ഒരാൾക്ക് എങ്ങനെ ഇത്ര തരംതാഴ്ത്താനാകും! ഒരു പൗരനെന്ന നിലയിൽ എന്റെ സന്ദേശം അറിയിക്കാൻ പോയതാണ്: ബാല
അന്യഭാഷയിൽ നിന്നെത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ നടനാണ് ബാല. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ബാല രോഗത്തെ അതിജീവിച്ച് ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണ്. അതിനിടെ പുതിയൊരു വിവാദത്തിൽ ചാടിയിരിക്കുകയാണ് നടൻ. ബാല വീട്ടിൽ അതിക്രമിച്ചു കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ചെകുത്താൻ എന്ന പേരിൽ യൂട്യൂബ് വീഡിയോകൾ ചെയ്യുന്ന അജു അലക്സ്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. താൻ വീട്ടിലില്ലാത്ത സമയത്ത് സമയത്ത് ബാല ആളുകളെ കൂട്ടി വന്ന് സുഹൃത്തിനോട് തന്നെ കൊല്ലുമെന്ന് ഭീഷണി പെടുത്തിയെന്നാണ് അജു അലക്സിന്റെ ആരോപണം. സുഹൃത്തിന്റെ പരാതിയിൽ പോലീസ് ബാലയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാലയ്‌ക്കെതിരെ വീഡിയോ ചെയ്തതിലെ വിരോധമാണ് എന്നാണ് അജു അലക്സ് പറയുന്നത്. ആറാട്ട് അണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും കൊണ്ടാണ് ബാല തന്റെ റൂമില്‍ വന്നതെന്നും അജു അലക്സ് പറഞ്ഞു.

ഇതിനുപിന്നാലെ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബാല. യൂട്യൂബർ പറയുന്നതൊക്കെ അടിസ്ഥാനരഹിതമാണെന്നും തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയോ റൂം അടിച്ചു തകർക്കുകയോ ചെയ്തിട്ടില്ലെന്നും ബാല പറയുന്നു. ഫേസ്ബൂക്കിലൂടെയാണ് ബാലയുടെ പ്രതികരണം. യൂട്യൂബറുടെ റൂമിലെത്തിയ ബാല അയാളുടെ സുഹൃത്തിനോട് സംസാരിക്കുന്ന വിഡിയോയും നടൻ പങ്കുവച്ചു.
'നിങ്ങള്‍ ഇങ്ങനെയൊക്കെ പറയും എന്ന് അറിഞ്ഞ് തന്നെയാണ് വിഡിയോ എടുത്തത്. ചെറിയ കുട്ടികളെ ഓര്‍ത്ത് നിങ്ങളുടെ നാവ് കുറച്ച് കുറയ്ക്കൂ. ഇത് മുന്നറിയിപ്പ് അല്ല, തീരുമാനമാണ്', ബാല വിഡിയോയില്‍ പറയുന്നു. വിമര്‍ശിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ ചീത്ത വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഇതോടെ ഇത് നിർത്തണമെന്നും ബാല അജുവിന്റെ സുഹൃത്തിനോട് പറയുന്നതും വിഡിയോയില്‍ കാണാം.
'ഒരു മനുഷ്യനും വിനീതനുമായ ഒരു പൗരൻ എന്ന നിലയിൽ എന്റെ സന്ദേശം അറിയിക്കാൻ ഞാൻ അയാളുടെ അടുത്ത് നേരിട്ട് പോയി. നിങ്ങളെ എല്ലാവരേയും ഞാൻ സ്നേഹിക്കുന്നു എന്നാൽ ഒരാൾക്ക് എങ്ങനെ ഇത്ര തരംതാഴ്ത്താനാകും', എന്ന കുറിപ്പിനൊപ്പമാണ് ബാലയുടെ വീഡിയോ.
അതേ സമയം ബാലയ്ക്കെതിരെ ഗുരുതരമായ ആരോപണമാണ് അജു അലക്സ് ഉന്നയിക്കുന്നത്. 'നടന്‍ ബാല ഞാന്‍ താമസിക്കുന്ന റൂമില്‍ വന്നു. ഞാന്‍ അവിടെ ഇല്ലായിരുന്നു. അവിടെ താമസിക്കുന്ന എന്‍റെ സുഹൃത്തിനെതിരെ തോക്ക് ചൂണ്ടി. അവനെ ഭീഷണിപ്പെടുത്തി. എന്നെ കൊല്ലുമെന്ന് പറഞ്ഞാണ് പോയിരിക്കുന്നത്. വീട്ടിലുള്ള സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞു. കൂടെ രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നു. ആറാട്ട് അണ്ണന്‍ എന്ന് വിളിക്കുന്ന സന്തോഷ് വര്‍ക്കിയെയും കൂട്ടിക്കൊണ്ടാണ് അദ്ദേഹം വന്നത്. സന്തോഷ് വഴി കാണിച്ച് കൊടുക്കാന്‍ വന്നതാണ്',

'സന്തോഷിന്റെ മൊബൈലില്‍ നിന്നാണ് പിന്നീട് ഇവര്‍ വിളിക്കുന്നത്. സന്തോഷ് ഇപ്പോഴും അവരുടെ കയ്യിലാണെന്ന് തോന്നുന്നു. ആറാട്ടണ്ണനെ കൊണ്ട് മാപ്പ് പറയിക്കുന്ന ഒരു വിഡിയോ ബാല കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. അതിനെക്കുറിച്ച് ഞാന്‍ ഒരു ട്രോള്‍ വിഡിയോയും ഇട്ടിരുന്നു. അത് ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞാണ് ഇപ്പോള്‍ ബാല ഈ കയ്യാങ്കളിയൊക്കെ കാണിക്കുന്നത്', അജു അലക്സ് പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപാണ് മോഹൻലാൽ അടക്കമുള്ള താരങ്ങളെ കുറിച്ച് മോശമായ പരാമർശം നടത്തിയതിന്റെ പേരിൽ സന്തോഷ് വർക്കിയെ കൊണ്ട് ബാല മാപ്പ് പറയിച്ചത്. ബാല തന്നെയാണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്. വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട് എന്നാൽ വ്യക്തിപരമായി ആരെയും കുറിച്ച് മോശം പറയാൻ പാടില്ലെന്നും ബാല പറഞ്ഞിരുന്നു. നിരവധി പേരാണ് ബാലയെ പിന്തുണച്ച് എത്തിയത്.


Click it and Unblock the Notifications











