വ്യത്യാസങ്ങളും തുറന്ന് പറയാൻ വിനീതിനും ധ്യാനിനും മടിയില്ലാത്തതിന് കാരണം ശ്രീനിവാസന്റേയും വിമലയുടേയും പാരന്റിങാണ് എന്നാണ് സോഷ്യൽമീഡിയ അഭിപ്രായപ്പെടുന്നത്. മക്കളെ കണ്ണുരുട്ടി പേടിപ്പിക്കുന്നതിന് പകരം എല്ല അഭിപ്രായങ്ങളും തുറന്ന് പറയാനും മറ്റുമുള്ള സ്വാതന്ത്ര്യവും സ്നേഹവുമാണ് ശ്രീനിവാസൻ നൽകിയത് പോലെ മക്കളോട് കാണിക്കേണ്ടത് എന്നും സോഷ്യൽമീഡിയ കുറിച്ചു. ഇപ്പോൾ ശ്രീനിവാസന്റേയും ഭാര്യ വിമലയുടേയും പാരന്റിങിനെ അഭിനന്ദിച്ചുള്ള ഒരു ആരാധകന്റെ കുറിപ്പാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ശ്രീനിവാസനും ഭാര്യയും മക്കൾക്ക് നൽകുന്ന സ്‌പെയ്‌സ് അഭിനന്ദനാർഹമാണെന്നും പാരന്റ്സ് മക്കൾക്ക് നൽകുന്ന ബഹുമാനം ആണ് വീഡിയോയിൽ വ്യക്തമാകുന്നത് എന്നുമാണ് ആരാധകനായ ആര്യൻ രമണി ഗിരിജ വല്ലഭന്‍ സോഷ്യൽമീഡിയയിൽ കുറിച്ചത്.
Recommended Video

'കൈരളി ടിവിയുടെ യുട്യൂബ് ചാനലിൽ നടൻ ശ്രീനിവാസൻ സാറിന്റേയും കുടുംബത്തിന്റേയും പഴയ ഒരു ഇന്റർവ്യൂ കാണുകയായിരുന്നു. അതിൽ എന്നെ ഏറ്റവും ആകർഷിച്ച ഒരു കാര്യം ആ പാരന്റ്സ് മക്കൾക്ക് നൽകുന്ന സ്പേസ് ആണ്. ആ പാരന്റ്സ് മക്കൾക്ക് നൽകുന്ന റെസ്പെക്ട് ആണ്. മക്കളായ വിനീത് ശ്രീനിവാസന്റേയും ധ്യാൻ ശ്രീനിവാസന്റേയും സംസാരത്തിൽ നിന്ന് തന്നെ അത് മനസിലാക്കാം. ഈ കാലത്ത് പോലും സ്വകാര്യമായിട്ട് ആണെങ്കിലും എത്ര വീടുകളിൽ മക്കൾക്ക് സ്വന്തം മാതാപിതാക്കളുടെ മുന്നിൽ ഇരുന്ന് സ്വതന്ത്രമായി ഭയമില്ലാതെ ഇങ്ങനെ ഉള്ള് തുറന്ന് എക്സ്പ്രസ് ചെയ്യാൻ കഴിയും? അപ്പോഴാണ് ആ കാലത്ത് ഇമേജ് ഒക്കെ ഒരുപാട് ബൈസ്ക്ട് ചെയ്ത് ട്രൈസെക്ട് ചെയ്ത് നോക്കപ്പെടുന്ന ഒരു ഇൻഡസ്ട്രിയിൽ നിന്നും ഉള്ള ഒരാളുടെ രണ്ട് മക്കൾ ഒരു സങ്കോചവും ഇല്ലാതെ ഭയമില്ലാതെ വെട്ടി തുറന്ന് സംസാരിക്കുന്നത്. അത്രയും റെസ്പെക്ട് നൽകിയാണ് ആ മാതാപിതാക്കൾ മക്കളുടെ അഭിപ്രായങ്ങൾ ചോദിക്കുന്നത്. മക്കളുടെ രസകരമായ കൊച്ച് കൊച്ച് കളിയാക്കലുകൾ എത്ര മനോഹരമായി പൊട്ടിച്ചിരിച്ചാണ് അവർ സ്വീകരിക്കുന്നത്. എത്ര സഹിഷ്ണുതയോടെയാണ് ആ മാതാപിതാക്കൾ അവരെ കേൾക്കുന്നത്. ധ്യാൻ അച്ഛന്റെ ഇഷ്ടപ്പെടാത്ത സിനിമകളെ കുറിച്ച് പറയുന്നൂ... തനിക്ക് ഇഷ്ടം തോന്നിയിട്ടുള്ള കല്ല്യാണം കഴിക്കണം എന്ന് തോന്നിയിട്ടുള്ള സിനിമ നടിയുടെ പേര് പങ്ക് വെക്കുന്നു. വിനീത് ശ്രീനിവാസൻ അച്ഛന്റെ സിഗരറ്റ് വലി ശീലത്തിലുള്ള തന്റെ അതൃപ്തിയെ കുറിച്ച് പറയുന്നു. അങ്ങനെ മാതാപിതാക്കളോട് പോലും വിമർശനാത്മകമായി സംസാരിക്കാൻ അതും ലോകം മുഴുവൻ കാണുന്ന ടിവി ചാനലിന്റെ മുന്നിൽ ഇങ്ങനെ കലർപ്പില്ലാതെ അവനവനെ എക്സ്പ്രസ് ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നത് ആ പാരന്റിങിന്റെ മികവായി ഞാൻ കാണുന്നൂ. എല്ലാ മക്കൾക്കും ഈ ഒരു സ്പേസും റെസ്പെക്ടും ലഭിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു. അത് മക്കളോട് നമ്മൾ കാണിക്കുന്ന ഒരു ഔദാര്യമല്ല. അത് അവരുടെ അവകാശമാണ്. കണ്ണുരുട്ടി ഭയപ്പെടുത്തി ആവരുത് പാരന്റിങ്. ധൈര്യം നൽകി ചേർത്ത് നിർത്തി ആകണം പാരന്റിങ്...' ആര്യൻ കുറിച്ചു. ആര്യൻ മാത്രമല്ല നിരവധി പേർ ഇക്കാര്യത്തോട് യോജിപ്പുള്ളവരാണ്.


Click it and Unblock the Notifications











